2021ൽ കേരളം ബിജെപി പിടിച്ചിരിക്കും.. കോൺഗ്രസിലേത് അടക്കം അതൃപ്തരായ നേതാക്കളാണ് ഉന്നം!
തിരുവനന്തപുരം: കേരളത്തെ സംബന്ധിച്ച് ബിജെപിക്ക് കൃത്യമായ അജണ്ടയുണ്ട്. പതുക്കെ പതുക്കെ കേരളത്തില്‍ സംഘപരിവാറിന് വളക്കൂറുള്ള മണ്ണ് അവര്‍ ഒരുക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. കേരളം ബിജെപിക്ക് പാകമായിക്കഴിഞ്ഞു എന്ന് പുതിയ അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞത് വെറുതെയല്ല.
2021ല്‍ കേരളത്തില്‍ നേട്ടമുണ്ടാക്കുക എന്നത് ബിജെപിയുടെ അഭിമാന പ്രശ്‌നം കൂടിയാണ്. ബിജെപിക്ക് തനിച്ചത് സാധിക്കില്ല എങ്കില്‍ മറ്റ് പാര്‍ട്ടികളില്‍ നിന്നും നേതാക്കളെ മറുകണ്ടം ചാടിച്ച് ലക്ഷ്യം കാണാനുള്ള ശ്രമങ്ങളും നടക്കുന്നു. കോണ്‍ഗ്രസില്‍ നിന്നടക്കം നേതാക്കള്‍ ബിജെപിയുടെ പടിവാതില്‍ക്കല്‍ വന്ന് കിടപ്പാണത്രേ!
കേരളത്തിന് വേണ്ടിയുള്ള തന്ത്രങ്ങൾ
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഈഴവ വോട്ടുകള്‍ ലക്ഷ്യമിട്ട് വെള്ളാപ്പളളി നടേശന്റെ ബിഡിജെഎസിനെ കൂടെ നിര്‍ത്തിയെങ്കിലും കാര്യമായ നേട്ടമൊന്നുമുണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പുമാണ് ഇനി ബിജെപിക്ക് മുന്നിലുള്ളത്. അമിത് ഷായുടെ ചാണക്യബുദ്ധിയില്‍ കേരളത്തിന് വേണ്ടി എന്തൊക്കെ തന്ത്രങ്ങളാണ് വിരിഞ്ഞിരിക്കുന്നതെന്ന് കാണാനിരിക്കുന്നതേ ഉള്ളൂ. ചില സൂചനകള്‍ പുതിയ അധ്യക്ഷന്‍ നല്‍കുന്നുണ്ട്.
ന്യൂനപക്ഷ വോട്ടുകൾ
ഹിന്ദുവോട്ടുകള്‍ മാത്രം പോരെന്നും ന്യൂനപക്ഷ വോട്ടുകള്‍ കൂടി ആകര്‍ഷിക്കാന്‍ കഴിയേണ്ടതുണ്ടെന്നും ബിജെപിക്കറിയാം. കെഎം മാണിയെ എന്‍ഡിഎയിലേക്ക് എത്തിക്കാന്‍ ഒരു ഘട്ടത്തില്‍ കരുനീക്കങ്ങള്‍ നടന്നതുമാണ്. എന്നാല്‍ രാജ്യസഭാ സീറ്റ് കിട്ടിയതോടെ മാണി കേരള കോണ്‍ഗ്രസുമായി യുഡിഎഫിലേക്ക് മടങ്ങിപ്പോയിരിക്കുന്നു. മാണി വിഷയത്തില്‍ യുഡിഎഫിലും കോണ്‍ഗ്രസിലുമുള്ള അതൃപ്തി മുതലെടുക്കാന്‍ ബിജെപിക്ക് നീക്കമുണ്ട്.
അതൃപ്തി പുകയുന്ന പാർട്ടികൾ
കഴിഞ്ഞ ദിവസമാണ് രാജ്യസഭാ സീറ്റ് വിവാദത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്നും വിഎം സുധീരന്‍ രാജി വെച്ചത്. സുധീരന്റെ അതേ വികാരമുള്ള നേതാക്കള്‍ കോണ്‍ഗ്രസിനകത്ത് ഇനിയുമുണ്ടെന്ന് ബിജെപി കണക്ക് കൂട്ടുന്നു. അത്തരത്തില്‍ അതൃപ്തരായ നേതാക്കളെ തങ്ങളുടെ പാളയത്തിലെത്തിക്കുക എന്ന അജണ്ടയാണ് പുതിയ അധ്യക്ഷനിലൂടെ ബിജെപി നോട്ടമിടുന്നത്.
