'ഇതോടെ ബിഎസ്എൻഎല്ലിന്റെ കഥ തീരും, 19000 പേരെ പിരിച്ചുവിടാനാണ് തീരുമാനം'; തോമസ് ഐസക്
ബിഎസ്എൻഎല്ലിനെ ബിജെപി അവരുടെ കറവപ്പശുവാക്കി മാറ്റിയിരിക്കുകയാണെന്ന് മുൻ മന്ത്രി തോമസ് ഐസക്. അംബാനിമാരുടെ ടെലികോം കുത്തകകളുടെ ഏജന്റുമാരായിട്ടാണ് ബിജെപി സർക്കാരിന്റെ പ്രവർത്തനം.ലക്ഷത്തിലേറെ കോടി രൂപ വില വരുന്ന ബിഎസ്എൻഎല്ലിന്റെ ആസ്തികൾ തുച്ഛമായ വിലയ്ക്കു വിറ്റ് കമ്മീഷനടിക്കാനായിരിക്കും ബിജെപിയുടെ ശ്രമമെന്നും തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
'രണ്ടാഴ്ച മുമ്പ് മുംബൈയിൽ പോയപ്പോഴേ തോന്നി ബിഎസ്എൻഎല്ലിന്റെ കഥ കഴിഞ്ഞെന്ന്. മുംബൈ നഗരത്തിൽ ഒരിടത്തുനിന്നും ബിഎസ്എൻഎൽ ഉപയോഗിച്ച് കാൾ ചെയ്യാൻ കഴിഞ്ഞില്ല. കുറച്ചുനാളായി ഇങ്ങനെയാണത്രേ! എന്നിട്ടുപോലും കഴിഞ്ഞ രണ്ട് മാസംകൊണ്ട് ബിഎസ്എൻഎല്ലിന്റെ സബ്സ്ക്രൈബർമാരുടെ എണ്ണം 50 ലക്ഷത്തിലേറെ വർദ്ധിച്ചു. ജിയോ അടക്കമുള്ളവരുമായി ഒത്തുകളിച്ച് സ്വകാര്യ കമ്പനികൾ താരിഫ് ഉയർത്തി. ബിഎസ്എൻഎൽ വർദ്ധിപ്പിച്ചില്ല. അങ്ങനെയാണ് ഇടപാടുകാർ പൊതുമേഖലാ സ്ഥാപനത്തിലേക്ക് തിരിച്ചുവന്നത്.

കേരളത്തിലാണ് ഏറ്റവും കൂടുതൽ വർദ്ധനയുണ്ടായത്. ഇത് തടയിടാൻവേണ്ടി കേരളത്തിൽ സ്വീകരിച്ച അടവ് എല്ലാവർക്കും അറിയാം. ട്രായിയുടെ നിർദ്ദേശപ്രകാരം കെവൈസി അപ്പ്ഡേറ്റ് ചെയ്യണമെന്നാണ് മെസേജ് വന്നുകൊണ്ടിരുന്നത്. മറ്റു സ്വകാര്യ കമ്പനികൾക്ക് ഈ നിബന്ധന ഇല്ല. എന്നാൽ കെവൈസി അപ്പ്ഡേറ്റ് ചെയ്യാനുള്ള സംവിധാനവുമില്ല. ആപ്പീസിൽ ആളില്ലാ എന്നതാണു പ്രധാന പ്രശ്നം. ബുദ്ധിമുട്ടി പലരും പിൻവാങ്ങി തുടങ്ങി.
ഇപ്പോൾ അവസാനത്തെ ആണി അടിച്ചിരിക്കുകയാണ്. ആളില്ലാത്ത ആഫീസുകളിൽ നിന്നും വീണ്ടും 19000 പേരെ പിരിച്ചുവിടാനാണ് രണ്ട് ദിവസം മുമ്പുള്ള തീരുമാനം. ഇതോടെ ബിഎസ്എൻഎല്ലിന്റെ കഥ തീരും.
രാജ്യത്തോടുള്ള ഈ ചതി തുടങ്ങിവച്ചത് കോൺഗ്രസാണ്.
• 1994-ൽ മൊബൈൽ സർവ്വീസിലേക്ക് സ്വകാര്യ കമ്പനികൾക്ക് അനുവാദം കൊടുത്തു. 2002-ൽ മാത്രമേ ബിഎസ്എൻഎല്ലിന് അനുവാദം നൽകിയുള്ളൂ. ഇതിനിടെ 1995-ൽ കോൺഗ്രസിന്റെ മന്ത്രി സുഖ്റാം ബിഎസ്എൻഎൽ അഴിമതിയിൽ ജയിലിലുമായി. തുടർന്നുവന്ന വാജ്പേയ് സർക്കാരിലെ മന്ത്രിമാരും അഴിമതിക്കേസുകളിൽ പ്രതികളായി.
• രണ്ട് വർഷംകൊണ്ട് ബിഎസ്എൻഎൽ സ്വകാര്യ കമ്പനികളോടൊപ്പമെത്തി. പുതിയ ലൈനുകൾക്ക് ടെണ്ടർ വിളിക്കാനുള്ള അനുമതി നിഷേധിച്ചു. 2010-ലാണ് അനുമതി നൽകിയത്.
• എന്നിട്ടോ? മറ്റു സ്വകാര്യ കമ്പനികളെല്ലാം വിദേശത്തുനിന്നും സാമഗ്രികൾ ഇറക്കുമതി ചെയ്തുകൊണ്ടിരുന്നപ്പോൾ നാട്ടിൽ ഉല്പാദിപ്പിച്ച സാമഗ്രികൾ തന്നെ ഉപയോഗിക്കണമെന്ന നിബന്ധന ബിഎസ്എൻഎല്ലിനുമേൽ അടിച്ചേൽപ്പിച്ചു.
• 2014-ൽ 4ജി സേവനം വന്നു. ബിഎസ്എൻഎല്ലിന് 2020-ൽ മാത്രമേ ഇതിന് അനുവാദം നൽകിയുള്ളൂ. പഴയ നിബന്ധനമൂലം ഇവ സ്ഥാപിക്കാൻ കഴിഞ്ഞില്ല. ഇതിനിടയിൽ യുപിഎ 2-ാം സർക്കാരിലെ മന്ത്രി അഴിമതിക്കേസിൽ ജയിലിലുമായി.
ഈ കൊടിയ അഴിമതികളുടെ കഥകൾ തുടരുകയാണ്. അംബാനിമാരുടെ ടെലികോം കുത്തകകളുടെ ഏജന്റുമാരായിട്ടാണ് ബിജെപി സർക്കാരിന്റെ പ്രവർത്തനം. ബിജെപിയുടെ കറവപ്പശുവാക്കി മാറ്റിയിരിക്കുകയാണ് ബിഎസ്എൻഎല്ലിനെ. ഇനി ഇപ്പോൾ ബിഎസ്എൻഎൽ ജിയോയേയും ടാറ്റയേയും ഏൽപ്പിച്ചുകൊടുക്കുന്ന ദിവസം മാത്രം നോക്കിയാൽ മതി. ലക്ഷത്തിലേറെ കോടി രൂപ വില വരുന്ന ബിഎസ്എൻഎല്ലിന്റെ ആസ്തികൾ തുച്ഛമായ വിലയ്ക്കു വിറ്റ് കമ്മീഷനടിക്കാനായിരിക്കും ബിജെപിയുടെ ശ്രമം.












Click it and Unblock the Notifications