കോടിയേരിയുടെ കുരുക്കഴിഞ്ഞു; ചെക്ക് കേസ് ഒത്തു തീർപ്പായി, ബിനോയ് ഞായറാഴ്ച കേരളത്തിലേക്ക്...
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി ഉൾപ്പെട്ട ചെക്ക് കേസ് ഒത്തു തീർപ്പായി. ബിനോയ് ഞായറാഴ്ച കേരളത്തിലെത്തുമെന്ന് സൗത്ത് ലൈവ് റിപ്പോർട്ട് ചെയ്യുന്നു. ബിനോയ് കോടിയേരിക്കെതിരെ നല്‍കിയ കേസ് പിന്‍വലിക്കാന്‍ ഒമാന്‍ സ്വദേശി ഹസന്‍ മര്‍സൂക്കി അപേക്ഷ നല്‍കി.
കോടതിക്ക് പുറത്ത് നടത്തിയ ചര്‍ച്ചയിലാണ് കേസ് ഒത്തുതീര്‍പ്പാക്കിയത്. പണം നല്‍കാതെയാണ് കേസ് അവസാനിപ്പിച്ചതെന്ന് ബിനോയ് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. ചെക്ക് കേസുകള്‍ ഗള്‍ഫ് ബിസിനസില്‍ സ്വാഭാവികം മാത്രമാണെന്ന് ബിനോയ് കോടിയേരിക്കെതിരെ പരാതി നല്‍കിയ ഹസന്‍ ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂഖിയും മാധ്യമങ്ങളോട് പറഞ്ഞു.

യാത്രാ വിലക്ക് നീങ്ങും
കേസ് ഒത്തുതീര്‍പ്പായതോടെ യാത്രാവിലക്ക് നീക്കാന്‍ ബിനോയ് കോടിയേരി കോടതിയില്‍ അപേക്ഷ നല്‍കി. ഞായറാഴ്ച ബിനോയ് നാട്ടിലെത്തുമെന്നാണ് സൂചന. ഹസന്‍ മര്‍സൂഖി സ്വയം കേസ് പിന്‍വലിക്കുകയായിരുന്നുവെന്ന് ബിനോയ് മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.

രണ്ട് കേസുകൾ കൂടി
ബിനോയ് നൽകാനുള്ള 1.72 കോടി രൂപ നൽകാൻ തയാറാണെന്നു വ്യവസായി സുഹൃത്തുക്കൾ മർസൂഖിയെ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. എന്നാൽ ദുബായിയിൽ രണ്ട് കേസുകൾ കൂടി ബിനോയ് കോടിയേരിക്കെതിരെ ഉണ്ടെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കാശ് കൊടുക്കാതെയാണ് കേസ് പിൻവലിച്ചതെന്ന് പറയുമ്പോഴും കാസർകോട് സ്വദേശിയായ വ്യവസായിയാണു പണം നൽകിയതെന്നും സൂചനകളുണ്ട്.

യാത്രാ വിലക്ക് നീങ്ങും
30 ലക്ഷം ദിർഹമാണു (ഏകദേശം അഞ്ചരക്കോടി രൂപ) ജാസ് ടൂറിസം കമ്പനി 2013ൽ ബിനോയിക്കു നൽകിയതെന്നു പറയുന്നത്. ഇതിൽ പത്തുലക്ഷം ദിർഹത്തിന്റെ(1.72 കോടിയോളം രൂപ) കേസാണ് ബിനോയ് കോടിയേരിക്കെതിരെയുള്ള യാത്ര വിലക്കിന് കാരണമായത്. ജാസ് ടൂറിസം കമ്പനിയുടെ 51 ശതമാനം ഓഹരി ഇസ്മയിൽ അബ്ദുള്ള അൽ മർസൂഖിക്കും 49 ശതമാനം മലയാളിയായ രാഖുൽ കൃഷ്ണയുമാണ്.

വായ്പ എടുത്തുകൊടുത്തത് രാഹുൽ
ശേഷിക്കുന്ന 20 ലക്ഷം ദിർഹവുമായി ബന്ധപ്പെട്ടു രണ്ടു കേസുകൾ കൂടി ബിനോയിക്കെതിരെ ദുബായ് കോടതിയിൽ കമ്പനി നൽകുമെന്നും സൂചനയുണ്ട്. കമ്പനിയുടെ കാര്യങ്ങൾ നോക്കി നടത്തിയിരുന്ന രാഹുൽ കമ്പനിയുടെ പേരിൽ വായ്പയെടുത്താണു ബിനോയിക്കു നൽകിയത്. അത് തിരിച്ചു കിട്ടാതെ വന്നതോടെ മർസൂഖി നേരിട്ടു കാര്യങ്ങൾ ഏറ്റെടുക്കുകയായിരുന്നു. സിപിഎം സംസ്ഥാന സമ്മേളനത്തിനു മുമ്പ് തന്നെ കാര്യങ്ങൾ അവസാനിപ്പിക്കാനുള്ള തിരക്കിലായിരുന്നു സിപിഎം നേതൃത്വം.












Click it and Unblock the Notifications