കോടിയേരിക്ക് എല്ലാം അറിയാം, ഇല്ലെന്ന് പറയുന്നത് കള്ളം; വിനോദിനി മുംബൈയിൽ വന്ന് കണ്ടു- പരാതിക്കാരി
മുംബൈ/തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന കേസില്‍ ബിനോയ് കോടിയേരിയെ ഒരു വിധത്തിലും സംരക്ഷിക്കില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇങ്ങനെയൊരു കേസ് വന്നപ്പോള്‍ ആണ് താന്‍ സംഭവം അറിയുന്നത് എന്നും കോടിയേരി പറഞ്ഞിരുന്നു.
ബിനോയ് എവിടെയെന്ന് അറിയില്ല, കേസിന് ശേഷം കണ്ടിട്ടില്ല! ഫോണിൽ പോലും വിളിച്ചിട്ടില്ലെന്ന് കോടിയേരി
എന്നാല്‍ കോടിയേരിയുടെ വാദം തള്ളിക്കൊണ്ട് പരാതിക്കാരി വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്. എല്ലാ കാര്യങ്ങളും കോടിയേരിയ്ക്ക് അറിയാമായിരുന്നു എന്നാണ് യുവതിയുടെ പ്രതികരണം. ഏഷ്യാനെറ്റ് ന്യൂസിനോടാണ് യുവതി ഇക്കാര്യം വ്യക്തമാക്കിയത്.
ബിനോയുടെ ബന്ധത്തെ കുറിച്ച് അറിയില്ലായിരുന്നു എന്ന് കോടിയേരി പറയുന്നത് കള്ളമാണെന്നാണ് പരാതിക്കാരിയുടെ വാദം. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ മുംബൈയില്‍ വന്നിരുന്നു എന്നും അവര്‍ പറയുന്നു. മുംബൈയില്‍ വച്ച് വിനോദിനിയെ കണ്ട് സംസാരിച്ചിരുന്നു. പല തവണ വിനോദിനിയുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ട് എന്നും പരാതിക്കാരി പറയുന്നുണ്ട്.
കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് ബിനോയ് കോടിയേരി ഇപ്പോള്‍. ബിനോയെ കസ്റ്റഡിയില്‍ എടുക്കാന്‍ കേരളത്തിലെത്തിയ മുംബൈ പോലീസ് സംഘത്തിന് ആളെ കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല. മകന്‍ എവിടെയാണെന്ന് അറിയില്ലെന്നാണ് കോടിയേരിയും പ്രതികരിച്ചത്.