കോണ്‍ഗ്രസിന്റെ ആ സര്‍പ്രൈസ് പാളി! ചാണ്ടി ഉമ്മന്‍ മത്സരിക്കില്ല; പ്രശ്‌നം കോണ്‍ഗ്രസിനോട് തന്നെ
കോട്ടയം: വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ മക്കള്‍ രാഷ്ട്രീയം കൂടി ചൂടുപിടിക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പിസി ജോര്‍ജ്ജിന്റെ മകന്‍ അഡ്വ ഷോണ്‍ ജോര്‍ജ്ജിന് പിറകെ ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും മത്സരിക്കുന്നു എന്നായിരുന്നു വാര്‍ത്തകള്‍.
കോട്ടയത്ത് കോൺഗ്രസിന്റെ സർപ്രൈസ്; ചാണ്ടി ഉമ്മൻ സ്ഥാനാർത്ഥി? എൽഡിഎഫിനെ വെല്ലാൻ പുത്തൻ നീക്കം
പുതുപ്പള്ളി പഞ്ചായത്ത് പിടിക്കാൻ സിപിഎം; ഉമ്മൻ ചാണ്ടിയെ വെട്ടാൻ ജോസ് മതിയാകുമോ? ആഞ്ഞുപിടിച്ചാൽ...
പ്രവര്‍ത്തകര്‍ക്ക് അങ്ങനെയൊരു സര്‍പ്രൈസ് കൊടുക്കാന്‍ കൊതിച്ച കോണ്‍ഗ്രസിന് പക്ഷേ, അത് സാധ്യമാവില്ല. മത്സരിക്കാന്‍ ഇല്ലെന്ന് ചാണ്ടി ഉമ്മന്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ഇത്തരമൊരു തീരുമാനത്തിലെത്താന്‍ കാരണവും കോണ്‍ഗ്രസ് തന്നെയാണ്. വിശദാംശങ്ങള്‍...
മത്സരിക്കാന്‍ താനില്ല
തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചാണ്ടി ഉമ്മന്‍. മാതൃഭൂമി ഡോട്ട് കോമിനോടാണ് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചത്. ഒരു തരത്തില്‍ കോണ്‍ഗ്രസിന് ഇത് തിരിച്ചടിയായിരിക്കുകയാണ്.
പ്രശ്‌നം കോണ്‍ഗ്രസ് തന്നെ
തിരഞ്ഞെടുപ്പില്‍ ചെറുപ്പക്കാര്‍ക്ക് ഇനിയും വേണ്ടത്ര പ്രാതിനിധ്യം കോണ്‍ഗ്രസ് നല്‍കിയിട്ടില്ല എന്നാണ് ചാണ്ടി ഉമ്മന്‍ പറയുന്നത്. അതുകൊണ്ട് താന്‍ മത്സരിക്കുന്നത് ശരിയല്ല. ഇക്കാരണം കൊണ്ടാണ് സ്ഥാനാര്‍ത്ഥിയാകേണ്ടതില്ലെന്ന് തീരുമാനിച്ചത് എന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് ചെയ്യേണ്ടിയിരുന്നത്
ഈ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണം എന്ന ആവശ്യം യൂത്ത് കോണ്‍ഗ്രസ് നേതൃത്വം കോണ്‍ഗ്രസിന് മുന്നില്‍ വച്ചിരുന്നു. പക്ഷേ, കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ അനുകൂല തീരുമനമൊന്നും സ്വീകരിച്ചിട്ടില്ല എന്നതാണ് പ്രശ്‌നം.
യൂത്ത് കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശം
തദ്ദേശ തിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ മത്സരിക്കണം എന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചത് യൂത്ത് കോണ്‍ഗ്രസ് തന്നെ ആയിരുന്നു. ഇക്കാര്യം ചാണ്ടി ഉമ്മനും സമ്മതിക്കുന്നുണ്ട്. എന്നാല്‍, മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറിയതില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതികരണം പുറത്ത് വന്നിട്ടില്ല.
വ്യക്തിപരമായ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ
യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറന്പിലിന്റെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും പോയി യുവാക്കളുടെ പ്രാതിനിധ്യം ഉറപ്പാക്കണം എന്നാവശ്യപ്പട്ടിരുന്നു. എന്നാൽ മിക്കയിടത്തും അത് കാണുന്നില്ല. ഇക്കാര്യത്തിൽ തനിക്ക് കഴിഞ്ഞ ദിവസം വ്യക്തിപരമായ അനുഭവവും ഉണ്ടായതായി പിന്നീട് ഫേസ്ബുക്ക് ലൈവിൽ എത്തി ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
പരാതിയോ പരിഭവമോ മറ്റ് ലക്ഷ്യങ്ങളോ അല്ല
ഇതൊരു പരാതിയോ പരിഭവമോ അല്ലെന്നും ആരോടും എതിർപ്പില്ലെന്നും ചാണ്ടി ഉമ്മൻ പറയുന്നു. ഇപ്പോൾ താൻ മത്സരിക്കുന്നത് ഔചിത്യപരമല്ലെന്ന ഒരു ചിന്തയുണ്ട്. അതുകൊണ്ട് മാത്രമാണ് പിൻമാറുന്നത്. ഇതിന് ശേഷം വരുന്ന തിരഞ്ഞെടുപ്പുമായി ഇതിന് ഒരു ബന്ധവും ഇല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് ലൈവിൽ വ്യക്തമാക്കി.,
കോണ്‍ഗ്രസ് വിയര്‍ക്കും
ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യുഡിഎഫും വലിയ ആശങ്കയിലാണ്. ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫില്‍ ചേക്കേറിയത് വലിയ വോട്ടുചോര്‍ച്ചയ്ക്ക് വഴിവയ്ക്കുമെന്നാണ് കരുതുന്നത്. ഇത് മറികടക്കാന്‍ പിസി തോമസിന്റെ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തില്‍ ലയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് നടപടികള്‍ ഒന്നും ഉണ്ടായില്ല.
പ്രതിബന്ധങ്ങള്‍ ഏറെ
പിസി ജോര്‍ജ്ജിന്റെ ജനപക്ഷവും ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ ശക്തമായി രംഗത്തുണ്ട്. നേരിട്ട് നയിക്കുന്നത് പിസി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജും. കേരള കോണ്‍ഗ്രസ് വോട്ടുകളും കുറേ നിഷ്പക്ഷ വോട്ടുകളും ഇത്തരത്തില്‍ വിഭജിച്ച് പോകുമെന്നാണ് വിലയിരുത്തുന്നത്. അത് ആത്യന്തികമായി ഇടതുപക്ഷത്തിനാണ് ഗുണം ചെയ്യുക എന്നും വിലയിരുത്തുന്നു.
തുറുപ്പുചീട്ട്
ഇത്തരമൊരു സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ തുറുപ്പുചീട്ട് ആകേണ്ട ആളായിരുന്നു ചാണ്ടി ഉമ്മന്‍. ജില്ല മുഴുവന്‍ ഇതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു. ചാണ്ടി ഉമ്മന്‍ പിന്‍മാറിയതോടെ ആ പ്രതീക്ഷയും അസ്ഥാനത്തായിരിക്കുകയാണ്.
പുതുപ്പള്ളിയിലേക്കോ....
അടുത്ത നിയമസഭ മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് പകരം മകന്‍ ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി മണ്ഡലത്തില്‍ ജനവിധി തേടിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ഉമ്മന്‍ ചാണ്ടി മത്സരത്തില്‍ നിന്ന് വിട്ടുനിന്നേക്കുമെന്നുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. എന്നാൽ ഉമ്മൻ ചാണ്ടിയ്ക്ക് അത്തരത്തിൽ ഒരു ആരോഗ്യ പ്രശ്നങ്ങളും ഇല്ലെന്നാണ് ചാണ്ടി ഉമ്മൻ വ്യക്തമാക്കുന്നത്.
പാര്‍ട്ടിയില്‍ സജീവം
എന്തായാലും ഏറെ നാളുകളായി ചാണ്ടി ഉമ്മന്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ സമരപരിപാടികളിലും ചാണ്ടി ഉമ്മന്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സര്‍ക്കാരിനെതിരെ നടത്തിയ സമരത്തില്‍ അറസ്റ്റ് വരിക്കുകയും ചെയ്തിരുന്നു.
മക്കള്‍ രാഷ്ട്രീയം
സംസ്ഥാന കോണ്‍ഗ്രസില്‍ അടുത്തകാലത്തായി മക്കള്‍ രാഷ്ട്രീയ വിവാദം കുറവാണ്. ജി കാര്‍ത്തികേയന്റെ മരണശേഷം മകന്‍ ശബരിനാഥനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ഒരു വിഭാഗത്തിന് വിയോജിപ്പുണ്ടായിരുന്നെങ്കിലും അത് പിന്നീട് നിശബ്ദമാക്കപ്പെട്ടിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ മകന് പിറകെ എകെ ആന്റണിയുടെ മകനും കേരള രാഷ്ട്രീയത്തില്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്.