ഹാഗിയ സോഫിയ: തന്റെ വാക്കുകളെ ദുർവ്യാഖ്യാനം ചെയ്‌തെന്ന് ചാണ്ടി ഉമ്മന്‍... പിന്നിൽ ആർഎസ്എസ്സും സിപിഎമ്മുമെന്ന്
കൊച്ചി: തുര്‍ക്കിയിലെ ഹാഗിയ സോഫിയ, മുസ്ലീം പള്ളിയാക്കി മാറ്റിയ ഭരണകൂട നിലപാട് ലോകം മുഴുവന്‍ വിമര്‍ശിക്കപ്പെട്ട ഒന്നായിരുന്നു. കേരളത്തില്‍ ജമാ അത്തെ ഇസ്ലാമി ഈ നീക്കത്തെ പിന്തുണച്ചിരുന്നു. എന്നാല്‍ മുസ്ലീം ലീഗ് കൂടി തുര്‍ക്കി ഭരണകൂടത്തെ ഹാഗിയ സോഫിയ വിഷയത്തില്‍ പിന്തുണച്ചത് വലിയ വിവാദത്തിന് വഴിവച്ചു.
ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും അതിനെ പിന്തുണച്ചത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. കെസിബിസി ഇതിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചാണ്ടി ഉമ്മന്‍. അദ്ദേഹത്തിന്റെ പത്രക്കുറിപ്പ് പരിശോധിക്കാം...

സിപിഎമ്മും ആർഎസ്എസ്സും
മലപ്പുറത്ത് എംഎസ്എഫിന്റെ സമ്മേളനത്തില്‍ ഞാന്‍ നടത്തിയ പ്രസംഗം സാഹചര്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് അതിലെ ചില ഭാഗങ്ങള്‍ തെറ്റിദ്ധാരണാജനകമായി വ്യാഖ്യാനിക്കാന്‍ ഇടനല്കുന്ന രീതിയില്‍ ആര്‍എസ്എസിന്റെയും സിപിഎമ്മിന്റെയും ലോബി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടു.

അപകടകരമായ നീക്കം
ഞാന്‍ ഒരിക്കലും ഉദ്ദേശിക്കാത്ത തരത്തില്‍ പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്ത് ക്രൈസ്തവ വിഭാഗങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ഇക്കൂട്ടര്‍ നടത്തുന്ന ഗൂഢശ്രമമാണിത്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എന്തും വര്‍ഗീയവത്കരിക്കാനുള്ള നീക്കം സമൂഹത്തിന് അപകടകരമാണ്.

ന്യായീകരിച്ചിട്ടില്ല
തുര്‍ക്കി ഭരണാധികാരിയെ വെള്ളപൂശാനോ ന്യായീകരിക്കാനോ ഞാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. ദേവാലയങ്ങളെ രൂപാന്തരപ്പെടുത്താനുള്ള നീക്കങ്ങള്‍ അപകടകരമായ പ്രത്യാഘാതം സമൂഹത്തില്‍ ഉണ്ടാക്കുമെന്ന് നമുക്കെല്ലാം നല്ല ബോധ്യമുണ്ട്.
എന്റെ പ്രസംഗം വളച്ചൊടിച്ച് ദുര്‍വ്യാഖ്യാനം ചെയ്യാനിടയായതില്‍ ഖേദിക്കുന്നു. ഒരിക്കലും അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്നു.- ചാണ്ടി ഉമ്മന്റെ വാർത്താ കുറിപ്പ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.

കെസിബിസിയുടെ വിമർശനം
തിരഞ്ഞെടുപ്പിൽ വിജയിക്കാൻ വർഗ്ഗീയത വളർത്തുന്നത് ആശാസ്യമല്ലെന്നാണ് കെസിബിസി ചാണ്ടി ഉമ്മന്റെ പരാമർശത്തോട് പ്രതികരിച്ചത്. രാഷ്ട്രീയ പ്രവർത്തകർ സമ്മേളനങ്ങളിൽ പ്രസംഗിക്കുന്പോൾ തികഞ്ഞ ജാഗ്രത പാലിക്കേണ്ടതുണ്ട് എന്നും കെസിബിസി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നുണ്ട്. ചാണ്ടി ഉമ്മനെ ലക്ഷ്യം വച്ച് മാത്രമായിരുന്നു പത്രക്കുറിപ്പ്.

വേദനിപ്പിക്കുന്നത്
ചാണ്ടി ഉമ്മന്റെ പ്രസംഗം ക്രൈസ്തവ സമൂഹത്തിന് വേദയുണ്ടാക്കുന്നതാണ് എന്നും പത്രക്കുറിപ്പിൽ പറയുന്നുണ്ട്. യൂറോപ്പിലെ ദേവാലയങ്ങൾ വ്യാപാരശാലകളാക്കി മാറ്റപ്പെടുന്നതിനെ തുർക്കിയിലെ ഹാഗിയ സോഫിയ സംഭവവുമായി ചേർത്തുവയ്ക്കാൻ ആകില്ലെന്നും കെസിബിസി വ്യക്തമാക്കുന്നുണ്ട്. തുർക്കി ഭരണാധികാരി ചരിത്ര സ്മാരകത്തെ മുസ്ലീം പള്ളിയായി പരിവർത്തനം ചെയ്തത് ക്രിസ്ത്യൻ സമൂഹത്തിൽ അപരിഹാര്യമായ മുറിവുണ്ടാക്കിയെന്നും പത്രക്കുറിപ്പിൽ പറയുന്നു.

പ്രചരിച്ച വീഡിയോ
മലപ്പുറത്ത് എംഎസ്എഫിന്റെ പരിപാടിയിൽ ചാണ്ടി ഉമ്മൻ സംസാരിക്കുന്നതിന്റെ വീഡിയോ ആണ് വ്യാപകമായി പ്രചരിച്ചിരുന്നത്. യൂറോപ്പിൽ ആരാധനാലയങ്ങൾ വ്യാപകമായി ഡാൻസ് ബാറുകളാക്കി മാറ്റപ്പെട്ടപ്പൊഴൊന്നും ഇല്ലാതിരുന്ന പ്രശ്നമാണ് ഹാഗിയ സോഫിയ വിഷയത്തിൽ ചിലർ ഉണ്ടാക്കിയത് എന്ന മട്ടിലായിരുന്നു ചാണ്ടി ഉമ്മന്റെ പ്രസംഗം.












Click it and Unblock the Notifications