ഉപതിരഞ്ഞെടുപ്പ്; വട്ടിയൂർക്കാവിൽ വിവി രാജേഷിനും സാധ്യത, ലിസ്റ്റിൽ കുമ്മനത്തിന്റെ പേരും സജീവം!!
തിരുവനന്തപുരം: സംസ്ഥാനത്തിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ തിരക്കിലാണ് രാഷ്ട്രീയ മുന്നണികൾ. ഏറ്റവും കൂടുതൽ വാർത്തകളിൽ ഇടം നേടിയത് വട്ടിയൂർക്കാവ് ആയിരുന്നു. ബിജെപി സ്ഥാനാർത്ഥിയായി കുമ്മനം രാജശേഖരൻ മത്സരിക്കുമെന്നായിരുന്നു ആദ്യം വന്ന അഭ്യൂഹങ്ങൾ. എന്നാൽ വട്ടിയൂർക്കാവിൽ മത്സരിക്കാനില്ലെന്ന് കുമ്മനം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
എന്നാൽ കുമ്മനത്തിന്റെ ഈ വാക്കുകൾ നേതൃത്വം മുഖവിലയ്ക്ക് എടുത്തിട്ടില്ലെന്നാണ് സൂചന. വട്ടിയൂർക്കാവിൽ പരിഗണിക്കുന്നവരുടെ സ്ഥാനാർത്ഥി ലിസ്റ്റിൽ കുമ്മനത്തിന്റെ പേരും ഉണ്ടെന്നാണ് അവസാനമായി വരുന്ന സൂചന. എന്നാൽ ആർഎസിഎസിന് കുമ്മനം വട്ടിയൂർക്കാവിൽ മത്സരിക്കുന്നതിന് താൽപ്പര്യമില്ലെന്നാണ് റിപ്പോർട്ട്. അതിൽ കാരണവുമുണ്ട്.

ആർഎസ്എസിന് താൽപ്പര്യക്കുറവ്
ഒ രാജഗോപാൽ മത്സരിച്ച സമയത്ത് വട്ടിയൂർക്കാവിൽ നിന്ന് വെറും 15000 വോട്ടിനായിരുന്നു അദ്ദേഹം പരാജയപ്പെട്ടത്. എന്നാൽ കഴിഞ്ഞ പ്രാവശ്യം കുമ്മനം ഒരു ലക്ഷത്തിലേറെ വോട്ടിന് പരാജയപ്പെട്ടിരുന്നു എന്നതാണ് ആർഎസ്എസിന് താൽപ്പര്യം കുറയാൻ കാരണം. എന്ത് വിലകൊടുത്തും വട്ടിയൂർക്കാവ് പിടിച്ചെടുക്കാനുള്ള ശ്രമതതിലാണ് ബിജെപിയും ആർഎസ്എസും. എൽഡിഎഫ് ആണെങ്കിൽ വട്ടിയൂർക്കാവിൽ മൂന്നാം സ്ഥാനത്തുമാണ്.

വിവി രാജേഷും പട്ടികയിൽ
എന്നാൽ ബിജെപിയിലെ യുവ നേതാവ് വിവി രാജേഷിനോടാണ് ആർഎസ്എസ് നേതൃത്വത്തിന് താൽപ്പര്യം എന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ എസ് സുരേഷിന് മത്സരിക്കാന്‍ താല്‍പര്യമുണ്ടെങ്കിലും ആര്‍എസ്എസിന്റെ പിന്തുണയില്ലാത്തതിനാല്‍ സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി പരസ്യമായി രംഗത്തിറങ്ങിയിട്ടില്ല. ആർഎസ്എസ് വിവി രാജേഷിന്റെ പേര് പറയുന്നുണ്ടെങ്കിലും സ്ഥാനാര്‍ഥിയായി കുമ്മനത്തെ നിര്‍ത്തണമെന്നാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ നിലപാട്.

ത്രികോണ മത്സരം
യുഡിഎഫിലും ആരെ നിർത്തണം എന്നതിൽ സംശയങ്ങൾ നിലനിൽക്കുകാണ്. പതെരഞ്ഞെടുപ്പില്‍ പൊരിഞ്ഞ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് വട്ടിയൂര്‍ക്കാവ്. മണ്ഡലം പിടിക്കാനും നിലനിർത്താനും നടക്കുന്നത് സജീവനീക്കങ്ങളാണ്. ഏറ്റവും ശക്തമായ തൃകോണ മത്സരമാണ് ഇവിടെ നടക്കുന്നത്. പത്മജ വേണുഗോപാലിനെ നിർത്തരുതെന്ന് കെ മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വട്ടിയൂർക്കാവിൽ താൻ മത്സരിക്കില്ലെന്ന് കഴിഞ്ഞ ദിവസം പത്മജയും വ്യക്തമാാക്കിയിരുന്നു.

മോഹൻകുമാർ രംഗത്ത്
അതിനിടയിലാണ് മണ്ഡലത്തിലെ മുന്‍ എംഎല്‍എ കൂടിയായ മനുഷ്യാവകാശ കമ്മീഷൻ അംഗം കെ മോഹൻകുമാർ മത്സരിക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. സജീവരാഷ്ട്രീയത്തിലേക്ക് മടങ്ങേണ്ട സാഹചര്യം വരുന്നതായി മോഹൻകുമാർ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. കോൺഗ്രസിന്റെ സാധ്യത പട്ടികയിൽ ഇദ്ദേഹത്തിന്റെ പേരും ഉണ്ട്.

സ്വീകാര്യനായ സ്ഥാനാർത്ഥി
വട്ടിയൂർക്കാവിൽ ഏറെ സ്വീകാര്യനായ ഒരു എൽഡിഎഫ് സ്ഥാനാർത്ഥിയുണ്ടാകുമെന്നാണ് കഴിഞ്ഞ ദിവസം സിപിഎം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞത്. ണ്ട് തവണ കൈവിട്ട് സീറ്റ് പിടിക്കാൻ അറ്റകൈക്ക് മേയറെ ഇറക്കാനുള്ള നീക്കങ്ങളും എൽഡിഎഫ് നടത്തുന്നുണ്ട്. ണ്ഡലത്തിലെ ജാതിസമവാക്യവും, പിന്നാലെ വരുന്ന നഗരസഭാ തെരഞ്ഞെടുപ്പും സിപിഎമ്മിനെ സംബന്ധിച്ചടുത്തോളം വെല്ലുവിളിയാകും. കരകൗശല വികസന കോർപ്പറേഷൻ ചെയർമാനും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ കെഎസ് സുനിൽകുമാറാണ് സിപിഎം പട്ടികയിലെ മറ്റൊരു പ്രധാന പേര്.

പുതുമുഖത്തിനും സാധ്യത
മുൻമന്ത്രി എം വിജയകുമാറിനും സാധ്യതയുണ്ട്. അതേസമയം പുതുമുഖങ്ങളെ ഇറക്കി മണ്ഡലം പിടിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഐഎഎസ് പദവി രാജിവെച്ച കണ്ണൻ ഗോപിനാഥിനെയും സിപിഎം പരിഗണിക്കുന്നതായാണ് പുറത്ത് വരുന്ന സൂചനകൾ. ജമ്മു കശ്മീരിലെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചാണ് കണ്ണൻ ഗോപിനാഥൻ രാജിവെച്ചത്.

ബുധനാഴ്ച തീരുമാനമാകും
ചൊവ്വാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം ബുധനാഴ്ച ജില്ലാ സെക്രട്ടറിയേറ്റ് ചേർന്ന് സിപിഎം സ്ഥാനാർത്ഥിയെ നിശ്ചയിക്കും. സംസ്ഥാന നേതൃത്വവുമായി ജില്ലാ നേതൃത്വം ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ തുടങ്ങിക്കഴിഞ്ഞെന്നാണ് റിപ്പോർട്ട്. എം വിജയകുമാർ, വി ശിവൻകുട്ടി, കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ കെഎസ് സുനിൽകുമാർ, തിരുവനന്തപുരം മേയർ വികെ പ്രശാന്ത് എന്നിവരുടെ പേരും സിപിഎം സ്ഥാനാർത്ഥി ലിസ്റ്റിലുണ്ടെന്നാണ് സൂചനകൾ.

മണ്ഡലം നിലനിർത്താൻ യുഡിഎഫ്
ലോക്സഭ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ കുമ്മനത്തേക്കാൾ 2836 വോട്ടിന്റെ ഭൂരിപക്ഷം മാത്രമേ ശശി തരൂരിന് ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ കോൺഗ്രസും വട്ടിയൂർക്കാവ് പിടിക്കാനുള്ള ശ്രമത്തിലാണ്. കെ മോഹൻകുമാർ, എൻ പീതാംബരക്കുറുപ്പ്, നെയ്യാറ്റിൻകര സനൽ എന്നിവരാണ് കോൺഗ്രസിന്റെ ലിസ്റ്റിലുള്ളത്.












Click it and Unblock the Notifications