'ശ്വസിക്കാൻ ജീവൻപോലും കൊടുക്കേണ്ട അവസ്ഥ, നരേന്ദ്ര മോദിയോ ഉത്തരേന്ത്യൻ ഫാസിസമോ ആണോ കാരണം';കൃഷ്ണകുമാർ
'പ്രബുദ്ധമലയാളികളോടാണ് ചോദ്യം. നിങ്ങൾ തന്നെയാണ് ഉത്തരവും, ഇത്തരം ദുരന്തങ്ങൾക്ക് ഉത്തരവാദികളും',കൃഷ്ണകുമാർ കുറിച്ചു

കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. ബജറ്റിൽ ആശ്വസിക്കാൻ ഉണ്ടായിരുന്നത് ശ്വസിക്കാനുള്ള വായുവിന് നികുതി കൊടുക്കേണ്ട എന്നതായിരുന്നുവെന്നും എന്നാൽ ശ്വസിക്കാൻ സ്വന്തം ആരോഗ്യവും ഒരു പക്ഷെ ജീവൻ പോലും കൊടുക്കേണ്ട അവസ്ഥയിലാണ് കൊച്ചിയിലെ സഹോദരങ്ങളെന്നും കൃഷ്ണകുമാർ കുറ്റപ്പെടുത്തി. നരേന്ദ്ര മോദിയോ ഉത്തരേന്ത്യൻ ഫാസിസമോ ആണോ ഇതിന് കാരണമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കൃഷ്ണ കുമാർ ചോദിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
'നമസ്കാരം സഹോദരങ്ങളേ
ഒരു മാസവും രണ്ടു ദിവസങ്ങൾക്കും മുൻപ് നമ്മുടെ നാട്ടിലൊരു ചരിത്രസംഭവം നടന്നു. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഒറ്റയടിക്ക് ശ്വാസംമുട്ടിക്കുന്ന നടപ്പുസാമ്പത്തികവർഷത്തെ ബജറ്റ് ധനമന്ത്രി സഭയിൽ അവതരിപ്പിച്ചു. ആശ്വസിക്കാനായി ഒരേയൊരു കാര്യം മാത്രമേ അന്നുണ്ടായിരുന്നുള്ളൂ -- ശ്വസിക്കാൻ നികുതികൊടുക്കേണ്ട എന്നുള്ളത്.
എന്നാലിന്നോ? ശ്വസിക്കാൻ സ്വന്തം ആരോഗ്യവും ഒരു പക്ഷെ ജീവൻ പോലും കൊടുക്കേണ്ട അവസ്ഥയിലാണ് കൊച്ചിയിലെ നമ്മുടെ സഹോദരങ്ങൾ. നരേന്ദ്ര മോദിയോ ഉത്തരേന്ത്യൻ ഫാസിസമോ ആണോ കാരണം? അതോ താഴെപ്പറയുന്നതിൽ ഏതെങ്കിലുമോ?
1 മാലിന്യം സംസ്കരിക്കാൻ കോൺട്രാക്ട് എടുത്തിരുന്ന കമ്പനി, ഉത്തരവാദിത്വത്തോടെ അത് നടത്തിയിരുന്നോ? ഓർക്കണം, കോടികളുടെ ഇടപാടുകളാണ് ഇതിന്റെയും പുറകിൽ. എന്തെങ്കിലും തരത്തിലുണ്ടായിട്ടുള്ള വീഴ്ചകൾ, അവയുടെ തെളിവുകൾ, എല്ലാം എന്നെന്നേക്കുമായി പുകച്ചുരുളുകളായി മാറിക്കഴിഞ്ഞിരിക്കുന്നു. കള്ളന്മാർക്കും കുറ്റവാളികൾക്കും അഗ്നിശുദ്ധി വരുത്താൻ എന്തെളുപ്പം!
2 ബ്രഹ്മപുരം പരിസരത്തുള്ള ചില നിക്ഷിപ്ത താൽപര്യക്കാർ. അവരിൽ റിയൽ എസ്റ്റേറ്റ് മാഫിയയുടെ പങ്കും സ്വാഭാവികമായും ഉറപ്പാക്കാം. കാക്കനാടിനടുത്തുള്ള ഈ മാലിന്യതലസ്ഥാനം ഇവിടെനിന്നും എന്നെന്നേക്കുമായി മാറ്റാൻ വഴിവിട്ട രീതിയിൽ ചിന്തിക്കുന്ന ഒരു വിഭാഗം ആൾക്കാർ?
3 അന്യന്റെ ദുരിതത്തിൽ ആനന്ദം കാണുന്ന ചില സാമൂഹ്യദ്രോഹികൾ. കുടിലബുദ്ധിക്കാരായ രാഷ്ട്രീയക്കാരുടെ കയ്യിൽച്ചെന്നുപെടുന്ന ഇത്തരക്കാരുമാവാം ഇതുപോലെയുള്ള സംഭവങ്ങളുടെ പിറകിൽ.
