'ചെറുവള്ളി എസ്റ്റേറ്റ് ഭൂമി നഷ്ടപരിഹാരം നൽകി ഏറ്റെടുക്കാനുള്ള നീക്കത്തിന് പിന്നിൽ വൻ ഗൂഡാലോചന'
തിരുവനന്തപുരം; ചെറുവള്ളി എസ്റ്റേറ്റ്: സർക്കാർ ഭൂമി സർക്കാർ തന്നെ നഷ്ടപരിഹാരം നൽകി ഏറ്റെടുക്കാനുള്ള നീക്കത്തിന് പിന്നിൽ രാഷ്ട്രീയ-ഉദ്യോഗസ്ഥ ഗൂഡാലോചനയും വൻ അഴിമതിയുമാണെന്ന് വിഎം സുധീരൻ.
ചെറുവള്ളി എസ്‌റ്റേറ്റ് ഗ്രൂപ്പും ഹാരിസൺ മലയാളം പ്ലാന്റേഷനും സമാന കുത്തക കമ്പനികളും നിയമവിരുദ്ധമായി കൈയ്യടക്കിവെച്ചിട്ടുള്ള 5.5 ലക്ഷം ഏക്കറോളം ഭൂമി സര്‍ക്കാരിന്റേതാണെന്ന് നിരവധി അന്വേഷണ കമ്മീഷനുകളും വിജിലന്‍സ്, ക്രൈംബ്രാഞ്ച് കണ്ടെത്തലുകളും വ്യക്തമാക്കിയിട്ടുള്ളതാണ്. ദേശീയതലത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ സ്വീകരിച്ചുവരുന്ന സ്വകാര്യ കുത്തകകള്‍ക്കെതിരെയുള്ള നയ സമീപനങ്ങള്‍ക്ക് വിരുദ്ധമാണ് കമ്യൂണിസ്റ്റ് മുഖ്യമന്ത്രി നയിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്നും സുധീരൻ കുറ്റപ്പെടുത്തി. അദ്ദേഹത്തിന്റെ പ്രതികരണത്തിന്റെ പൂർണരൂപം വായിക്കാം

ചെറുവള്ളി എസ്‌റ്റേറ്റ് ഗ്രൂപ്പും ഹാരിസൺ മലയാളം പ്ലാന്റേഷനും സമാന കുത്തക കമ്പനികളും നിയമവിരുദ്ധമായി കൈയ്യടക്കിവെച്ചിട്ടുള്ള 5.5 ലക്ഷം ഏക്കറോളം ഭൂമി സര്‍ക്കാരിന്റേതാണെന്ന് നിരവധി അന്വേഷണ കമ്മീഷനുകളും വിജിലന്‍സ്, ക്രൈംബ്രാഞ്ച് കണ്ടെത്തലുകളും വ്യക്തമാക്കിയിട്ടുള്ളതാണ്.
നിവേദിത പി. ഹരൻ കമ്മീഷന്‍, ജസ്റ്റീസ് മനോഹരന്‍ കമ്മീഷന്‍, സജിത്ബാബു റിപ്പോര്‍ട്ട്, രാജമാണിക്യം റിപ്പോര്‍ട്ട്, നന്ദനന്‍പിള്ളയുടെ വിജിലന്‍സ് റിപ്പോര്‍ട്ട് എന്നിങ്ങനെയുള്ള ആധികാരിക പരിശോധനകളില്‍ ഇതെല്ലാം തെളിവുകള്‍ സഹിതം വന്നിട്ടുള്ളതാണ്. തന്നെയുമല്ല ഈ സ്വകാര്യകുത്തക കമ്പനികളുടെ തട്ടിപ്പുകളെക്കുറിച്ചും അവര്‍ ചമച്ച കൃത്രിമരേഖകളെക്കുറിച്ചും വിജിലൻസ്, ക്രൈം ബ്രാഞ്ച് കണ്ടെത്തലുകളുമുണ്ട്.
