ഷെഫ് നൗഷാദിന്റ മരണകാരണം? രണ്ടാഴ്ച മുൻപ് ഭാര്യ മരിച്ചു,13കാരി മകളെ തനിച്ചാക്കി ഷീബയ്‌ക്കൊപ്പം നൗഷാദും
ൊച്ചി: രുചികളുടെ ലോകത്ത് മലയാളികള്‍ക്ക് ഏറെ പരിചിതമായ മുഖവും പേരുമായിരുന്നു ഷെഫ് നൗഷാദിന്റേത്. അറിയപ്പെടുന്ന സിനിമാ നിര്‍മ്മാതാവ് കൂടിയായ നൗഷാദിന്റെ അകാലത്തിലുളള വിയോഗം കേരളത്തെ വേദനയിലാഴ്ത്തിയിരിക്കുകയാണ്.
നാടൻ വേണോ മോഡേൺ വേണോ, രഞ്ജിനി ഹരിദാസിന് ഏതും പെർഫെക്ട് ഓകെ, ക്യൂട്ട് ചിത്രങ്ങൾ
നൗഷാദിന്റെ ഭാര്യ ഷീബ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. അതിന് പിന്നാലെ നൗഷാദും പ്രിയപ്പെട്ടവളുളള ലോകത്തേക്ക് യാത്രയായിരിക്കുകയാണ്. പതിമൂന്നുകാരിയായ മകള്‍ നഷ്വയെ തനിച്ചാക്കിയാണ് നൗഷാദിന്റെ വിട വാങ്ങല്‍.
ഏറെക്കാലമായി രോഗങ്ങളോട് പൊരുതിക്കൊണ്ടിരിക്കുകയായിരുന്നു നൗഷാദ്. ശരീരത്തിന്റെ വലുപ്പം കുറയ്ക്കുന്നതിന് വേണ്ടി നടത്തിയ ഒരു ശസ്ത്രക്രിയയെ തുടര്‍ന്ന് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ആണ് അദ്ദേഹം നേരിട്ട് കൊണ്ടിരുന്നത്. നട്ടെല്ലിന് പരിക്ക് പറ്റിയതിനെ തുടര്‍ന്ന് ഒരു വര്‍ഷക്കാലം അദ്ദേഹം കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സ തേടിയിരുന്നു. തിരുവല്ല ബിലീവേഴ്‌സ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരു മാസമായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
കൊവിഡ് പ്രതിസന്ധി കാറ്ററിംഗ് മേഖലയെ രൂക്ഷമായി ബാന്ധിച്ചതോടെ നൗഷാദ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു എന്നാണ് വിവരം. നൗഷാദ് ചികിത്സയിലിരിക്കെയാണ് രണ്ടാഴ്ച മുന്‍ ഭാര്യ ഷീബ മരണപ്പെട്ടത്. ഇപ്പോള്‍ നൗഷാദും വിടവാങ്ങിയതോടെ ഏക മകള്‍ നഷ്വ തനിച്ചായിരിക്കുകയാണ്. നൗഷാദിനും ഷീബയ്ക്കും വളരെ നാളത്തെ ചികിത്സയ്ക്ക് ശേഷമാണ് ഒരു കുഞ്ഞ് ജനിച്ചത്.
അവസാന സമയത്ത് വളരെ ഗുരുതരമായിരുന്നു നൗഷാദിന്റെ അവസ്ഥയെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ എന്‍എം ബാദുഷ പറയുന്നു. വെന്റിലേറ്റര്‍ ഉപയോഗിച്ച് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തിന് ഹൃദയം തുറന്നുളള ഒരു ശസ്ത്ര ക്രിയ നടത്തിയിരുന്നു. രണ്ടാഴ്ച മുന്‍പ് ഭാര്യ മരിക്കുമ്പോഴും അദ്ദേഹം ഐസിയുവില്‍ ആയിരുന്നു. ഭാര്യയുടെ മൃതദേഹം ഐസിയുവില്‍ എത്തിച്ചാണ് അദ്ദേഹത്തെ കാണിച്ചത് എന്നും ബാദുഷ പറയുന്നു.
ബെംഗളൂരുവില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് പഠനത്തിന് ശേഷമാണ് നൗഷാദ് അച്ഛന്റെ ഹോട്ടല്‍ ബിസിനസ്സ് രംഗത്തേക്ക് കടന്നത്. പിന്നീട് നൗഷാദ് ദ ബിഗ് ഷെഫ് എന്ന പേരില്‍ റെസ്റ്റോറന്റ് ശൃംഖല തുടങ്ങി. സിനിമയോട് പണ്ട് തൊട്ടേ വലിയ താല്‍പര്യമുണ്ടായിരുന്നു. അങ്ങനെ ആണ് സുഹൃത്തായ ബ്ലെസ്സി സംവിധാനം ചെയ്ത കാഴ്ച എന്ന മമ്മൂട്ടി ചിത്രത്തിന്റെ സഹനിര്‍മ്മാതാവാകുന്നത്. പിന്നീട് ബെസ്റ്റ് ആക്ടര്‍, സ്പാനിഷ് മസാല, ചട്ടമ്പിനാട്, ലയണ്‍സ്, പയ്യന്‍സ് പോലുളള ചിത്രങ്ങളുടേയും നിര്‍മ്മാതാവായി.
Recommended Video
''നൗഷാദ് ഇക്ക മരിച്ച ഈ ദിനത്തിന് ഒരു അപുർവ യാദൃശ്ചികതയുണ്ട്. 2004 ഓഗസ്റ്റ് 27നായിരുന്നു ഇക്ക ആദ്യമായി നിർമിച്ച കാഴ്ച എന്ന സിനിമ റിലീസായത്''- എൻഎം ബാദുഷ പറയുന്നു. സിനിമാ രംഗത്ത് നിന്ന് മമ്മൂട്ടി, അജു വർഗീസ്, വിനയ് ഫോർട്ട്, ദിലീപ് അടക്കമുളള പ്രമുഖർ നൗഷാദിന് ആദരാജ്ഞലി അർപ്പിച്ചു. ''അത്രയും പ്രിയപ്പെട്ട എൻ്റെ നൗഷുമോൻ യാത്രയായി..ഷീബയുടെ അടുത്തേക്ക്.. ദിവസങ്ങളുടെ മാത്രം ഇടവേളയിൽ സ്വർഗത്തിൽ അവർ ഒരുമിച്ചു. സ്നേഹിതാ... പ്രിയപ്പെട്ടവൾക്കൊപ്പം അവിടെ വിശ്രമിക്കുക.. പരമകാരുണികനായ അള്ളാഹു ഭൂമിയിൽ നഷ്വ മോളെ ചേർത്തു പിടിച്ചു കൊള്ളും...'' - നിർമ്മാതാവ് ആന്റോ ജോസഫ് കുറിച്ചു.
പാചകകലാ വിദഗ്ദ്ധനും സിനിമാ നിർമാതാവുമായ നൗഷാദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി പി രാജീവ് എന്നിവർ അനുശോചിച്ചു. ടെലിവിഷൻ ഷോകളിലൂടെ രുചിവൈവിധ്യങ്ങളെ പരിചയപ്പെടുത്തി കേരളീയർക്കാകെ നൗഷാദ് പ്രിയങ്കരനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. നൗഷാദുമായി ദീർഘകാലത്തെ ബന്ധമുണ്ടെന്ന് പി രാജീവ് കുറിച്ചു. ''ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളനം കൊച്ചിയിൽ നടന്നപ്പോൾ പാചകച്ചുമതല നൗഷാദിനായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾ നൗഷാദിന്റെ രുചിയെ അകമഴിഞ്ഞ് അഭിനന്ദിക്കുകയുണ്ടായി. സിനിമയിലെ തിരക്കുകൾക്കിടയിലും പലവട്ടം ഒന്നു ചേർന്ന് ഇടപെടാൻ അവസരമുണ്ടായി. അദ്ദേഹം ജീവിതം സമർപ്പിച്ച മേഖലകളിൽ കൈയ്യൊപ്പ് ചാർത്തിയാണ് രംഗമൊഴിയുന്നത്''.