ലീഗ് കോട്ടകളിൽ നിന്ന് രാഹുൽ ഗാന്ധിക്ക് ഒന്നര ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷം!പുതിയ തന്ത്രവുമായി കോൺഗ്രസ്
വയനാട്: കണക്കുകള്‍ യുഡിഎഫിന് അനുകൂലമാണെങ്കിലും വയനാട്ടില്‍ വന്‍ ആത്മവിശ്വാസത്തിലല്ല കോണ്‍ഗ്രസിന് കാര്യങ്ങള്‍. രാഹുല്‍ ഗാന്ധി വയനാട്ടില്‍ ജയിക്കും എന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് സംശയമൊന്നുമില്ല. എന്നാല്‍ ജയത്തോടൊപ്പം തന്ന പ്രധാനമാണ് രാഹുല്‍ ഗാന്ധിക്ക് ലഭിക്കുന്ന ഭൂരിപക്ഷവും.
രാഹുല്‍ ഗാന്ധിയെ ക്ഷണിച്ച് വയനാട്ടിലേക്ക് കൊണ്ടുവന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ വലിയ ഉത്തരവാദിത്തമാണ് ഉളളത്. കേരളത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ രാഹുലിനെ ജയിപ്പിക്കുക എന്നതാണത്. അതിന് വേണ്ടി പല തന്ത്രങ്ങളും വയനാട്ടില്‍ കോണ്‍ഗ്രസ് പയറ്റുന്നുണ്ട്.
റെക്കോർഡ് ഭൂരിപക്ഷം
വയനാട് ലോക്‌സഭാ മണ്ഡലം നിലവില്‍ വന്ന 2009ല്‍ എംഐ ഷാനവാസിനെ വയനാട്ടുകാര്‍ ലോക്‌സഭയിലേക്ക് അയച്ചത് 1,53,439 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്. സംസ്ഥാനം ഇതുവരെ കണ്ട ഏറ്റവും വലിയ മൂന്നാമത്തെ ഭൂരിപക്ഷം. 2014ല്‍ മലപ്പുറത്ത് നിന്ന് ഇ അഹമ്മദ് നേടിയ 1,94,739 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇതുവരെയുളളതില്‍ ഒന്നാമത്.
ഭൂരിപക്ഷം കുറഞ്ഞാൽ നാണക്കേട്
കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷനും ഭാവി പ്രധാനമന്ത്രിയാകാന്‍ സാധ്യതയുളള നേതാവുമായ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമ്പോള്‍ ഈ റെക്കോര്‍ഡുകളെല്ലാം മറി കടക്കേണ്ടതുണ്ട്. രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ നിന്ന് കുറഞ്ഞ ഭൂരിപക്ഷം എന്നത് കോണ്‍ഗ്രസിന് തോല്‍വിക്ക് സമാനമാകും.
വലിയ വെല്ലുവിളികളില്ല
2014ല്‍ ഷാനവാസിന്റെ ഭൂരിപക്ഷം ഇരുപതിനായിരത്തിലേക്ക് കുറഞ്ഞതിന് പ്രധാനകാരണം എംപിക്കെതിരായ ജനവികാരമായിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിക്ക് അത്തരം വെല്ലുവിളികളൊന്നുമില്ല. ഭാവി പ്രധാനമന്ത്രിക്ക് വോട്ട് എന്ന തരത്തിലാണ് കോണ്‍ഗ്രസ് വയനാട്ടില്‍ രാഹുലിന് വോട്ട് തേടുന്നത്. രാഹുലിന് വേണ്ടി വന്‍ പ്രചാരണം തന്നെ വയനാട്ടില്‍ നടക്കുന്നുണ്ട്.
പഠിച്ച പണി പതിനെട്ടും
രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം കൂട്ടാന്‍ പുതിയ തന്ത്രം പയറ്റുകയാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിക്ക് ഏറ്റവും അധികം ഭൂരിപക്ഷം നല്‍കുന്ന നിയോജക മണ്ഡലത്തിന് സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് രമേശ് ചെന്നിത്തല. ഒരു പവന്‍ സ്വര്‍ണമാണ് സമ്മാനമായി നല്‍കുക എന്നാണ് ചെന്നിത്തലയുടെ പ്രഖ്യാപനം.
