ബിജെപിക്ക് ചരിത്ര നേട്ടം, രാജ്യത്ത് ഏറ്റവും കൂടുതൽ വോട്ട് കൂടിയത് കേരളത്തിൽ, ശ്രീധരൻ പിളള സേഫ്
ആലപ്പുഴ: ശബരിമല സ്ത്രീ പ്രവേശന വിവാദം അനുകൂല വോട്ടായി മാറാതെ പോയതോടെ കേരളത്തില്‍ ലോക്‌സഭാ സീറ്റെന്ന ബിജെപിയുടെ മോഹമാണ് പൊലിഞ്ഞത്. ശബരിമല വിവാദം ആളിക്കത്തിച്ചിട്ടും കുമ്മനത്തെ മിസോറാമില്‍ നിന്നിറക്കിയിട്ടും ഒരു സീറ്റ് പോലും ബിജെക്ക് ലഭിച്ചില്ല. സീറ്റ് നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ലെങ്കിലും വോട്ടിംഗ് ശതമാനം വര്‍ധിച്ചത് ബിജെപിക്ക് ആശ്വാസമാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടിംഗ് ശതമാനം ഏറ്റവും കൂടുതല്‍ വര്‍ധിച്ചത് കേരളത്തിലാണ് എന്നാണ് പാര്‍ട്ടി ദേശീയ നേതൃത്വം വിലയിരുത്തുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളളയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേരള ബിജെപിയുടെ ഈ നേട്ടത്തില്‍ സന്തോഷമുണ്ടെന്നും ശ്രീധരന്‍ പിളള പറഞ്ഞു. എന്നാല്‍ ബിജെപിക്ക് വോട്ടിലുണ്ടായ നേട്ടം വിജയമാകാതിരുന്നതും തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേട്ടമുണ്ടാക്കിയതും പാര്‍ട്ടി പരിശോധിക്കുമെന്നും ശ്രീധരന്‍ പിളള പറഞ്ഞു. തിരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി ശബരിമല വിഷയം ഉപയോഗിക്കില്ലെന്ന് നേരത്തെ പറഞ്ഞിരുന്നുവെന്നും ശ്രീധരന്‍ പിളള കൂട്ടിച്ചേര്‍ത്തു.

ഒരു സീറ്റെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട തിരഞ്ഞെടുപ്പില്‍ ഒന്നും കിട്ടാത്തത് സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് ശ്രീധരന്‍ പിളള തെറിക്കാന്‍ കാരണമായേക്കും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ വോട്ട് നേട്ടമുണ്ടായത് കൊണ്ട് തല്‍ക്കാലം ശ്രീധരന്‍ പിളളയുടെ കസേരയ്ക്ക് ഇളക്കം തട്ടിയേക്കില്ല. ബിജെപിയില്‍ ഇപ്പോള്‍ നേതൃമാറ്റം ആവശ്യമില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു.
തെക്കന്‍ കേരളത്തില്‍ ബിജെപിക്ക് വോട്ട് വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. അതിനുളള പ്രധാന കാരണം ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ ബിജെപിക്കൊപ്പം നിന്നതാണ്. അതിനുളള തെളിവാണ് വോട്ട് വര്‍ധനവ്. ഒരു ലക്ഷത്തിനേറെ വോട്ടുകളാണ് പത്തനംതിട്ട മണ്ഡലത്തില്‍ വര്‍ധിച്ചത്. ഇത്തരത്തില്‍ വോട്ട് വര്‍ധിച്ച പാര്‍ട്ടി ബിജെപി മാത്രമേ ഉളളൂ. എല്‍ഡിഎഫിന്റെ ദയനീയ തോല്‍വിക്ക് കാരണം അവസാന നിമിഷം സ്വന്തം വോട്ടുകള്‍ യുഡിഎഫിലേക്ക് പോയതാണ് എന്നും എംടി രമേശ് കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications