സുരേന്ദ്രന് കുരുക്ക് മുറുകുന്നു; മഞ്ചേശ്വരം കേസ് ക്രൈംബ്രാഞ്ചിന്... ഗുരുതര വകുപ്പുകൾ ചേർക്കും, കൂടുതൽ പ്രതികൾ
മഞ്ചേശ്വരം: തിരഞ്ഞെടുപ്പില്‍ പണം നല്‍കി എതിര്‍ സ്ഥാനാര്‍ത്ഥിയുടെ പത്രിക പിന്‍വലിപ്പിച്ച കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു. കെ സുരേന്ദ്രന്‍ പ്രതിയായ കേസ് ആണിത്. കേസില്‍ ശക്തമായ നടപടികള്‍ക്കൊരുങ്ങുന്നു എന്ന സൂചനയാണ് പുറത്ത് വരുന്നത്.
ബിജെപി കൂടുതൽ പ്രതിരോധത്തിൽ, കെ സുരേന്ദ്രനെതിരെ കേസെടുത്ത് ബദിയടുക്ക പോലീസ്
ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദരയുടെ പത്രികയാണ് പിന്‍വലിച്ചത്. ഇത് സംബന്ധിച്ച് സുന്ദര തന്നെ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിവി രമേശന്‍ നല്‍കിയ പരാതിയില്‍ ആയിരുന്നു കേസ് എടുത്തത്. കൂടുതല്‍ പേരെ കേസില്‍ പ്രതിചേര്‍ക്കും. വിശദാംശങ്ങള്‍...
സിംഗപ്പൂരിൽ നിന്ന് 20 ടൺ ഓക്സിജൻ കൊച്ചിയിലെത്തി- ചിത്രങ്ങൾ
ജില്ലാ ക്രൈം ബ്രാഞ്ച്
ബദിയടുക്ക പോലീസ് ആയിരുന്നു തിരഞ്ഞെടുപ്പ് കോഴ കേസില്‍ കെ സുരേന്ദ്രനെതിരെ കേസ് എടുത്തത്. വിവി രമേശന്റെ പരാതിയില്‍ കോടതി അനുമതിയോടെ ആയിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസ് ജില്ലാ ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുന്നു എന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം.
ഇപ്പോള്‍ സുരേന്ദ്രന്‍ മാത്രം
കേസില്‍ ഇപ്പോള്‍ കെ സുരേന്ദ്രന്‍ മാത്രമാണ് പ്രതി. തിരഞ്ഞെടുപ്പില്‍ കൈക്കൂലി നല്‍കുന്നത് സംബന്ധിച്ച 171 ബി വകുപ്പ് മാത്രമാണ് നിലവില്‍ ചുമത്തിയിരിക്കുന്നത്. ഇത് പ്രകാരം അറസ്റ്റ് പോലുള്ള നടപടികളിലേക്ക് കടക്കാന്‍ ആവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗുരുതര വകുപ്പുകള്‍
എന്നാല്‍ കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ഉടന്‍ ചേര്‍ക്കും. കെ സുന്ദര നല്‍കിയ മൊഴിയില്‍ അതിനുള്ള സാധ്യതകളുണ്ട്. തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ എന്നിവ സംബന്ധിച്ച് സുന്ദര കൃത്യമായ മൊഴി നല്‍കിയിട്ടുണ്ട്. ഇത് കൂട്ടാതെ പട്ടികജാതി നിയമത്തിലെ വകുപ്പുകളും ചേര്‍ത്തേക്കുമെന്നാണ് വിവരം.
സുനില്‍ നായിക്കും പ്രതിപ്പട്ടികയിലേക്ക്
കെ സുന്ദരയ്ക്ക് വീട്ടിലെത്തി പണം നല്‍കിയത് കോഴിക്കോട് സ്വദേശിയും യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷററും ആയ സുനില്‍ നായിക് ആണെന്നാണ് മൊഴിയില്‍ പറയുന്നത്. അതുകൊണ്ട് തന്നെ സുനില്‍ നായിക്കേയും പ്രതിചേര്‍ക്കും. പ്രാദേശിക നേതാക്കളായ സുരേഷ് നായിക്, അശോക് ഷെട്ടി എന്നിവരേയും പ്രതിചേര്‍ക്കുമെന്നാണ് വിവരം.
രാഷ്ട്രീയ ഭാവി അവസാനിക്കും
നിലവിലെ കേസ് തന്നെ തെളിയിക്കപ്പെട്ടാല്‍ കെ സുരേന്ദ്രന്റെ രാഷ്ട്രീയ ഭാവിയ്ക്ക് തന്നെ അത് വലിയ തിരിച്ചടിയാകും. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ആജീവനാന്ത വിലക്ക് വരെ ഏര്‍പ്പെടുത്താവുന്ന തരത്തില്‍ ഗൗരവമുള്ള കുറ്റകൃത്യമാണ് നടന്നിട്ടുള്ളത്. മറ്റ് വകുപ്പുകള്‍ കൂടി തെളിഞ്ഞാല്‍ ജയില്‍ ശിക്ഷ അടക്കം അനുഭവിക്കേണ്ടി വരും.
രണ്ടര ലക്ഷവും സ്മാര്‍ട്ട് ഫോണും
നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനായി തനിക്ക് രണ്ടര ലക്ഷം രൂപയും ഒരു സ്മാര്‍ട്ട് ഫോണും ആണ് തന്നത് എന്നാണ് സുന്ദര വെളിപ്പെടുത്തിയിരിക്കുന്നത്. സുനില്‍ നായിക് അടക്കമുള്ളവര്‍ സുന്ദരയുടെ വീട്ടില്‍ എത്തിയാണ് പണവും ഫോണും നല്‍കിയത് എന്നും പറയുന്നു. പതിനഞ്ച് ലക്ഷം രൂപയായിരുന്നു സുന്ദര ആവശ്യപ്പെട്ടത്. കെ സുരേന്ദ്രന്‍ ജയിച്ചാല്‍ കര്‍ണാടകത്തില്‍ വൈന്‍ ഷോപ്പും വീടും നല്‍കാമെന്ന വാഗ്ദാനവും ഉണ്ടായിരുന്നു എന്ന് സുന്ദര പറയുന്നു.
കുഴല്‍പണവുമായി ബന്ധം?
കൊടകരയിലെ കുഴല്‍പണ കേസില്‍ ബിജെപി നേതാക്കളുടെ ബന്ധത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. സുനില്‍ നായികിന്റെ പേരും അതിലുണ്ട്. കെ സുന്ദരയ്ക്ക് പണം നല്‍കിയിട്ടുണ്ടെങ്കില്‍ അത് കള്ളപ്പണം ആയിരിക്കും എന്നും ഉറപ്പാണ്. അതുകൊണ്ട് തന്നെ ഈ കേസിന്റെ അന്വേഷണം ഏറെ നിര്‍ണായകമാണ്.
ഗുരുതര പ്രതിസന്ധിയിലേക്ക്
മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് കേസ് കൂടി വന്നതോടെ ബിജെപി കടുത്ത പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. കൊടകര കുഴല്‍പണ കേസില്‍ കെ സുരേന്ദ്രന്റെ മകന്റെ പേരും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. കെ സുരേന്ദ്രനെ ഈ കേസില്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യാനിരിക്കുകയാണ്.
ഫിറ്റ് ഇൻ ഫിറ്റ്നസ്; അനന്യയുടെ ഗ്ലാമറസ് ചിത്രങ്ങൾ കാണാം
Recommended Video