എന്തുതന്നെയായാലും ഇവിടെ പിഴവുപറ്റി പകച്ചുനിൽക്കുന്നത് സംസ്ഥാനവും, കൊച്ചി കോർപ്പറേഷനും ഭരിക്കുന്ന ഇടതുപക്ഷപ്പാർട്ടികളാണ്. പിന്നെ, സായിപ്പിനെ കാണുമ്പോൾ കവാത്തുമറന്നുപോകുന്ന മാധ്യമങ്ങളും, ചില പ്രത്യേക ഇനം സാംസ്കാരിക നായകന്മാരും.
പ്ലാസ്റ്റിക് കത്തുമ്പോഴുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഞാനിനി നിങ്ങൾക്ക് ഒന്നുകൂടി വിശദീകരിച്ചുതരേണ്ട കാര്യമില്ല. ശ്വാസകോശങ്ങളേയും, ചർമ്മത്തെയും, മറ്റ് ആന്തരാവയവങ്ങളെയും ഗുരുതരമായി ബാധിക്കുന്ന -- അർബുദരോഗം പോലും ഉണ്ടാക്കാൻ കഴിവുള്ള നിരവധി ടോക്സിനുകൾ ആണ് അന്തരീക്ഷത്തിൽ കഴിഞ്ഞ നാലുദിവസങ്ങൾക്കു മുകളിലായി പടർന്നുനിൽക്കുന്നത്. (കത്തുന്ന അവസ്ഥയിൽ ഇ-ടോക്സിനുകളും മറ്റും മനുഷ്യരുടെ ജനിതക ഘടനയിൽ തന്നെ മാറ്റങ്ങൾ (മ്യൂറ്റേഷൻ) വരുത്താനും, തന്മൂലം അത്യന്തം മാരകമായ അരോഗ്യപ്രശ്നങ്ങളിലേക്ക് ഒരു സമൂഹത്തെ മുഴുവനായും തള്ളിവിടാനും സാധ്യതയുള്ളവയാണെന്ന് പഠനങ്ങൾ പണ്ടേ തെളിയിച്ചിട്ടുള്ളതാണ്. COPD (Chronic Obstructive Pulmonary Disease) എന്നുള്ള രോഗാവസ്ഥയും ആശങ്കയുണ്ടാക്കുന്നതാണ്, എന്തുകൊണ്ടെന്നാൽ എറണാകുളം ജില്ലയിൽ മുൻപ് തൊട്ടേ ഈ അസുഖമുള്ളവരുടെ എണ്ണം സംസ്ഥാനത്തെ മറ്റു സഥലങ്ങളെക്കാൾ വളരെ കൂടുതലാണ്.
വരും മാസങ്ങളിൽ കൊച്ചിയിലും പരിസരങ്ങളിലുമുള്ള ആശുപത്രികളിൽ, ഈ ലക്ഷണങ്ങളുമായി ചികിത്സക്കെത്തുന്നവരുടെ എണ്ണം വർദ്ധിക്കുമെന്നുള്ളത് ഏതാണ്ടുറപ്പായിക്കഴിഞ്ഞു. ആരാണിതിനൊക്കെ ഉത്തരവാദികൾ?നമ്മുടെ നാട്ടിലെ യുവജനങ്ങൾ നാടുവിട്ടുപോകുന്നതെന്തെന്നു വിലപിക്കുന്ന, എല്ലാ ശെരിയാക്കുമെന്നു കള്ളം പറയുന്ന കഴിവുകെട്ടവരെ വീണ്ടും വോട്ടുചെയ്തു ജയിപ്പിക്കാൻ കാത്തിരിക്കുന്ന, എല്ലാം തികഞ്ഞെന്നഭിമാനിക്കുന്ന പ്രബുദ്ധമലയാളികളോടാണ് ചോദ്യം. നിങ്ങൾ തന്നെയാണ് ഉത്തരവും, ഇത്തരം ദുരന്തങ്ങൾക്ക് ഉത്തരവാദികളും.
നിർത്തുന്നതിനു മുൻപ്, ആരോഗ്യവും ജീവനും പണയം വെച്ച് രക്ഷാപ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന അഗ്നിശമനസേനാംഗങ്ങളെയും മറ്റു സന്നദ്ധപ്രവർത്തകരെയും കുറിച്ച് പരാമർശിച്ചില്ലെങ്കിൽ അത് തികഞ്ഞ നന്ദികേടാവും. നിങ്ങളുടെ സേവനങ്ങൾക്ക് വിലമതിക്കാനാവില്ല. അതിനു പകരംവെയ്ക്കാനും യാതൊന്നുമില്ല. ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും.
നമ്മുടെ കുഞ്ഞുങ്ങൾക്കും വരും തലമുറകൾക്കും തെളിഞ്ഞ ആകാശവും ശുദ്ധവായുവും കിട്ടാൻ സർവേശ്വരൻ ഇടവരുത്തട്ടെ. അതിനുള്ള കഴിവും കരുത്തും കാര്യശേഷിയുമുള്ള, പുതിയ ഒരു ഭരണസംവിധാനമുണ്ടാവട്ടെ. ജയ് ഹിന്ദ്'












Click it and Unblock the Notifications