കേരളത്തെ ലക്ഷ്യമിട്ട് ചമ്പൽ കൊള്ളക്കാർ!എടിഎം കവർച്ചയ്ക്കു പിന്നിൽ ചമ്പൽ സംഘം!ഞെട്ടിക്കുന്ന വിവരം
ചെങ്ങന്നൂരുകാരനാണെങ്കിലും വർഷങ്ങളായി സുരേഷ് കേരളത്തിന് പുറത്താണ് താമസിക്കുന്നത്. ഇയാൾക്ക് ചമ്പൽ കൊള്ളക്കാരുമായി അടുത്ത ബന്ധമാണുള്ളത്.
തിരുവനന്തപുരം: ചമ്പൽ കൊള്ളക്കാർ കേരളത്തെ ലക്ഷ്യം വയ്ക്കുന്നതായി വിവരം. കഴക്കൂട്ടത്ത് അടക്കം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന എടിഎം കവർച്ചകൾക്കു പിന്നിൽ ചമ്പൽ സംഘമാണെന്ന് വെളിപ്പെടുത്തൽ. കവർച്ചയ്ക്ക് നേതൃത്വം നൽകിയ ചെങ്ങന്നൂർ സ്വദേശിയാണ് ഇക്കാര്യം പോലീസിനോട് പറഞ്ഞത്. ഇയാൾ പോലീസ് കസ്റ്റഡിയിലാണ്. സുരേഷ് എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്.
ചെങ്ങന്നൂരുകാരനാണെങ്കിലും വർഷങ്ങളായി സുരേഷ് കേരളത്തിന് പുറത്താണ് താമസിക്കുന്നത്. ഇയാൾക്ക് ചമ്പൽ കൊള്ളക്കാരുമായി അടുത്ത ബന്ധമാണുള്ളത്. ഉത്തരേന്ത്യയിൽ നിരവധി ബാങ്കുകളിലും എടിഎമ്മുകളിലും കവർച്ച നടത്തിയ സംഘത്തെ കേരളത്തിലേക്കെത്തിച്ചത് സുരേഷാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
മാവേലിക്കരയിലെ ചെറിയാനാട്ടെ എസ്ബിടി എടിഎം മെഷീനിന്റെ ലോക്കർ ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ച് നാല് ലക്ഷം കവർച്ച ചെയ്യുകയും മാരാരിക്കുളം കായംകുളം എന്നിവിടങ്ങളിൽ സമാനമായ മോഷണത്തിന് ശ്രമിക്കുകയും ചെയ്ത കേസിൽ അന്വേഷണം നടത്തുന്ന ആലപ്പുഴ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സുരേഷിനെ രണ്ട് ദിവസം മുമ്പ് അറസ്റ്റ് ചെയ്തത്.
കഴക്കൂട്ടത്തെ മോഷണത്തിനു പിന്നിലും ഈ സംഘമാണ്. ഇക്കാര്യം പോലീസിന് നേരത്തെ തന്നെ സംശയം ഉണ്ടായിരുന്നു. മോഷണ സംഘത്തിനു പിന്നിൽ ഉത്തരേന്ത്യൻ സംഘമാണെന്നും പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കഴക്കൂട്ടത്തു നിന്ന് പത്ത് ലക്ഷം രൂപയാണ് കവർന്നത്. സംഘത്തിലെ മറ്റുള്ളവർക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
സെക്യൂരിറ്റി ജീവനക്കാരില്ലാത്ത എടിഎമ്മുകളെ കുറിച്ച് സംഘത്തിന് വിവരം നൽകുന്നതും രക്ഷപ്പെടാൻ എളുപ്പവഴി നിർദേശിക്കുന്നതും സംഘത്തിന് കേരളത്തിൽ താമസിക്കാൻ സൗകര്യം ഒരുക്കുന്നതും സുരേഷാണെന്ന് പോലീസ് വ്യക്തമാക്കുന്നു. കവർച്ചാ സംഘത്തിലുള്ളവരുമായി സുരേഷ് നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരുന്നതായും പോലീസ് പറയുന്നു. ചെറിയനാട്ടെ മോഷണത്തെ കുറിച്ച് പോലീസിന് സൂചന ലഭിക്കാതിരുന്നതാണ് കഴക്കൂട്ടത്തെ മോഷണത്തിന് പ്രചോദനമായതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞിരിക്കുന്നത്.
എടിഎം രാത്രികാലങ്ങളിൽ നിരീക്ഷിച്ച ശേഷമാണ് മോഷണമെന്നും സുരേഷ് മൊഴി നൽകിയിട്ടുണ്ട്. എടിഎം ഘടന വ്യക്തമായി അറിയാവുന്ന ആളുകൾ സംഘത്തിലുണ്ടെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. കഴക്കൂട്ടത്ത് മോഷണം നടത്തിയ സംഘം അതിർത്തി കടന്നതിന് ശേഷമാണ് മോഷണത്തെ കുറിച്ച് പോലീസുപോലും അറിഞ്ഞത്.
തിരുവനന്തപുരം വിമാനത്താവളത്തിലെ പഴയ ആംബുലൻസ് നമ്പറാണ് കവർച്ചാ സമയത്ത് സംഘം ഉപയോഗിച്ചിരുന്നത്. എന്നാൽ കവർച്ചയ്ക്ക് ശേഷം ഹരിയാന രജിസ്ട്രേഷനിലാണ് സംഘം അതിർത്തി കടന്നത്.എന്നാൽ സമീപത്തെ സിസിടിവി ദൃശ്യങ്ങലുടെ അടിസ്ഥാനത്തിൽ പോലീസ് ഇത് മനസിലാക്കിയിരുന്നു. ഇതിനു പിന്നാലെ കഴക്കൂട്ടം വഴി കടന്നുപോയ മൊബൈൽ ഫോണുകളുടെ വിശദാംശങ്ങളും ടവർ ലൊക്കേഷനുകളും പരിശോധിച്ചു.
ഇതിൽ നിന്ന് കവർച്ച സംഘത്തിലെ ചിലരുടെ നമ്പർ പോലീസ് പോലീസ് തിരിച്ചറിഞ്ഞു. ഇത് മനസിലാക്കിയ സംഘം മൊബൈൽ സ്വിച്ച് ഓഫ് ചെയ്തത് പോലീസിന് തിരിച്ചടിയായി. എങ്കിലും ദിവസങ്ങൾക്കുള്ളിൽ സംഘത്തിലെ മറ്റുളളവരെ പിടികൂടുമെന്നാണ് പോലീസ് പറയുന്നത്.