ചെങ്ങോടുമലയിലും മുക്കുന്നിമല ആവർത്തിക്കും? മഞ്ഞൾ കൃഷിയുടെ പേരിൽ കരിങ്കൽഖനനം... സിപിഎം രണ്ട് തട്ടിൽ
കോട്ടൂര്‍: ചെങ്ങോടുമലയില്‍ ഖനന വിരുദ്ധ സമരം ശക്തമാകുന്നു. സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും പ്രാദേശിക ഘടകങ്ങള്‍ ഖനനവിരുദ്ധ സമരത്തിന്റെ മുന്നണിയില്‍ നില്‍ക്കുമ്പോള്‍, ഇവരുടെ തൊഴിലാളി സംഘടനകളുടെ ജില്ലാ നേതൃത്വം ക്വാറിക്ക് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഇപ്പോള്‍ ഉയരുന്നത്.
തിരുവനന്തപുരം ജില്ലയിലെ മുക്കുന്നിമല ഖനന വിവാദത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന കമ്പനിയാണ് ചെങ്ങോടുമലയിലും ഖനനം തുടങ്ങാന്‍ പോകുന്നത എന്നാണ് ആരോപണം. ഇതിനുള്ള സാങ്കേതി അനുമതികള്‍ ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടെങ്കിലും പഞ്ചായത്തില്‍ നിന്നുള്ള അനുമതി ലഭിച്ചിട്ടില്ല എന്നാണ് വിവരം.

മഞ്ഞള്‍ കൃഷിക്ക് എന്ന് പറഞ്ഞായിരുന്നു പ്രദേശ വാസികളില്‍ നിന്ന് കമ്പനി ഭൂമി സ്വന്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ക്വാറി നിര്‍മാണം തുടങ്ങുന്നതിന്റെ ഭാഗമായി മലയില്‍ ഉണ്ടായിരുന്ന പഴയ വാട്ടര്‍ ടാങ്ക് തകര്‍ത്തു എന്നും ആരോപണം ഉണ്ട്. കവി ടിപി രാജീവന്‍ തന്നെ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പരസ്യമായി ഈ ആരോപണം ഉന്നയിച്ചിരുന്നു. മറ്റൊരു കവിയായ വീരാന്‍കുട്ടിയും സമരത്തിനെ അനുകൂലിച്ച് രംഗത്ത് വന്നിട്ടുണ്ട്. സമരത്തെ അനുകൂലിച്ചതിന്റെ പേരില്‍ ടിപി രാജീവന് ഭീഷണിയും ഉണ്ടായിരുന്നു.
നൂറ് ഏക്കറില്‍ അധികം ഭൂമിയാണ് കമ്പനി വാങ്ങിയിരിക്കുന്നത്. വിഷയത്തില്‍ ശക്തമായ സമരമാണ് സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം മുന്നോട്ട് വച്ചിട്ടുള്ളത്. എന്നാല്‍, ഇവിടെ നടന്ന തൊഴില്‍ സംരക്ഷണ സമിതിയുടെ യോഗം ഉദ്ഘാടനം ചെയ്തത് സിഐടിയു കോഴിക്കോട് ജില്ലാ സെക്രട്ടറിയായ പികെ മുകുന്ദന്‍ ആയിരുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ വികസനത്തെ എതിര്‍ക്കില്ലെന്നായിരുന്നു ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞത്.
എന്നാല്‍ സമരത്തില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറല്ലെന്നാണ് സിപിഎം പ്രാദേശിക ഘടകങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. പെരിങ്ങോട് മലയില്‍ ഇവര്‍ കൊടികുത്തുകയും ചെയ്തു. ഈ കൊടികള്‍ പിന്നീട് കമ്പനി അധികൃതര്‍ തന്നെ നീക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. സമരത്തെ ഒറ്റികൊടുക്കുന്ന ഒരു നിലപാടിനേയും അംഗീകരിക്കില്ലെന്ന മുന്നറിയിപ്പും സിപിഎം പ്രാദേശിക നേതൃത്വം നല്‍കുന്നുണ്ട്.
തിരുവനന്തപുരം ജില്ലയിലെ മുക്കുന്നിമലയില്‍ ആയിരത്തില്‍ പരം ഏക്കര്‍ സ്ഥലത്താണ് ഖനനം നടന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമായിരുന്നു അതൊരു വാര്‍ത്തയായി ഉയര്‍ന്നുവന്നത്. എന്നാല്‍ ചെങ്ങോടുമലയില്‍ നൂറില്‍ അധികം ഏക്കര്‍ സ്ഥലം മാത്രം ആണ് കമ്പനി വാങ്ങിയിട്ടുള്ളത്. മുക്കുന്നിമലയില്‍ സ്വീകരിച്ച അതേ തന്ത്രം തന്നെയാണ് കമ്പനി അധികൃതര്‍ ഇവിടേയും പയറ്റുന്നത് എന്നാണ് സമരക്കാരുടെ ആരോപണം. പ്രദേശവാസികളില്‍ ചിലരെ കൂടെ നിര്‍ത്താനും കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications