മദ്യപിച്ച യുവാക്കൾ സഞ്ചരിച്ച കാറിടിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു, രണ്ട് പേർക്ക് പരിക്ക്...
ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ പാങ്ങോട് കശുവണ്ടി ഫാക്ടറിക്ക് സമീപമാണ് അപകടമുണ്ടായത്.
കൊല്ലം: മദ്യപിച്ച യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായിരുന്ന വിദ്യാർത്ഥിനി മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. കോട്ടാത്തല മൂഴിക്കോട് യദുകുലത്തില്‍ കെ.രാഹുലേയന്റെയും സ്മിതയുടെയും മകള്‍ മാളവിക(13)യാണ് മരിച്ചത്.
സ്കൂട്ടർ ഓടിച്ചിരുന്ന മാളവികയുടെ അച്ഛന്റെ സഹോദരീപുത്രി മൂഴിക്കോട് നെല്ലിവിള വീട്ടില്‍ മഞ്ജു (35), മാളവികയുടെ സഹോദരി മായിക(8) എന്നിവരെ ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജൂൺ 11 ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ പാങ്ങോട് കശുവണ്ടി ഫാക്ടറിക്ക് സമീപമാണ് അപകടമുണ്ടായത്. മഞ്ജു കുട്ടികളെയും കൂട്ടി പാങ്ങോട് ക്ഷേത്രദര്‍ശനത്തിന് പോയി തിരികെ വരുമ്പോഴായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ കാർ സ്കൂട്ടറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറഞ്ഞത്. സ്കൂട്ടറിൽ നിന്ന് തെറിച്ച് വൈദ്യുതി പോസ്റ്റിൽ തലയിടിച്ചു വീണ മാളവിക സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. കൊട്ടാരക്കര നവോദയ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മാളവിക.
ആറു പേരാണ് അപകടമുണ്ടാക്കിയ കാറിലുണ്ടായിരുന്നത്. ഇവർ എല്ലാവരും മദ്യപിച്ചിരുന്നതായി പോലീസ് അറിയിച്ചു. കാർ ഓടിച്ചിരുന്ന പല്ലിശ്ശേരില്‍ കണ്ണമത്ത് വീട്ടില്‍ സന്ദീപ്കുമാറിനെ സാരമായ പരിക്കുകളോടെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാറിലുണ്ടായിരുന്ന ള്ളിശ്ശേരിക്കല്‍ സ്വദേശികളായ സുരാജ്, മനു എന്നിവരെ പുത്തൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റു മൂന്നുപേർ അപകടമുണ്ടായ ഉടൻ ഓടിരക്ഷപ്പെട്ടു. മാളവികയുടെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.












Click it and Unblock the Notifications