നയ പ്രഖ്യാപന പ്രസംഗം ഇന്ന്, സർക്കാരും ഗവർണറും രണ്ടു തട്ടിൽ, സർക്കാർ നിലപാട് ഗവർണർ വായിച്ചേക്കില്ല
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയെച്ചൊല്ലി ഗവർണറും സർക്കാരും രണ്ട് തട്ടിൽ നിൽക്കുന്നതിനിടെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ബുധനാഴ്ച ആരംഭിക്കും. പൗരത്വ നിയമ ഭേദഗതിക്കെതിരായ സർക്കാരിന്റെ നിലപാട് പ്രസംഗത്തിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.
നയപ്രഖ്യാപന പ്രസംഗത്തിൽ സർക്കാരിന്റെ നയങ്ങളും പദ്ധതികളുമല്ലാതെ അതിന്റെ പരിധിയിൽ അല്ലാത്ത കാര്യങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഉൾപ്പെടുത്താൻ കഴിയില്ല. ഇത്തരം പരാമർശങ്ങൾ വായിക്കാൻ നിയമപരമായി തനിക്ക് ബാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി ഗവർണർ മുഖ്യമന്ത്രിക്ക് വീണ്ടും കത്ത് നൽകി. ഗവർണർക്കെതിരെ സഭയിൽ ഭരണപക്ഷം പ്രതിഷേധം ഉയർത്താൻ സാധ്യതയില്ല.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സർക്കാരും നിയമസഭയും സ്വീകരിക്കുന്ന നിലപാടുകളെപ്പറ്റി പരാമർശിക്കുന്ന നയപ്രഖ്യാപനത്തിനെ 18-ാം ഖണ്ഡികയോടാണ് ഗവർണർ എതിർപ്പ് അറിയിച്ചിരിക്കുന്നത്. ഗവർണർ പ്രവർത്തിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചാണെന്നും മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം ഗവർണറും അംഗീകരിക്കേണ്ടതുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ വാദം.
പതിനാലാം കേരള നിയമസഭയുടെ പതിനെട്ടാം സമ്മേളനമാണ് ബുധനാഴ്ച ആരംഭിക്കുന്നത്. ഗവർണറെയും പ്രതിപക്ഷത്തെയും ഒരുപോലെ എതിർക്കുന്നതാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഗവർണർ ആവർത്തിച്ച് എതിർപ്പ് അറിയിച്ചിട്ടും പൗരത്വ നിയമത്തിനെതിരായ എതിർപ്പ് പ്രസംഗത്തിൽ നിന്നും മാറ്റാൻ സർക്കാർ തയ്യാറായിട്ടില്ല. അതേസമയം ഗവർണറെ മാറ്റണമെന്ന ചെന്നിത്തലയുടെ നോട്ടീസിൽ കാര്യോപദേശക സമിതി വെള്ളിയാഴ്ച തീരുമാനമെടുക്കും.












Click it and Unblock the Notifications