ലക്ഷങ്ങള്‍ മുടക്കി കൃഷി ചെയ്ത കര്‍ഷകന്‍ ആത്മഹത്യമുനമ്പില്‍; ബ്രഹ്മഗിരി സൊസൈറ്റി പ്രതിക്കൂട്ടില്‍
പുല്‍പ്പള്ളി: പരിപൂര്‍ണമായി ജൈവരീതിയില്‍ കൃഷിചെയ്ത കാര്‍ഷികഉല്പ്പന്നങ്ങള്‍ വിപണനം ചെയ്യാനാവാതെ യുവകര്‍ഷകനടക്കം ദുരിതത്തില്‍. ലക്ഷങ്ങളുടെ കടബാധ്യതയിലായ കര്‍ഷകര്‍ ആത്മഹത്യയുടെ വക്കില്‍. പുല്‍പ്പള്ളി പാടിച്ചിറ കണിയാപറമ്പില്‍ റെജീവിനാണ് ഈ ദുരവസ്ഥ. നബാര്‍ഡിന്റെ സഹായത്തോടെ നടപ്പിലാക്കിയ പദ്ധതിപ്രകാരമാണ് റെജീവ് കൃഷി നടത്തിയത്.
റെജീവിന്റെ പോളിഹൗസിലെ കാബേജ് തോട്ടം
ഈ പദ്ധതിയുടെ നോഡല്‍ ഏജന്‍സി ബത്തേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രഹ്മഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയായിരുന്നു. ജില്ലയില്‍ ഇത്തരത്തില്‍ 19 പോളിഹൗസുകള്‍ക്കാണ് 12 ലക്ഷം രൂപ വീതം നല്‍കി പദ്ധതി നടപ്പിലാക്കിയത്. ആറ് ലക്ഷം രൂപ സബ്‌സിഡിയും, ബാക്കി ആറ് ലക്ഷം രൂപ ബാങ്ക് ലോണ്‍ എന്നിങ്ങനെയായിരുന്നു കൃഷിക്കായുള്ള ചിലവ്. കാബേജ്, തക്കാളി തുടങ്ങിയ ഇനങ്ങളായിരുന്നു റെജീവ് കൃഷി ചെയ്തത്. 25 സെന്റ് ഭൂമിയിലായിരുന്നു കൃഷി. ഉല്പന്നങ്ങള്‍ വിളവെടുപ്പ് കഴിഞ്ഞെങ്കിലും വില്‍പ്പനക്ക് വേണ്ട സജ്ജീകരണങ്ങളൊരുക്കുന്നതില്‍ നടത്തിപ്പിന്റെ ചുമതലയുള്ള ബ്രഹ്മഗിരി സൊസൈറ്റിക്ക് കഴിഞ്ഞില്ലെന്നാണ് ഇപ്പോള്‍ ഉയരുന്ന പരാതി. 20 ക്വിന്റലോളം കാബേജ് വിളവെടുത്തെങ്കിലും ഇത് വില്‍പ്പന നടത്താന്‍ സാധിക്കാതെ കടക്കെണിയിലായെന്ന് റെജീവ് പറയുന്നു. ഉല്‍പ്പനങ്ങള്‍ വില്‍പ്പന നടത്തുന്നതിനായി വ്യാപാരികളെ സമീപിക്കുമ്പോള്‍ കിലോയ്ക്ക് ഒന്നും രണ്ടും രൂപയാണ് വില പറയുന്നത്. നാല് രൂപ നിരക്കില്‍ മാത്രമാണ് തക്കാളി ഭൂരിഭാഗവും വിറ്റത്.