കൃത്യമായ തെളിവുകളോടെ ഇതെല്ലാം സര്‍ക്കാരിന്റെ മുന്നിലിരിക്കെ സര്‍ക്കാരിന്റേതായ ചെറുവള്ളി എസ്‌റ്റേറ്റ് സര്‍ക്കാര്‍തന്നെ നഷ്ടപരിഹാരം നല്‍കി ഏറ്റെുക്കാനുള്ള നിയമനിര്‍മ്മാണ നീക്കം രാഷ്ട്രീയ-ഉദ്യോഗസ്ഥ തലത്തിലുള്ള വന്‍ ഗൂഢാലോചനയുടെ ഭാഗമാണ്. ഇതിന്റെയെല്ലാം പിന്നിലുള്ളത് കേരളംകണ്ട ഏറ്റവുംവലിയ രാഷ്ട്രീയഅഴിമതിയാണ്.
സര്‍ക്കാരിന്റെ അമൂല്യമായ പൊതുസ്വത്ത് സ്വകാര്യ കുത്തക കമ്പനികളിലേയ്ക്ക് എത്തിക്കുന്നതിനുവേണ്ടി നടന്ന കള്ളക്കളികളുടെ ഭാഗമായിട്ടാണ് കോടതികളില്‍ സർക്കാർ കേസ് മനപ്പൂര്‍വ്വം തോറ്റുകൊടുത്തത്. കേസ്സുനടത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കേണ്ട അന്നത്തെ ലോ സെക്രട്ടറിതന്നെ രാജമാണിക്യം റിപ്പോര്‍ട്ടിനെതിരെ സര്‍ക്കാരിന് ഉപദേശം നല്‍കിയത് ഈ ലക്ഷ്യത്തോടുകൂടിയായിരുന്നു.
Recommended Video
സ്വകാര്യ കുത്തക കമ്പനികള്‍ നിയവിരുദ്ധമായി കൈപ്പിടിയിലാക്കിയ ഭൂമിയുടെ കരം സ്വീകരിക്കാനുള്ള തീരുമാനവും രാജമാണിക്യം ഐ.എ.എസ്സിനെ സ്‌പെഷ്യല്‍ ഓഫീസര്‍ സ്ഥാനത്തുനിന്നും തെറിപ്പിച്ചതും ഇപ്പോള്‍ നഷ്ടപരിഹാരം നല്‍കി സര്‍ക്കാരിന്റേതായ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള നടപടികളും എല്ലാം ഇതിന്റെ ഭാഗം തന്നെയാണ്.
സര്‍ക്കാരിന്റെ വിലമതിക്കാനാവാത്ത പൊതു സമ്പത്തായ 5.5 ലക്ഷം ഏക്കറോളം ഭൂമിയിൽ വന്‍കിട സ്വകാര്യ കുത്തകകമ്പനികള്‍ക്ക് ഇല്ലാത്ത ഉടമസ്ഥാവകാശം സ്ഥാപിച്ചുനല്‍കാനുള്ള സര്‍ക്കാരിന്റെ നടപടി കേരളചരിത്രത്തിലെ കറുത്ത അദ്ധ്യായമായിട്ടായിരിക്കും രേഖപ്പെടുത്തുക.ദേശീയതലത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ സ്വീകരിച്ചുവരുന്ന സ്വകാര്യ കുത്തകകള്‍ക്കെതിരെയുള്ള നയ സമീപനങ്ങള്‍ക്ക് വിരുദ്ധമാണ് കമ്യൂണിസ്റ്റ് മുഖ്യമന്ത്രി നയിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.സ്വകാര്യ കുത്തകള്‍ക്കുവേണ്ടി തൊഴിലാളിവര്‍ഗ്ഗ താല്‍പര്യം ബലികഴിച്ച് നന്ദിഗ്രാമില്‍ മുന്നോട്ടുപോയതിന് ബംഗാളിലെ സി.പി.എമ്മിന് ഏല്‍ക്കേണ്ടിവന്ന കനത്ത തിരിച്ചടിയില്‍നിന്നും ഇനിയെങ്കിലും പാഠമുള്‍ക്കൊള്ളാനും തെറ്റുകള്‍ തിരുത്താനും മുഖ്യമന്ത്രിയും കൂട്ടരും തയ്യാറാകണം. ഇല്ലെങ്കില്‍ അതിന് നല്‍കേണ്ടിവരുന്നത് കനത്ത വിലയായിരിക്കും.












Click it and Unblock the Notifications