കല്ലട ബസിൽ യാത്രക്കാർക്ക് ക്രൂരമർദ്ദനം; 3 ജീവനക്കാർക്കെതിരെ കേസ്, വീഡിയോ
Recommended Video
കൊച്ചി: സുരേഷ് കല്ലട ബസിൽ യുവാക്കളായ രണ്ട് യാത്രക്കാരെ ബസ് ജീവനക്കാർ മർദ്ദിച്ച് ഇറക്കി വിട്ട സംഭവത്തിൽ പോലീസ് കേസെടുത്തു. 3 ജീവനക്കാർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 3 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് മരട് പോലീസ് വ്യക്തമാക്കി. യുവാക്കളെ മർദ്ദിക്കുന്നതിന് ദൃക്സാക്ഷിയായിരുന്ന അജയ് ഘോഷ് എന്ന വ്യക്തി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
തിരുവനന്തപുരത്ത് നിന്നും ബെംഗളരുവിലേക്ക് പുറപ്പെട്ട ബസിലാണ് സംഭവം നടന്നത്. ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരൻ അക്രമത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. യാത്രാ മധ്യേ ഹരിപ്പാട് പിന്നിട്ടപ്പോൾ ബസ് തകരാറിലായി. ഏറെ നേരം കഴിഞ്ഞിട്ടും ബസ് യാത്രയാരംഭിക്കുകയോ ജീവനക്കാർ ഇത് സംബന്ധിച്ച് യാത്രക്കാരോട് മറുപടി നൽകാനോ തയാറായില്ല. യാത്രക്കാരായ രണ്ട് യുവാക്കൾ ഇത് ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ തുടക്കം.
രമ്യയെ കല്ലെറിഞ്ഞത് കോണ്ഗ്രസുകാരോ? അനില് അക്കരെയുടെ 'ചതിക്കല്ലെ' വീഡിയോ പുറത്ത്
ബസ് വൈറ്റിലയിൽ എത്തിയപ്പോൾ കൂടുതൽ ബസ് ജീവനക്കാർ ബസിലേക്ക് ഇരച്ചുകയറുകയും യുവാക്കളെ മർദ്ദിക്കുകയുമായിരുന്നു. ജേക്കബ് ഫിലിപ്പ് ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവം വിശദീകരിച്ച് ഒരു കുറിപ്പും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
വൈറ്റിലയിൽ വെച്ച് മർദ്ദനമേറ്റ യുവാക്കളെയും അജയ് ഘോഷ് എന്നയാളെയും ബസിൽ നിന്ന് ഇറക്കി വിട്ടു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം ഇവരെ ഓട്ടോ റിക്ഷയിൽ കയറ്റി ആശുപത്രിയിലേക്ക് അയച്ചെങ്കിലും ഇവർ ആശുപത്രിയിലേക്ക് പോകാൻ കൂട്ടാക്കിയില്ല.
ഈറോഡിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് ഇരുവരും. ഒരാൾ പാലക്കാട് സ്വദേശിയും, മറ്റൊരാൾ സുൽത്താൻ ബത്തേരി സ്വദേശിയുമാണ്. തിരുവനന്തപുരത്തെ സുഹൃത്തിന്റെ വീട്ടിൽ നിന്നും മടങ്ങുമ്പോഴായിരുന്നു സംഭവം. അജയ് ഘോഷ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബസ് ജീവനക്കാർക്കെതിരെ കേസെടുത്തിരിക്കുന്നത്.
അതേ സമയം യുവാക്കളാണ് ആദ്യം പ്രശ്നമുണ്ടാക്കിയതെന്നാണ് ബസ് ജീവനക്കാരുടെ പ്രതികരണം. യുവാക്കൾ മദ്യപിച്ചിരുന്നുവെന്ന് സംശയിക്കുന്നതായും ഇവർ ആരോപിക്കുന്നു. യുവാക്കളെ ആക്രമിക്കാൻ ഉദ്ദേശിച്ചല്ല കൂടുതൽ ആളുകൾ ബസിൽ കയറിയതെന്നും ഇവർ പറയുന്നു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