നവകേരള സദസിനെ മലർത്തിയടിക്കാൻ പദയാത്രയുമായി ബിജെപി; കെ സുരേന്ദ്രൻ നയിക്കും, പൗരപ്രമുഖരെ അണിനിരത്തും
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പദയാത്ര നടത്താൻ ഒരുങ്ങി ബിജെപി. സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളിലും സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ 10 കിലോമീറ്റർ വീതമാണ് യാത്ര നടത്തുക. നവകേരള സദസ് സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങൾ ലക്ഷ്യമിട്ടാണ് നടന്നതെങ്കിൽ, പൊതു തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ബിജെപി കച്ചകെട്ടി ഇറങ്ങുന്നത്.
എ ക്ലാസ് മണ്ഡലങ്ങളായി ദേശീയ നേതൃത്വം തിരിഞ്ഞെടുത്തവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിയാവും പദയാത്ര നടക്കുക. ഇതിന്റെ ഭാഗമായി തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, മാവേലിക്കര, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ രണ്ട് ദിവസം വീതം പദയാത്ര നടത്തും. മറ്റ് മണ്ഡലങ്ങളിൽ ഒരുദിവസമേ യാത്ര നടക്കൂ. ജനുവരി 15നുശേഷം നടത്താൻ നിശ്ചയിച്ചിരിക്കുന്ന യാത്രയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല.

നവകേരള സദസ് പോലെ തന്നെ ദിവസവും രാവിലെ വിവിധ മേഖലകളിലെ പ്രമുഖരുമായി കൂടിക്കാഴ്‌ചയും നടത്തും. ഉച്ചയ്ക്കുശേഷമാവും പദയാത്ര, പിന്നീട് വൈകീട്ട് പൊതുസമ്മേളനം എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. പദയാത്രയുടെ ഓരോ ഘട്ടത്തിലും 25,000 പേരെ എങ്കിലും പങ്കെടുപ്പിക്കണമെന്നാണ് കേന്ദ്ര നേതൃത്വം നൽകിയിരിക്കുന്ന നിർദ്ദേശം.
എല്ലാ പൊതുയോഗങ്ങളിലും ദേശീയ നേതാക്കൾ ഉൾപ്പെടെ പങ്കെടുക്കും. പദയാത്ര കഴിയുന്നതോടെ ഇടതടവില്ലാതെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ക്രമീകരിക്കണമെന്നാണ് കേന്ദ്രനേതൃത്വം അറിയിച്ചിരിക്കുന്നത്. ഇതിനായി 140 നിയമസഭാ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് വിസ്‌താരകന്മാരെ (മുഴുവൻസമയ പ്രവർത്തകർ) നിയോഗിച്ചു കൊണ്ടിരിക്കുകയാണ് പാർട്ടി ഇപ്പോൾ.
അതേസമയം, സംസ്ഥാനത്ത് ക്രിസ്ത്യൻ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമങ്ങൾ ബിജെപി നേരത്തെ ആരംഭിച്ചിരുന്നു. ക്രിസ്ത്യൻ വീടുകളിൽ ആശംസ അറിയിക്കാനായി ബിജെപി പ്രവർത്തകരെ അയക്കാനായിരുന്നു തീരുമാനം.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന യോഗത്തിലായിരുന്നു നിർണായക തീരുമാനം. 'സ്നേഹയാത്ര' എന്നാണ് പരിപാടിക്ക് പേരിട്ടിരിക്കുന്നത്. ഇടക്കാലത്ത് മന്ദഗതിയിലായ ക്രിസ്ത്യൻ പിന്തുണ തേടിയുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനാണ് ബിജെപി ഇതിലൂടെ ശ്രമിക്കുന്നത്.
ഇതിന് പിന്നാലെയാണ് ബിജെപി പദയാത്രയുമായി രംഗത്ത് വന്നിരിക്കുന്നത്. തൃശൂർ മണ്ഡലത്തിൽ ഉൾപ്പെടെ ഇക്കുറി ബിജെപി ജയപ്രതീക്ഷ വച്ചുപുലർത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ജനുവരി 2ന് പ്രധാനമന്ത്രി തൃശൂരിലെത്തും. 'സ്ത്രീ ശക്തി മോദിയ്ക്കൊപ്പം' എന്ന പേരിൽ മഹിളാസമ്മേളനം തേക്കിൻകാട് മൈതാനിയിൽ അരങ്ങേറും. വനിതാസംവരണബിൽ യാഥാർത്ഥ്യമാക്കിയ പ്രധാനമന്ത്രിയ്‌ക്ക് കേരളത്തിന്റെ ആദരം എന്ന പേരിലാണ് പരിപാടി നടക്കുക.












Click it and Unblock the Notifications