'സുഹൃത്തെ, മാർക്കറ്റിംഗ് ചെയ്യാനെങ്കിൽ നിങ്ങൾ ചിന്തിക്കുന്നതിനപ്പുറം ചെയ്യാനറിയാം'; മറുപടിയുമായി ഷെഫ് പിള്ള
കല്പറ്റ: വയനാട്ടിലെ ദുരിതബാധിതർക്കൊപ്പമാണ് കേരളം. പല ഭാഗങ്ങളിൽ നിന്നും സഹായം എത്തുന്നുണ്ട്. ദുരന്തത്തെക്കുറിച്ച് അറിഞ്ഞനിമിഷം മുതൽ അവിടെയുള്ളവർക്ക് ഭക്ഷണം തയ്യാറാക്കി നൽകുകയാണ് ഷെഫ് പിള്ള. ബത്തേരിയിലെ സഞ്ചാരി റെസ്റ്റോറന്റിലാണ് ഭക്ഷണം തയ്യാറാക്കുന്നത്.
ഷെഫ് പിള്ളയുടെ ഈ പ്രവൃത്തിയെ അഭനിന്ദിച്ച് നിരവധിപേർ രംഗത്ത് എത്തുകയും ചെയ്തിരുന്നു. എന്നാൽ ഷെഫ് പിള്ള ഇതൊക്കെ ചെയ്യുന്നത് മാർക്കറ്റിംഗിന് വേണ്ടിയാണ് എന്ന് ഒരാൾ അദ്ദേഹത്തിന്റെ വീഡിയോയ്ക്ക് കമന്റ് ഇട്ടിരുന്നു. ഈ കമന്റിന് ഷെഫ് പിള്ള മറുപടി നൽകിയിട്ടുണ്ട്. അദ്ദേഹം മാത്രമല്ല, പലരും ഈ കമന്റിന് മറുപടി നൽകിയിട്ടുണ്ട്.

സുഹൃത്തേ, ഇത് മാർക്കറ്റിങ്ങ് ചെയ്യാനാണെങ്കിൽ നിങ്ങൾ ചിന്തിക്കുന്നതിനും അപ്പുറം നൂറു തരത്തിൽ ചെയ്യാനറിയാം..! നാളെ ഇതുപോലൊരു ദുരന്തം മറ്റൊരു സ്ഥലത്തുണ്ടായാൽ ഇത് കണ്ടിട്ട് നൂറുകണക്കിന് ആളുകൾ ഇതിലും നന്നായി ചെയ്യാൻ ശ്രമിക്കും എന്നാണ് അദ്ദേഹം കുറിച്ചത്. നിരവധിപേർ അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തി.
എത്ര മാത്രം കഷ്ടപ്പെട്ട് ആണ് ഓരോ ജോലിയും ചെയ്യുന്നത് . ഹൃദയം നിറഞ്ഞ ഒരായിരം നന്ദി. എത്ര പണം കൊടുത്താലും ആരും മതിയെന്ന് പറയില്ല. എന്നാൽ വയറു നിറയെ ആഹാരം കൊടുത്താൽ മതിയെന്ന് പറഞ്ഞിരിക്കും അതാണ് ഏറ്റവും വലിയ നന്മ എന്നാണ് ഒരു കമന്റ്.
എത്ര നല്ല കാര്യം ചെയ്യുമ്പോഴും അതിനെ കുറ്റപെടുത്താൻ കുറെ പേര് കാണും സുരേഷേട്ടാ. അതിനൊന്നും മറുപടി പറയാൻ നിന്നാൽ അതിനേ നേരം കാണു'' അത്തരം പ്രതികരണങ്ങൾ കണ്ടില്ലാന്ന് നടിക്കുക. നിങ്ങളുടെ വലിയ മനസ്സിന് നൂറ് പുണ്യം കിട്ടും. കുറ്റം പറയുന്നവർ പറഞ്ഞു കൊണ്ടിരിക്കട്ടേ എന്ന് മറ്റൊരാൾ കമന്റിട്ടു.
അതേ സമയം വയനാട് രക്ഷാപ്രവർത്തനം തുടരുകയാണ്. പാലം നിർമാണം പൂർത്തിയാകുന്നതോടെ രക്ഷാപ്രവർത്തനത്തിന്റെ വേഗം കൂടും. വയനാട് ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർവ കക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ദുരന്ത ഭൂമിയിൽ ജീവനോടെ ആരും ഇല്ലെന്ന് സൈന്യം അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ചാലിയാറിൽ തിരച്ചിൽ തുടരാൻ തീരുമാനിച്ചെന്നും ദുരിതാശ്വാസ ക്യാമ്പുകൾ കുറച്ച് നാൾകൂടി തുടരുമെന്നും നല്ല നിലയിൽ പുനരധിവാസം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രക്ഷിക്കാൻ കഴിയുന്ന മുഴുവൻ പേരെയും രക്ഷിച്ചതായി പട്ടാള മേധാവി പറഞ്ഞു. എന്നാൽ കാണാതായ ഒട്ടേറെ പേരുണ്ട്. മരണപ്പെട്ടവരെ നമുക്ക് കണ്ടെത്താനായി. ഒരു വിഭാഗം ചിതറിയ ശരീരം കിട്ടി. ഇനിയും ആളുകളെ കണ്ടെത്താനുണ്ട്.. എന്നാണ് പ്രതീക്ഷുന്നത് എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications