നാട്ടുകാരുടെ ഉറക്കംകെടുത്തിയ ബ്ലാക്ക്മാനെ കണ്ണൂർ പോലീസ് പിടികൂടി
കണ്ണൂര്‍: ഏറെ നാളായി നാട്ടുകാരുടെ ഉറക്കംകെടുത്തിയ ബ്ലാക്ക്മാന്‍ വലയിലായി. തഞ്ചാവൂര്‍ സ്വദേശി രാജപ്പന്‍(33) നെയാണ് കണ്ണൂര്‍ ടൗണ്‍ പോലിസ് പിടികൂടിയത്. രണ്ടുമാസത്തിനിടെ എടക്കാട് പോലീസ് സ്‌റ്റേഷനിലും വയനാട് മീനങ്ങാടി പോലിസ് സ്‌റ്റേഷനിലും രണ്ടു വീതവും കൊയിലാണ്ടി സ്‌റ്റേഷനില്‍ നാലും കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ജില്ലയില്‍ നിരവധി സ്‌റ്റേഷനുകളിലെ മോഷണ കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു. അര്‍ധരാത്രി വീടുകളുടെ പിന്‍ഭാഗത്തെ ഗ്രില്‍സും വാതിലും തുറന്ന് മോഷണം നടത്തുകയാണ് ഇയാളുടെ രീതി. 2008ല്‍ തലശേരി പോലിസിന്റെ പിടിയിലായിരുന്നു. 18 കേസുകളാണ് അന്ന് ഉണ്ടായിരുന്നത്. ഈ കേസുകളിലെ ശിക്ഷകഴിഞ്ഞ് കഴിഞ്ഞ ജനുവരി 27ന് പുറത്തിറങ്ങിയ രാജപ്പന്‍ വീണ്ടും മോഷണം തുടരുകയായിരുന്നു.

ആമയെ പിടിക്കാന്‍ എന്ന വ്യാജേനയാണ് ഇയാള്‍ സന്ധ്യാസമയങ്ങളില്‍ വീടുകളുടെ പരിസരത്ത് എത്തുന്നത്. വീടുകളിലെ സാഹചര്യങ്ങള്‍ നോക്കിവച്ചശേഷം അര്‍ധരാത്രിയോടെ മോഷണം നടത്തുകയാണെന്ന് രീതി. ഫെബ്രുവരി 22ന് എടക്കാട് കുറ്റിക്കകത്തെ ഉഷയുടെ വീട്ടില്‍ നിന്ന് മൂന്നേമുക്കാല്‍ പവന്റെ സ്വര്‍ണാഭരണവും ആഡൂര്‍ പാലത്തിനടുത്തെ സലീനയുടെ വീട്ടില്‍ നിന്ന് മാര്‍ച്ച് 25ന് മൂന്നരപവന്‍ സ്വര്‍ണവും ഇയാള്‍ മോഷ്ടിച്ചിരുന്നു. കണ്ണൂര്‍ ടൗണിലെ കടയുടെ പൂട്ടുപൊളിക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ ടൗണ്‍ എസ്.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലിസ് അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications