കോഴ വിവാദത്തിൽ ഗണേശനെതിരെയും നടപടിയില്ല; ബിജെപി സംഘടനാ സെക്രട്ടറിയായി തുടരും
കോഴ വിവാദത്തിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും സംഘടനാ സെക്രട്ടറി എം ഗണേഷനും അടക്കമുള്ള പ്രധാന നേതാക്കൾ പ്രതിപട്ടികയിൽ വരുകയും ചെയ്തു
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ കേരളത്തിൽ ബിജെപിക്ക് വലിയ ക്ഷീണമുണ്ടാക്കിയ രണ്ട് സംഭവങ്ങളായിരുന്നു കുഴൽപ്പണ വിവാദവവും കോഴ ആരോപണവും. തൃശൂരിൽ നിന്ന് കവർച്ച പോയ കുഴൽപണത്തിന്റെ അന്വേഷണം സംസ്ഥാന നേതാക്കളിലേക്ക് വരെയെത്തിയപ്പോൾ കോഴ വിവാദത്തിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും സംഘടനാ സെക്രട്ടറി എം ഗണേഷനും അടക്കമുള്ള പ്രധാന നേതാക്കൾ പ്രതിപട്ടികയിൽ വരുകയും ചെയ്തു. ഇതോടെ പ്രതിരോധത്തിലായ ബിജെപിയിൽ നേതാക്കളെ മാറ്റണമെന്ന അടക്കമുള്ള ആവശ്യം ശക്തമായിരുന്നു.

എന്നാൽ ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ തൽക്കാലം നടപടി വേണ്ട എന്ന നിലപാടാണ് കേന്ദ്ര നേതൃത്വം സ്വീകരിച്ചത്. സംസ്ഥാന അധ്യക്ഷനൊപ്പം നിൽക്കാൻ തീരുമാനിച്ച കേന്ദ്രം, സംസ്ഥാന സർക്കാരിനെതിരായ പോരാട്ടങ്ങൾ ശക്തമാക്കണമെന്ന നിർദേശവും സംസ്ഥാന ഘടകത്തിന് നൽകിയിരുന്നു.

അതേസമയം സംഘടന സെക്രട്ടറി എം ഗണേശനെതിരെ നടപടി വേണമെന്ന നിലപാടിലായിരുന്നു കേന്ദ്ര നേതൃത്വം. കൊടകര കുഴൽപ്പണ കേസിലും സി.കെ ജാനുവിന് കോഴ നൽകിയ കേസിലും ഗണേശന് പങ്കുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ നടപടിയിലേക്ക് നീങ്ങാൻ തന്നെയായിരുന്നു നീക്കം. എന്നാൽ സംഘടനാ സെക്രട്ടറി സ്ഥാനത്ത് ഗണേശൻ തന്നെ തുടരുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ. കേരള ഘടകത്തിന്റെ എതിർപ്പ് പരിഗണിച്ചാണ് കേന്ദ്രത്തിന്റെ പിന്മാറ്റം.

സംഘടന സെക്രട്ടറി എന്ന നിലയിൽ ഗണേശന് വീഴ്ച പറ്റിയെന്നായിരുന്നു ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ അടക്കമുള്ളവരുടെ വിലയിരുത്തൽ. ഗണേശന്റെ ശബ്ദരേഖ അടക്കം പുറത്തു വരുകയുംകൂടി ചെയ്തത് ഇത് ശരിവെക്കുകയും ചെയ്തു. എന്നാൽ സംഘടനാ സെക്രട്ടറിമരുടെ അടക്കം കാര്യത്തിൽ ആർഎസ്എസ് നിലപാടും നിർണായകമാണ്. ഈ ഘട്ടത്തിൽ സംസ്ഥാനത്തെ ആർഎസ്എസ് ഗണേഷൻ തന്നെ തുടരട്ടെയെന്ന നിലപാടാണ് മുന്നോട്ട് വെച്ചത്.
Recommended Video

ജെആർപി നേതാവ് പ്രസീത അഴീക്കോടാണ് പാർട്ടിയെ എൻഡിഎയുടെ ഭാഗമാക്കുന്നതിനും ബത്തേരിയിൽ മത്സരിക്കുന്നതിനും സി.കെ ജാനുവിന് കോഴ നൽകിയ സംഭവത്തിൽ എം ഗണേശന്റെ പങ്കുവെളിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തുവിട്ടത്. കോഴ വിവാദത്തിൽ മലബാർ മേഖലാ സെക്രട്ടറി സുരേഷിന്റെ പങ്കും ശബ്ദരേഖയിൽ വ്യക്തമാണ്. ആർഎസ്എസ്-ബിജെപി സംയുക്തമായാണ് കോഴ ഇടപാട് നടത്തിയതെന്നാണ് ശബ്ദരേഖയിൽ വ്യക്തമാകുന്നത്.












Click it and Unblock the Notifications