വിളവെടുത്ത കാബേജ് കൂട്ടിയിട്ട നിലയില്‍
ബ്രഹ്മഗിരി ഉല്പന്നങ്ങള്‍ എടുക്കാമെന്ന് പറഞ്ഞെങ്കിലും വിളവെടുപ്പ് കഴിഞ്ഞതോടെ ബന്ധപ്പെട്ടവര്‍ തിരിച്ചുനോക്കിയില്ലെന്ന് പറയുന്നു. വിഷുക്കാലത്ത് ഇവിടെ വയനാട്ടില്‍ തന്നെ കൃഷി ചെയ്ത പച്ചക്കറികള്‍ മാത്രമെ വില്‍ക്കൂ എന്ന അധികൃതരുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ റെജീവ് മുള്ളന്‍കൊല്ലി കൃഷിഭവനുമായി ബന്ധപ്പെടുകയും ഉദ്യോഗസ്ഥര്‍ ഹോട്ടികോര്‍പ്പ് മുഖേന ജൈവപച്ചക്കറി എടുക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്‌തെങ്കിലും തുടര്‍നടപടികളുണ്ടായില്ല. പിന്നീട് ഹോട്ടികോര്‍പ്പ് വട്ടവിട, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കമ്മീഷന്‍ അടിസ്ഥാനത്തില്‍ പച്ചക്കറികള്‍ എടുക്കുകയായിരുന്നുവെന്ന് പറയുന്നു. 2014-15 വര്‍ഷം മുതലാണ് റെജീവ് പോളിഹൗസ് മുഖാന്തിരം പച്ചക്കറി കൃഷി ചെയ്തുവരുന്നത്. ആദ്യമെല്ലാം ബ്രഹ്മഗിരി ഉല്പ്പന്നങ്ങള്‍ എടുക്കുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. വിളവെടുക്കുന്നതിന് മുമ്പ് തൈകള്‍ നടുമ്പോഴും, അതിന് ശേഷവുമെല്ലാം ബ്രഹ്മഗിരിയിലെ ആളുകള്‍ കൃഷിസ്ഥലത്തെത്തി പരിശോധനകള്‍ നടത്തിയിരുന്നു. ഉല്പ്പന്നങ്ങള്‍ എടുക്കാതായതോടെ ഈ യുവകര്‍ഷകന്‍ ബ്രഹ്മഗിരിയുമായി ബന്ധപ്പെട്ടെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ല. ഉല്പന്നങ്ങള്‍ വില്‍ക്കാതായതോടെ തിരിച്ചടവ് മുടങ്ങി റെജീവ് അടക്കമുള്ള കര്‍ഷകര്‍ ദുരിതത്തിലായിരിക്കുകയാണ്. സ്ഥലത്തിന്റെ പട്ടയം ഈട് വെച്ചാണ് റെജീവ് അടക്കമുള്ള കര്‍ഷകര്‍ക്ക് ബ്രഹ്മഗിരി വായ്പ നല്‍കിയത്.
റെജീവ്
ഉല്പ്പന്നങ്ങള്‍ വില്‍ക്കാതായതോടെ തിരിച്ചടവ് മുടങ്ങുകയും സ്വന്തം കിടപ്പാടം വരെ നഷ്ടപ്പെടുന്ന അവസ്ഥയിലെത്തി നില്‍ക്കുകയാണ് ഏറെ പ്രതീക്ഷയോടെ കൃഷി ചെയ്ത കര്‍ഷകര്‍. 13 ശതമാനം പലിശനിരക്കിലാണ് ഈ വായ്പ എന്നുള്ളത് കൊണ്ട് തിരിച്ചടവ് മുടങ്ങിയാല്‍ കര്‍ഷകന് താങ്ങാന്‍ പറ്റാത്ത രീതിയില്‍ വായ്പകുടിശിക ഉയരും. ഇതും അതിജീവിക്കാനാവാത്ത അവസ്ഥയിലാണ് റെജീവിനെ പോലുള്ള കര്‍ഷകര്‍.
റെജീവിന്റെ പോളിഹൗസില്‍ വിളവെടുപ്പിന് പാകമായ തക്കാളി
സംസ്ഥാന
സര്‍ക്കാരില്‍
നിന്നും
ഏറ്റവുമധികം
ധനസഹായം
ലഭ്യമായ
കേരളത്തിലെ
തന്നെ
അപൂര്‍വം
സൊസൈറ്റികളിലൊന്നാണ്
ബ്രഹ്മഗിരി.
ഇടക്കിടെ
ജില്ലയിലെത്തുന്ന
കൃഷിമന്ത്രി
വി
എസ്
സുനില്‍കുമാര്‍
ജൈവകൃഷിയെ
പ്രോത്സാഹിപ്പിക്കുമെന്ന്
പറയാറുണ്ടെങ്കിലും
റെജീവിനെ
പോലുള്ള
കര്‍ഷകരുടെ
ദുരിതം
ഒഴിയുന്നില്ല.