കേന്ദ്രമന്ത്രിയെ പോലീസ് തടഞ്ഞിട്ടുമില്ല, മാപ്പ് പറഞ്ഞിട്ടുമില്ല, തെളിവായി സിസിടിവി ദൃശ്യങ്ങൾ പുറത്ത്
Recommended Video

പമ്പ: ശബരിമലയില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെതിരെയാണ് കേന്ദ്രമന്ത്രിമാരും എംപിമാരും അടക്കമുളളവരെ എത്തിച്ച് കൊണ്ടുളള ബിജെപിയുടെ പ്രതിരോധം തീര്‍ക്കല്‍. കഴിഞ്ഞ ദിവസം ശബരിമലയില്‍ എത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ സന്ദര്‍ശനം വിവാദങ്ങളില്‍ മുങ്ങി നില്‍ക്കുകയാണ്.
എസ്പി യതീഷ് ചന്ദ്രയുമായി നിലയ്ക്കലിലെ പാര്‍ക്കിംഗ് നിയന്ത്രണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആദ്യം വിവാദത്തിലായത്. ഇത് ബിജെപി പോലീസ് രാജ് എന്ന വാദത്തെ ന്യായീകരിക്കാന്‍ ഉപയോഗിക്കുന്നു. പിന്നാലെയാണ് മന്ത്രിയുടെ വാഹനം പോലീസ് തടഞ്ഞെന്നും മാപ്പെഴുതിക്കൊടുത്ത് തടിയൂരിയെന്നും വാര്‍ത്ത വന്നത്. എന്നാല്‍ മന്ത്രിയുടെ വാഹനം തടഞ്ഞിട്ടില്ലെന്നതിന് തെളിവ് പോലീസ് പുറത്ത് വിട്ടു.

ആദ്യം യതീഷ് ചന്ദ്ര
കേന്ദ്ര മന്ത്രിയോട് എസ്പി യതീഷ് ചന്ദ്ര തര്‍ക്കിച്ചതും തന്നോട് കയര്‍ത്ത ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണനെ ഇരുത്തി നോക്കിയതുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന്റെ ക്ഷീണത്തിലാണ് ബിജെപി. യതീഷ് ചന്ദ്ര മന്ത്രിയെ അപമാനിച്ചെന്ന വാദവും അതല്ല ഡ്യൂട്ടി കര്‍ശനമായി ചെയ്യുകയായിരുന്നു എന്ന വാദവും ഉയരുന്നു. യതീഷ് ചന്ദ്രയ്‌ക്കെതിരെ പ്രതിഷേധം ഒരു വശത്ത് നടക്കവേയാണ് പമ്പയില്‍ വെച്ച് മന്ത്രിയുടെ വാഹനം തടഞ്ഞുവെന്ന വാര്‍ത്ത വരുന്നത്.

മന്ത്രിയുടെ വാഹനം തടഞ്ഞെന്ന്
കഴിഞ്ഞ ദിവസം രാത്രി സന്നിധാനത്ത് തങ്ങുകയും നാമജപപ്രതിഷേധമടക്കം നടത്തുകയും ചെയ്ത് പുലര്‍ച്ചെയാണ് പൊന്‍ രാധാകൃഷ്ണന്‍ മലയിറങ്ങിയത്. മടക്കത്തിനിടെ മന്ത്രിയുടെ വാഹനം പുലര്‍ച്ചെ പോലീസ് തടഞ്ഞു എന്നാണ് വാര്‍ത്തകള്‍ പരന്നത്. ഇത് വിവാദമാവുകയും ബിജെപി നേതാക്കള്‍ പോലീസിനെതിരെ വീണ്ടും രംഗത്ത് വരികയും ചെയ്തു.

വിശദീകരണവുമായി പോലീസ്
ഇതോടെ സംഭവത്തില്‍ വിശദീകരണവും സിസിടിവി ദൃശ്യങ്ങള്‍ അടക്കമുളള തെളിവുകളുമായി പോലീസ് രംഗത്ത് വന്നിരിക്കുകയാണ്. മന്ത്രിയുടെ വാഹനമല്ല തടഞ്ഞത് എന്നും വാഹനവ്യൂഹത്തില്‍ ഏറ്റവും ഒടുവിലായി വന്ന വാഹനമാണ് തടഞ്ഞത് എന്നും പോലീസ് വ്യക്തമാക്കി. വാഹനവ്യൂഹം കടന്ന് പോയി 7 മിനുറ്റോളം കഴിഞ്ഞാണ് ഈ വാഹനമെത്തിയത് എന്നതാണ് ആശയക്കുഴപ്പത്തിന് കാരണമെന്നും പോലീസ് വിശദീകരിച്ചു.