ശ്രീധരൻ പിള്ളയുടെ ലക്ഷ്യം
പൊതുവേ സൗമ്യനും മാന്യനുമാണെന്ന പേരുളള ശ്രീധരന്‍ പിള്ളയെ കുമ്മനത്തിന് ശേഷം അധ്യക്ഷ സ്ഥാനത്തേക്ക് എത്തിച്ചത് തന്നെ മറ്റ് പാര്‍ട്ടി നേതാക്കള്‍ അടക്കമുള്ളരോടുള്ള ബന്ധം കൂടി കണ്ട് കൊണ്ടാണ്. അധ്യക്ഷനായി ചുമതല ഏറ്റെടുത്തതിന് പിന്നാലെ ത്രിപുര പോലെ കേരളവും പിടിച്ചെടുക്കുമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞതിന്റെ അര്‍ത്ഥവും മറ്റൊന്നല്ല. ത്രിപുരയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒന്നാകെ ബിജെപി വിലയ്ക്ക് വാങ്ങിയ അവസ്ഥ ആയിരുന്നു.
നേതാക്കൾ പടിവാതിൽക്കൽ
കോണ്‍ഗ്രസ് ഉള്‍പ്പെടെ നിരവധി പാര്‍ട്ടികളിലെ നേതാക്കള്‍ ബിജെപിയിലേക്ക് വരുമെന്നാണ് ശ്രീധരന്‍ പിള്ളയുടെ അവകാശ വാദം. ചില പാര്‍ട്ടികളിലെ അതൃപ്തരായ നേതാക്കള്‍ പുറത്ത് വന്ന് പുതിയ പാര്‍ട്ടി രൂപീകരിച്ച് എന്‍ഡിഎയുടെ ഭാഗമായി മാറുമെന്നും ശ്രീധരന്‍ പിള്ള പറയുന്നു. ബിജെപിക്ക് തൊട്ടുകൂടാത്തവരായി കേരളത്തില്‍ ആരുമില്ല.
ഫൈനൽ 2021ൽ
എല്ലാവര്‍ക്ക് വേണ്ടിയും പാര്‍ട്ടി വാതില്‍ തുറന്ന് ഇട്ടിരിക്കുകയാണ് എന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ലക്ഷ്യം ഒന്ന് മാത്രമേ ഉള്ളൂ. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അധികാരത്തില്‍ വരണം. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഒരു സെമി ഫൈനല്‍ മാത്രമാണ്. 2021ലാണ് യഥാര്‍ത്ഥ ഫൈനല്‍ എന്നാണ് ശ്രീധരന്‍ പിള്ളയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനാർത്ഥി
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കൊണ്ടായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും ബിജെപി അധ്യക്ഷന്‍ വ്യക്തമാക്കുന്നു. ബിജെപിയിലേക്ക് വരാന്‍ ആരെങ്കിലും പടിവാതില്‍ക്കല്‍ നില്‍ക്കുകയാണോ എന്ന് ചോദിച്ചാല്‍ തന്ത്രം മുന്‍കൂട്ടി വെളിപ്പെടുത്താന്‍ സാധിക്കില്ല എന്നാണ് ശ്രീധരന്‍ പിള്ളയുടെ മറുപടി. അതില്‍ നിന്ന് തന്നെ തന്ത്രം എന്താണെന്ന് സുവ്യക്തം.
സിപിഎമ്മിലെ വോട്ട് ചോർച്ച
പഴയ ചില കണക്കുകളും ബിജെപി അധ്യക്ഷന്‍ എടുത്ത് കാണിക്കുന്നു. കഴിഞ്ഞ തിരുവനന്തപുരം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മില്‍ നിന്നും 90,000 വോട്ടാണ് ബിജെപിക്ക് ചോര്‍ന്ന് കിട്ടിയത്. അഞ്ച് മണ്ഡലങ്ങളില്‍ ബിജെപിക്ക് രണ്ട് ലക്ഷത്തില്‍ കൂടുതല്‍ വോട്ട് കിട്ടി. 1.75 ലക്ഷത്തില്‍ കൂടുതല്‍ വോട്ട് കിട്ടിയ 11 മണ്ഡലങ്ങളുമുണ്ട്. അത് വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഇനിയും കൂടും.
ഇനി മാണി വരുമോ
2021ല്‍ കേരളത്തില്‍ അധികാരം പിടിക്കുക എന്നത് നടക്കാത്ത കാര്യമല്ലേ എന്ന ചോദ്യമെല്ലാം അപ്രസക്തമാണ്. അത് ഓരോരുത്തരുടെ കാഴ്ചപ്പാടാണ്. യുഡിഎഫിന്റെ ഭാഗമായത് കൊണ്ട് കെഎം മാണി ബിജെപിക്കൊപ്പം വരുമോ എന്ന ചോദ്യത്തിനും പ്രസക്തിയില്ലെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു. കെ സുരേന്ദ്രനെ തഴഞ്ഞ് ശ്രീധരന്‍ പിള്ളയെ അധ്യക്ഷനാക്കിയതില്‍ പാര്‍ട്ടിക്കകത്ത് കല്ലുകടിയുണ്ട്. അതുകൊണ്ട് തന്നെ ഭരണം പിടിക്കുമെന്ന് പറയുന്ന 2021 വരെ ശ്രീധരന്‍ പിള്ള അധ്യക്ഷ കസേരയില്‍ ഉണ്ടാകുമോ എന്നതും കണ്ടറിയണം.