മൂന്ന് ലക്ഷത്തിന് മേലെ
മൂന്ന് ലക്ഷത്തിന് മുകളിലാണ് രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ നിന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. മുസ്ലീം ലീഗിന് വലിയ വോട്ട് ശേഖരമുളള മലപ്പുറം ജില്ലയിലെ വണ്ടൂര്‍, നിലമ്പൂര്‍, ഏറനാട് നിയോജക മണ്ഡലങ്ങളില്‍ നിന്നാണ് രാഹുലിന് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്. ഇവിടങ്ങളിലെ ഭൂരിപക്ഷം ഒന്നര ലക്ഷത്തിന് മുകളിലാവും.
ഒന്നര ലക്ഷം വോട്ടുകൾ
കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലമായ തിരുവമ്പാടി, വയനാട് ജില്ലയില്‍ ഉള്‍പ്പെടുന്ന മാനന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ നിന്ന് ഒന്നര ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം എന്നിങ്ങനെയാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. എന്നാല്‍ ഈ 7 മണ്ഡലങ്ങളില്‍ നാലിലും നിയമസഭാ തിരഞ്ഞെടുപ്പ് ജയിച്ചത് എല്‍ഡിഎഫ് ആണ്.
വണ്ടൂരും ഏറനാടും
സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി ആണെന്നത് കൊണ്ട് തന്നെ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകളൊന്നും കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്നില്ല. 1,88,38 വോട്ടുകള്‍ കഴിഞ്ഞ തവണ എംഐ ഷാനവാസിന് നല്‍കി മുന്നിലെത്തിയ മണ്ഡലം മലപ്പുറത്തെ ഏറനാട് ആണ്. അതിന് മുന്‍പ് വണ്ടൂരായിരുന്നു ഒന്നാമത്.
ചെന്നിത്തലയുടെ ഒരു പവൻ
ലീഗ് കോട്ടകളായ വണ്ടൂരില്‍ നിന്നും ഏറനാട് നിന്നും തന്നെയാണ് ഇത്തവണയും യുഡിഎഫ് ഏറ്റവും കൂടുതല്‍ വോട്ട് പ്രതീക്ഷിക്കുന്നതും. ചെന്നിത്തലയുടെ ഒരു പവന്‍ സ്വര്‍ണം ഏറനാടോ വണ്ടൂരോ തന്നെ നേടിയേക്കും. ഏറനാട് എത്തിയപ്പോഴാണ് ചെന്നിത്തല ഒരു പവന്‍ സ്വര്‍ണം ഏറ്റവും ഭൂരിപക്ഷം തരുന്ന മണ്ഡലത്തിനുളള സമ്മാനമായി പ്രഖ്യാപിച്ചത്.
വേറെയും സമ്മാനങ്ങൾ
നേരത്തെ രാഹുല്‍ ഗാന്ധിക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നല്‍കുന്ന നിയോജക മണ്ഡലത്തിന് യുഡിഎഫ് സമ്മാനം പ്രഖ്യാപിച്ചിരുന്നു. വണ്ടൂര്‍, നിലമ്പൂര്‍, ഏറനാട് മണ്ഡലങ്ങളിലെ ഭാരവാഹികള്‍ക്കാണ് സമ്മാനം നല്‍കുക. രാഹുല്‍ ഗാന്ധിക്ക് ഏറ്റവും അധികം ഭൂരിപക്ഷം നേടിക്കൊടുക്കുന്ന കമ്മിറ്റിക്ക് സമ്മാനം നല്‍കുമെന്ന് നേരത്തെ പികെ ബഷീര്‍ എംഎല്‍എയും ആര്യാടന്‍ മുഹമ്മദും പ്രഖ്യാപിച്ചിരുന്നു.
രാഹുൽ വയനാട്ടിൽ
വയനാട്ടില്‍ അധിക സമയം ചെലവഴിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കില്ല എന്നത് കൊണ്ട് തന്നെ മറ്റ് നേതാക്കള്‍ മണ്ഡലത്തില്‍ സജീവമായിട്ടുണ്ട്. എഐസിസി, കെപിസിസി ഭാരവാഹികള്‍ക്ക് ഓരോ നിയോജക മണ്ഡലത്തിന്റെയും ചുമതലയുണ്ട്. രാഹുല്‍ ഗാന്ധി നാളെ വയനാട്ടിലെത്തി പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും.
ബിജെപിപ്പ് 400 സീറ്റല്ല 40 സീറ്റാണ് ലഭിക്കുക! ബിജെപിയെ വെട്ടിലാക്കി പാർട്ടിയിലെ മുതിർന്ന നേതാവ്!
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