പോലീസിൽ ചിലപ്പോൾ പഴയ ശീലങ്ങൾ തികട്ടിവരുന്നു: മുഖ്യമന്ത്രി
മാങ്ങാട്ടുപറമ്പ്: ജനാധിപത്യ സമൂഹത്തിന് ഇണങ്ങുന്നതാവണം പോലിസ് സംവിധാനമെന്നും എന്നാൽ ചിലപ്പോഴെങ്കിലും പഴയ ജന വിരുദ്ധ ശീലങ്ങൾ തികട്ടി വരുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ. കെ.എ.പി നാലാം ബറ്റാലിയൻ പാസിംഗ് പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശാധിപത്യത്തിന്റെ ഭാഗമായി നിലവിൽ വന്ന നമ്മുടെ പോലിസ് സംവിധാനം സ്വാതന്ത്ര്യത്തിന്റെ അരനൂറ്റാണ്ട് പിന്നിട്ടിട്ടും പഴയ ശീലങ്ങളിൽ നിന്ന് പൂർണമായി മുക്തമായിട്ടില്ല.
സേനയെ ജനങ്ങൾക്ക് ഇണങ്ങുന്നതാക്കി മാറ്റിയെടുക്കുന്നതിനുള്ള ശ്രമങ്ങളാണ് സംസ്ഥാന സർക്കാർ നടത്തിവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനമൈത്രി പോലിസ് സംവിധാനം നടപ്പിലാക്കുന്നത് ഇതിന്റെ ഭാഗമായാണ്. വീടുകളിൽ തനിച്ച് കഴിയുന്ന വയോജനങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകാൻ പോലിസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങളോട് മൃദുവായി പെരുമാറുകയും കൃത്യനിർവഹണത്തിന് ദൃഢചിത്തത പ്രകടിപ്പിക്കുകയും ചെയ്യുന്നവരാവണം പോലിസെന്നും മുഖ്യമന്ത്രി പറഞ്ഞു.

2017 ഫെബ്രുവരി പരിശീലനം ആരംഭിച്ച കെ.എ.പി നാലാം ബറ്റാലിയനിലെ 113 പോലിസുകാരുമാണ് പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തത്. 10 പ്ലറ്റൂണുകളാലായി നടന്ന പരേഡിന് കെ.എ.പിയിലെ ശരത്ത് കുമാർ നേതൃത്വം നൽകി. എം.എസ്.പിയിലെ ആകാശ് എം.ആർ ആയിരുന്നു സെക്കന്റ് ഇൻ കമാന്റ്. പ്ലറ്റൂണുകൾക്ക് സജിത്ത് ജോസഫ്, വിജിൽ കെ, നിധിൻ, പ്രജുൽ, രാഹുൽ, ജോസ് സി.ആർ, ലിജേഷ് എൻ.പി, ബിനു ലാൽ, സുഭാഷ് എം, അഭിജിത്ത് ആർ എന്നിവർ നേതൃത്വം നൽകി.
പരിശീലന വേളയിൽ വിവിധ ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച കെ.എ.പി യിലെ അഷ്റഫ് (ബെസ്റ്റ് ഷൂട്ടർ), ജിതിൻ എ ആർ (ബെസ്റ്റ് ഇൻഡോർ ), ശരത്ത് കുമാർ (ബെസ്റ്റ് ഔട്ട്സോർ, ഓൾ റൗണ്ടർ) എന്നിവർക്കും എം.എസ്.പിയിലെ അമൽ കൃഷ്ണ വി.കെ (ബെസ്റ്റ് ഷൂട്ടർ), അനൂപ് എസ്.വി (ബെസ്റ്റ് ഇൻഡോർ), ജൈസൽ (ബെസ്റ്റ് ഔട്ട് ഡോർ), ശ്യാംദാസ് കെ (ഓൾറൗണ്ടർ ) എന്നിവർക്ക് മുഖ്യമന്ത്രി ഉപഹാരങ്ങൾ വിതരണം ചെയ്തു.

മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയൻ പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ.കെ രാഗേഷ് എം.പി, ടി.വി രാജേഷ് എം.എൽ.എ, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, സായുധസേനാ വിഭാഗം എ.ഡി.ജി.പി സുദേഷ് കുമാർ, സായുധസേനാ വിഭാഗം ഡി.ഐ.ജി ഷെഫീൻ അഹ്മദ്, കെ.എ.പി നാലാം ബറ്റാലിയൻ കമാന്റന്റ് കെ സഞ്ജയ് കുമാർ ഗുരുഡിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ആന്തൂർ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമള ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു.












Click it and Unblock the Notifications