ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുന്ന പേഴ്സണൽ സ്റ്റാഫ് നിയമനങ്ങൾക്കെതിരെ ബിജെപി പോരാടും: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുന്ന സംസ്ഥാനത്തെ പേഴ്സണൽ സ്റ്റാഫ് നിയമനങ്ങൾക്കെതിരെ ബി ജെ പി നിയമപരമായും രാഷ്ട്രീയമായും പോരാടുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഇല്ലാത്ത തരത്തിലുള്ള പേഴ്സണൽ സ്റ്റാഫ് സംവിധാനമാണ് കേരളത്തിലുള്ളത്. രാജ്യത്തെ നിയമങ്ങളൊന്നും ഇവിടെ ബാധകമല്ലെന്ന നിലപാടാണ് ഭരണ പ്രതിപക്ഷങ്ങൾക്കുള്ളതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.പേഴ്സണൽ സ്റ്റാഫ് നിയമനങ്ങളിൽ സർക്കാരിനെതിരെ യുവമോർച്ച തിരുവനന്തപുരം സെക്രട്ടറിയേറ്റ് നടയിൽ നടത്തിയ യൂത്ത് ഓൺ സ്ട്രീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രൻ

ഏതെങ്കിലും മന്ത്രിമാരുടെ സ്റ്റാഫിൽ രണ്ട് വർഷം പൂർത്തിയാകുന്നവർക്ക് കേരളത്തിൽ ആജീവനാന്ത പെൻഷനാണ്. മറ്റൊരു സംസ്ഥാനത്തും ഇങ്ങനെയില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി 15% പേരെ തന്റെ പേഴ്സണൽ സ്റ്റാഫിൽ നിന്നും പിരിച്ചുവിട്ടു. കേന്ദ്രമന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ വെറും 15 പേരാണുള്ളത്. കേരളത്തിലെ ചീഫ് വിപ്പിന്റെ സ്റ്റാഫിൽ പോലും 30 ഓളം പേരാണുള്ളത്. പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫിലും ഇത് തന്നെയാണ് അവസ്ഥ.
വി ഡി സതീശൻ പ്രതിപക്ഷ നേതാവല്ല പരിചാരക നേതാവാണ്. രാജ സദസുകളിലൊക്കെയുള്ള പരിചാരക തലവനെ പോലെയാണ് അദ്ദേഹം പെരുമാറുന്നത്. ജനങ്ങളുടെ പക്ഷം പറയേണ്ടയാളാണ് പ്രതിപക്ഷ നേതാവ്. എന്നാൽ സതീശൻ മുഖ്യമന്ത്രി പറയുന്ന കാര്യങ്ങൾ ഏറ്റെടുക്കുന്നയാളാണ്. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരള മുഖ്യമന്ത്രിയെ വിമർശിച്ചപ്പോൾ ആദ്യം ഇറങ്ങി പ്രതിരോധിച്ചത് സതീശനാണ്. ഗവർണർ സർക്കാരിന്റെ നയങ്ങൾ ചോദ്യം ചെയ്തപ്പോൾ സതീശൻ ഗവർണർക്കെതിരെ അധിക്ഷേപം ചൊരിഞ്ഞുവെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
മലപ്പുറം ബലാത്സംഘം: കുടുംബത്തെ ബി ജെ പി ഏറ്റെടുക്കും
മലപ്പുറത്ത് ക്രൂരമായ ബലാത്സംഘത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തെ സർക്കാർ ഏറ്റെടുത്തില്ലെങ്കിൽ ബി ജെ പി ഏറ്റെടുക്കുമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. കേരളത്തെ നടുക്കിയ സംഭവം മലപ്പുറം ജില്ലയിൽ നടന്നിട്ടും ഭരണ പ്രതിപക്ഷത്തെ ഒരു എം എൽ എ പോലും പ്രതികരിച്ചില്ല. മതതീവ്രവാദ സംഘടനയിൽപെട്ടയാൾ വീടിന്റെ കതക് ചവിട്ടിത്തുറന്ന് തളർന്ന് കിടക്കുന്ന അമ്മയുടെ മുമ്പിൽ വെച്ച് ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടിയെ ബലാത്സംഘം ചെയ്തിട്ടും ഒരു പ്രതിഷേധവും നടക്കുന്നില്ല. ഹാഷ്ടാഗ് ക്യാമ്പയിനിംഗോ മെഴുകുതിരി കത്തിക്കലോ പന്തംകൊളുത്തി പ്രകടനമോ നടത്താൻ സാംസ്ക്കാരിക സാഹിത്യ നായകൻമാർ തയ്യാറാകുന്നില്ല.
യു പിയിലോ ഗുജ്റാത്തിലോ കർണാടകത്തിലോ എന്തെങ്കിലും നടന്നാൽ മാത്രം പ്രതികരിക്കുന്ന വടക്കുനോക്കി യന്ത്രങ്ങളാണ് കേരളത്തിലെ സാംസ്ക്കാരിക നായകൻമാർ. തലസ്ഥാനത്ത് ഭരണസിരാകേന്ദ്രത്തിന് തൊട്ടടുത്ത് അതിക്രൂരമായ കൊലപാതകം പട്ടാപകൽ നടന്നു. തിരുവനന്തപുരത്ത് 10 ദിവസം കൊണ്ട് എത്രയെത്ര ഗുണ്ടാ അക്രമങ്ങൾ നടന്നു. സ്ത്രീകൾക്കും കുട്ടികൾക്കും ദളിതർക്കും എതിരെ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടക്കുന്ന സംസ്ഥാനം കേരളമാണ്. ആഭ്യന്തരവകുപ്പ് സ്ഥാനം മുഖ്യമന്ത്രി ഒഴിയണം. ആഭ്യന്തരവകുപ്പിലല്ല മറ്റു വകുപ്പുകളിലാണ് മുഖ്യമന്ത്രിക്ക് താത്പര്യം.
Recommended Video
സംസ്ഥാനത്ത് കോടികൾ വിലമതിക്കുന്ന കെട്ടിടങ്ങൾ കെ എഫ് സി കുത്തകകൾക്ക് മറിച്ചു കൊടുക്കുന്നത് മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ്. എം എം മണിയും സഹോദരൻ ലംബോധരനും കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയെന്നും നൈജീരിയയിൽ അദ്ദേഹത്തിന് നിക്ഷേപമുണ്ടെന്നും പറഞ്ഞിട്ടും മണി പ്രതികരിക്കാത്തത് മടിയിൽ കനമുള്ളതു കൊണ്ടാണെന്നും സുരേന്ദ്രൻ പറഞ്ഞു. ബി ജെ പി ജില്ലാ പ്രസിഡന്റ് വി വി രാജേഷ്, യുവമോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ ബി എൽ അജേഷ്, സംസ്ഥാന സെക്രട്ടറിമാരായ മനുപ്രസാദ്, ആശാനാഥ്, ജില്ലാ ഉപാദ്ധ്യക്ഷൻ കിരൺ, ജില്ലാ ജനറൽസെക്രട്ടറി നന്ദു പാപ്പനംകോട് എന്നിവർ സംസാരിച്ചു.












Click it and Unblock the Notifications