മുഖ്യമന്ത്രിയുടെ മൗനം അമ്പരപ്പിക്കുന്നത്; കേന്ദ്ര ഏജൻസികളുടെ മൗനം അന്വേഷിക്കണമെന്നും വിഡി സതീശൻ
തിരുവനന്തപുരം: ഇപി ജയരാജന്‍ വിഷയത്തില്‍ മുഖ്യമന്ത്രിയ്ക്കും നേതാക്കള്‍ക്കും അമ്പരപ്പിക്കുന്ന മൗനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഎമ്മിനുള്ളിലെ ജീർണതയാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും വിഡി സതീശൻ വിമർശിച്ചു. സി പി എമ്മിനതിരെ ഇത്തരം ആരോപണങ്ങള്‍ ഉയരുമ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്നും അന്വേഷിക്കണമെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

'റിസോര്‍ട്ട്, കള്ളപ്പണം വെളുപ്പിക്കല്‍, കൊട്ടേഷന്‍ വിവാദങ്ങളിലൂടെ സി പി എമ്മിലെ ജീര്‍ണത മറനീക്കി പുറത്തു വരികയാണ്. സംസ്ഥാനത്ത് നടക്കുന്ന എല്ലാ സാമൂഹികവിരുദ്ധ ഇടപാടുകള്‍ക്ക് പിന്നിലും സി പി എം സാന്നിധ്യമുണ്ട്. ഇ.പി ജയരാജനെതിരെ പി. ജയരാജന്‍ ആരോപണം ഉന്നയിച്ചെന്ന വാര്‍ത്ത പുറത്ത് വന്നിട്ടും അമ്പരപ്പിക്കുന്ന മൗനമാണ് മുഖ്യമന്ത്രിയുടെയും പാര്‍ട്ടി നേതാക്കളുടെയും ഭാഗത്ത് നിന്നുണ്ടായത്. അവര്‍ പ്രതികരിക്കുന്നില്ലെന്നു മാത്രമല്ല ആരോപണങ്ങള്‍ നിഷേധിക്കാനും തയാറായിട്ടില്ല.

നേരത്തെ മന്ത്രി ആയിരുന്ന നേതാവ് അനധികൃതമായി സമ്പാദിച്ച പണം കൊണ്ടാണ് റിസോര്‍ട്ട് നിര്‍മ്മിച്ചതെന്നും കള്ളപ്പണം വെളുപ്പിക്കല്‍ നടന്നെന്നുമുള്ള ഗുരുതരമായ ആരോപണങ്ങളാണ് പുറത്ത് വന്നത്. മറ്റൊരു നേതാവിന് സ്വര്‍ണക്കടത്ത്, കൊട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് മറുവിഭാഗം പറയുന്നത്.
സി.പി.എമ്മിനതിരെ ഇത്തരം ആരോപണങ്ങള്‍ ഉയരുമ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്നും അന്വേഷിക്കണം', സതീശൻ പറഞ്ഞു.

ഇപി ജയരാജനെതിരായ ആരോപണം അതീവ ഗൗരവതരമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചു. ഒരു സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണ്. ജയരാജന്‍ മന്ത്രിയായിരിക്കെ പദവി ദുരുപയോഗം ചെയ്തുവെന്നാണ് ഈ ആരോപണത്തില്‍ നിന്ന് വ്യക്തമാവുന്നത്. പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന നേതാവ് തന്നെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇത് അതിന്റെ ഗൗരവം പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുമ്പോള്‍ പാര്‍ട്ടി അന്വേഷിക്കുമെന്ന പതിവ് പല്ലവി അംഗീകരിക്കില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണം. ആരോപണം ഉയര്‍ന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും പര്‍ട്ടി സെക്രട്ടറി ഒരക്ഷരം മിണ്ടിയിട്ടില്ല. നാഴികയ്ക്ക് നാല്‍പ്പത് വെട്ടംമാധ്യമങ്ങളെ കാണുന്ന ഗോവിന്ദന്റെ മൗനം ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
സിപിഎം പാര്‍ട്ടിയെ ഇന്ന് അടിമുടി ജീര്‍ണ്ണത ബാധിച്ചിരിക്കുന്നു.

അഴിമതിയും കെടുകാര്യസ്തയും അതിന്റെ മൂര്‍ദ്ധന്യതയിലെത്തിയിരിക്കുന്നു. മുഖ്യമന്ത്രിയും ഓഫീസും സ്വര്‍ണ്ണക്കടത്ത് കേസില്‍ സംശയത്തിന്റെ നിഴലിലായ ശേഷം അഴിമതിക്കെതിരായ നടപടികള്‍ വെറും ജലരേഖയായി മാറി.ഒന്നാം പിണറായി സര്‍ക്കരിക്കാരിന്റെ രണ്ടാം സ്ഥാനക്കാരനായിരുന്ന ഇ.പി ജയരാജനെതിരായ ഉയര്‍ന്ന ആരോപണം റിസോര്‍ട്ട് കാര്യത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. ഇത് മഞ്ഞുമലയുടെ അഗ്രം മാത്രമാണ്. ഇക്കാര്യത്തില്‍ ഒരു സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണെന്നും ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications