ചേലക്കരയിൽ യുആർ പ്രദീപ് തന്നെ, പാർട്ടി സുസജ്ജമെന്ന്; പ്രഖ്യാപനം ശനിയാഴ്ച
പാലക്കാട്: ചേലക്കരയിൽ സിപിഎം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മുൻ എംഎൽഎ യുആർ പ്രദീപ് തന്നെയായിരിക്കും മത്സരിക്കുകയെന്നാണ് വിവരം. ശനിയാഴ്ചയായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുക. അതിനിടെ മണ്ഡലത്തിൽ വിജയ പ്രതീക്ഷ പങ്കുവെയ്ക്കുകയാണ് പ്രദീപ്. പാർട്ടി മണ്ഡലത്തിൽ തിരഞ്ഞെടുപ്പിനായി സുസജ്ജമാണെന്നും വിജയം ആവർത്തിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
മുൻ മന്ത്രി കെ രാധാകൃഷ്ണന്റെ വ്യക്തിപ്രഭാവം തുണയ്ക്കുമെന്നാണ് പ്രദീപിന് പറയാനുള്ളത്. ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ട് കുറഞ്ഞത് ഉപതിരഞ്ഞെടുപ്പിൽ ബാധിക്കില്ലെന്നും വിജയം സിപിഎമ്മിനൊപ്പമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 1996 മുതൽ കെ രാധാകൃഷ്ണൻ വിജയിച്ചുവരുന്ന മണ്ഡലമാണ് ചേലക്കര. 2016 ൽ അദ്ദേഹം മാറി നിന്നപ്പോൾ അന്ന് യു ആർ പ്രദീപ് തന്നെയായിരുന്നു പാർട്ടിക്ക് വേണ്ടി മത്സരിച്ചത്. മികച്ച വിജയം സ്വന്തമാക്കാൻ പ്രദീപിന് സാധിച്ചിരുന്നു.

അതേസമയം കോൺഗ്രസിന് വേണ്ടി മുൻ ആലത്തൂർ എംപി രമ്യ ഹരിദാസ് ആണ് ചേലക്കരയിൽ മത്സരിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിൽ ചേലക്കരയിൽ മുന്നേറ്റം ഉണ്ടാക്കാൻ രമ്യക്ക് സാധിച്ചിരുന്നു. കെ രാധാകൃഷ്ണന്റെ വാർഡിലടക്കം രമ്യ മുന്നേറി. ഇത് തന്നെയാണ് ഇക്കുറി രമ്യക്ക് നറുക്ക് വീഴാൻ കാരണം. മണ്ഡലത്തിൽ ഇക്കുറി വലിയ വിജയ പ്രതീക്ഷ ഉണ്ടെന്ന് രമ്യ വൺ ഇന്ത്യ മലയാളത്തോട് പ്രതികരിച്ചിരുന്നു. ചേലക്കരയിലെ ജനങ്ങൾ തന്നെ സംബന്ധിച്ച് അന്യരല്ല. കഴിഞ്ഞ ആറ് വർഷമായി താൻ പ്രവർത്തിക്കുന്ന ആലത്തൂരിന്റെ ഭാഗം തന്നെയാണ് ചേലക്കരയും. അതിനാൽ വോട്ടർമാർക്ക് മുൻപിൽ ധൈര്യത്തിൽ പോകാം. അവരുടെ സ്നേഹവും പിന്തുണയും തനിക്കൊപ്പം തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷ', എന്നാണ് രമ്യ വ്യക്തമാക്കിയത്.
ചേലക്കരയിൽ ബി ജെ പി ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഡോ ടി എൻ സരസു, ഷാജുമോൻ വട്ടേക്കാട്, പ്രാദേശിക നേതാവ് ബാലകൃഷ്ണൻ എന്നിവരുടെ പേരുകളാണ് ബി ജെ പി പരിഗണിക്കുന്നതെന്നാണ് സൂചന. അതിനിടെ പിവി അൻവറിന്റെ ഡി എം കെ ചേലക്കരയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. മുൻ എ ഐ സി സി അംഗം എൻ കെ സുധീർ ആണ് മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നത്. ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിലെ മുൻ കോൺഗ്രസ് സ്ഥാനാർഥിയുമായിരുന്നു നേതാവാണ് സുധീർ. ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കെ പി സി സി സെക്രട്ടറിയും ആയിരുന്നു.












Click it and Unblock the Notifications