വിജിലൻസിന് മൊഴി നൽകില്ലെന്ന് ബിജെപി നേതാക്കൾ; ഇത് ധാർഷ്ഠ്യം? വ്യക്തമായകാരണമുണ്ട്!!
സര്‍ക്കാര്‍ ജീവനക്കാരോ ജനപ്രതിനിധികളോ അല്ലാത്തതിനാല്‍ മൊഴി നല്‍കില്ലെന്ന് ഇവര്‍ വ്യക്തമാക്കി.
തിരുവനന്തപുരം: വിജിലൻസിന് മൊഴി കൊടുക്കില്ലെന്ന് ബിജെപി നേതാക്കൾ. മെഡിക്കൽ കേളേജ് അനുവദിക്കുന്നതിൽ കോഴ വാങ്ങിയ സംഭവത്തിലാണ് വിജിലൻസിന് മൊഴി നകില്ലെന്ന് ബിജെപി നേതാക്കൾ പറഞ്ഞത്. മെഡിക്കൽ കോഴയെ കുറിച്ച് അന്വേഷിക്കാൻ ബിജെപി നിയോഗിച്ച അന്വേഷണ കമ്മീഷൻ അംഗങ്ങളായ കെപി ശ്രീശനും എകെ നസീറുമാണ് വിജിലന്‍സിന് മുന്നില്‍ മൊഴി നല്‍കില്ലെന്ന് വ്യക്തമാക്കിയത്.
എന്നാൽ മൊഴി നൽകാത്തതിന് ബിജെപി നേതാക്കൾ വ്യക്തമായ കാരണങ്ങളും പറയുന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാരോ ജനപ്രതിനിധികളോ അല്ലാത്തതിനാല്‍ മൊഴി നല്‍കില്ലെന്ന് ഇവര്‍ വ്യക്തമാക്കി. മൊഴി നല്‍കാന്‍ ആവശ്യപ്പെട്ട് ഇരുവര്‍ക്കും വിജിലന്‍സ് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതാക്കൾ പറഞ്ഞത് .
അതേസമയം ബിജെപി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ അച്ചടക്ക നടപടിക്ക് ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. കെപി ശ്രീശന്‍, എകെ നസീര്‍, സംസ്ഥാന സെക്രട്ടറി വിവി രാജേഷ് എന്നിവര്‍ക്കെതിരെ ബിജെപി കേന്ദ്ര നേതൃത്വം നടപടിയെടുത്തേക്കുമെന്ന് സൂചനകളുണ്ട്. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കാന്‍ കഴിയാതിരുന്നത് വന്‍ വീഴ്ചയാണെന്നും ബിജെപി നേതൃത്വം വിലയിരുത്തി. റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് വിവി രാജേഷാണെന്നാണ് ആരോപണം.