തടഞ്ഞത് മറ്റൊരു വാഹനം
മന്ത്രിയുടെ വാഹനവ്യൂഹം കടന്ന് പോയത് പുലര്‍ച്ച 1.13ന് ആണ്. എന്നാല്‍ പോലീസ് തടഞ്ഞ വാഹനം വന്നത് 1.20തിന് ആയിരുന്നു. പ്രതിഷേധക്കാര്‍ വാഹനത്തിലുണ്ട് എന്ന സംശയത്തിലാണ് തടഞ്ഞ് പരിശോധിച്ചത്. തുടര്‍ന്ന് വാഹനത്തിലുളളവര്‍ മന്ത്രിയെ വിളിച്ച് വിവരം പറയുകയും മന്ത്രി തിരികെ വരികയും ചെയ്തു. സംഭവിച്ചത് എന്താണ് എന്ന് പോലീസ് മന്ത്രിയെ ബോധ്യപ്പെടുത്തി.

മാപ്പല്ല, ചെക്ക് റിപ്പോർട്ട്
മന്ത്രിയുടെ വാഹനവ്യൂഹത്തിലെ കാറില്‍ സംശയിച്ച ആള്‍ ഇല്ലെന്ന ചെക്ക് റിപ്പോര്‍ട്ട് മന്ത്രിക്ക് എഴുതി നല്‍കുകയാണ് ചെയ്ത്. അല്ലാതെ മന്ത്രിക്ക് മാപ്പ് എഴുതിക്കൊടുത്തു എന്ന വാര്‍ത്ത തെറ്റാണെന്നും എസ്പി ഹരിശങ്കര്‍ വ്യക്തമാക്കി. മാപ്പെഴുതി നല്‍കുന്ന രീതി പോലീസിന് ഇല്ല. സാധാരണ വാഹനം പരിശോധിച്ച് നല്‍കുന്ന ചെക്ക് റിപ്പോര്‍ട്ടാണ് മന്ത്രിക്കും നല്‍കിയത്. സാധാരണ പരിശോധന മാത്രമാണ് പമ്പയില്‍ നടന്നത്.

ഇത് പോലീസിന്റെ ഡ്യൂട്ടി
പോലീസിന്റെ വാദം തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും ചെക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പും പോലീസ് പുറത്ത് വിട്ടിട്ടുണ്ട്. അര്‍ധരാത്രിയില്‍ ചെറുപ്പക്കാര്‍ മാത്രം സഞ്ചരിക്കുന്ന വാഹനം കണ്ടാല്‍ പരിശോധിക്കേണ്ടത് പോലീസിന്റെ ഡ്യൂട്ടി ആണെന്ന് എസ്പി ഹരിശങ്കര്‍ പറഞ്ഞു. രണ്ട് മിനുറ്റോളമാണ് വാഹനം പമ്പയില്‍ പരിശോധിച്ചത്. ശബരിമലയില്‍ നേരത്തെ സംഘര്‍ഷമുണ്ടാക്കിയ ചിലരുമായി സാമ്യമുളളവരാണ് വാഹനത്തിലുണ്ടായിരുന്നത് എന്നതും പരിശോധനയ്ക്ക് കാരണമായി.

മന്ത്രിക്ക് ബോധ്യപ്പെട്ടു
വാഹനത്തിലുണ്ടായിരുന്നത് സംശയിക്കുന്നവരല്ല എന്ന് വ്യക്തമായതോടെ വാഹനം വിട്ട് നല്‍കിയെന്നും ഹരിശങ്കര്‍ വ്യക്തമാക്കി. തുടര്‍ന്ന് താന്‍ നേരിട്ട് മന്ത്രിയുടെ പക്കലെത്തി വിശദീകരണം നല്‍കി. പരിശോധനയെ തുടര്‍ന്ന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായി എങ്കില്‍ അത് പോലീസിന്റെ ഡ്യൂട്ടിയുടെ ഭാഗമായിട്ടാണ് എന്നും മനപ്പൂര്‍വ്വം അല്ലെന്നും ചെക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും മന്ത്രിയോട് പറഞ്ഞെന്നും ഇത് ബോധ്യപ്പെട്ട മന്ത്രി മടങ്ങിപ്പോവുകയും ചെയ്‌തെന്നും എസ്പി പ്രതികരിച്ചു.












Click it and Unblock the Notifications