'ബഹിഷ്‌കരണവും ഗുണ്ടായിസവും കോൺഗ്രസ്സിന്റെ മുഖമുദ്ര; എംവി ജയരാജൻ
കണ്ണൂർ: കോൺഗ്രസിനെ കടന്നാക്രമിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ബഹിഷ്‌കരണവും ഗുണ്ടായിസവും കോൺഗ്രസ്സിന്റെ മുഖമുദ്രയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ പൂർണമായും ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടതോടെ താൽക്കാലികമായെങ്കിലും മറയിടാനാണ് ബഹിഷ്‌കരണവും ചാവേർ അക്രമവും കേൺഗ്രസ് നടത്തുന്നതെന്നും ജയരാജൻ വിമർശിച്ചു.
'വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കി യൂത്ത് കോൺഗ്രസ് ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവരിൽ നൂറോളം പേർ വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന സത്യം നേരത്തെ പുറത്തുവന്നതാണ്. ഇലക്ഷൻ കമ്മീഷന്റെ തിരിച്ചറിയൽ കാർഡടക്കം കൃത്രിമമായി ഉണ്ടാക്കിയവർക്കെതിരെ കേസും നടപടികളും ആരംഭിച്ചതോടെ കോൺഗ്രസ്സ് പ്രതിരോധത്തിലായി. ഗ്രൂപ്പ് തിരിഞ്ഞുള്ള തമ്മിലടിയും കൂടിയായപ്പോൾ പൂർണമായും ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുകയും ചെയ്തു. അതിന് താൽക്കാലികമായെങ്കിലും മറയിടാനാണ് ബഹിഷ്‌കരണവും ചാവേർ അക്രമവും.

ആലുവയിലെ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കൊലയാളിക്ക് ന്യായപീഠം വധശിക്ഷ നൽകിയപ്പോൾ, നൂറുദിവസത്തിനകം അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം നൽകി പരമാവധി ശിക്ഷ വാങ്ങിക്കൊടുത്ത സർക്കാറിനെ നാടാകെ അഭിനന്ദിച്ചു. അഞ്ചുവയസ്സുകാരിയുടെ കുടുംബത്തിന് സർക്കാർ നൽകിയ പണം തട്ടിപ്പറിച്ച ആലുവ ദമ്പതിമാർ നാടിനെയാകെ അപമാനത്തിലാക്കി. അവർ കോൺഗ്രസ് നേതാക്കളായിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി കണ്ടെത്തിയ 752 കോടിയുടെ സ്വത്തിന്റെ ഉടമകളായ അമ്മയും മകനും കോൺഗ്രസിന്റെ നേതാക്കളാണ്. ക്രിമിനലിസമാണ് കോൺഗ്രസ്സിന്റെ മുഖമുദ്രയെന്ന് ഈ സംഭവങ്ങൾ മാത്രമല്ല, യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പും തെളിയിച്ചു.
എറണാകുളം ജില്ലാ പ്രസിഡന്റായി ജയിച്ചയാൾ കൊലപാതകശ്രമക്കേസിലെ പ്രതിയും മറ്റൊരാൾ തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയുമാണ്. ഈ ക്രിമിനലുകളുടെ സ്പോൺസർ പ്രതിപക്ഷനേതാവാണെന്ന് എതിർഗ്രൂപ്പ് ആക്ഷേപമുന്നയിച്ചു. തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് മണ്ഡലം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടയാൾ പോക്സോ കേസിലെ പ്രതിയാണെങ്കിൽ തിരുവല്ലത്ത് വിജയിച്ചത് യുവമോർച്ചയുടെ ക്രിമിനലാണ്. ചാത്തന്നൂരിലാവട്ടെ ജയിച്ചയാൾ ദളിത് സ്ത്രീയെ പീഡിപ്പിച്ച കേസിലുൾപ്പെട്ടയാളാണ്. മറ്റൊരാൾ വ്യാജ നിയമബിരുദ സർട്ടിഫിക്കറ്റ് നേടിയ കേസിലെ പ്രതിയാണ്. കുറ്റിപ്പുറത്ത് ജയിച്ചയാളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വയനാട്ടിൽ സഹകരണബേങ്ക് ധനാപഹരണ കേസിൽ ജയിലിലായ നേതാവും തിരുവനന്തപുരത്ത് നിക്ഷേപകരുടെ പണംതട്ടിയെടുത്ത കേസിലെ മുഖ്യപ്രതി കോൺഗ്രസ്സ് നേതാവും മുൻമന്ത്രിയുമായ ഒരാളുടെ ബിനാമിയാണ്.
കെ.പി.സി.സി.യെ നയിക്കുന്ന നേതാവാകട്ടെ, തോക്കും വാളും ഉപയോഗിച്ച് ഡിസിസി പിടിച്ചെടുത്തയാളും! ഇത്തരം ക്രിമിനലുകളുടെ സംഘമാണ് നവകേരള സദസ്സ് ബഹിഷ്‌കരിക്കുന്നതും മന്ത്രിമാരെ ആക്രമിക്കാൻ നേതൃത്വം നൽകുന്ന ചാവേർപ്പടയെ നയിക്കുന്നതും. ഈ ചാവേർപ്പടയെ തിരിച്ചറിയാൻ കേരളീയർക്ക് കഴിയുകതന്നെ ചെയ്യും.












Click it and Unblock the Notifications