പ്രതിസന്ധി കാലത്തെ ധൂര്‍ത്ത്; ചീഫ് വിപ്പിന്റെ സ്റ്റാഫില്‍ 18 പേര്‍ കൂടി, ഒരു ലക്ഷം വരെ ശമ്പളം
തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്ത് പിസി ജോര്‍ജ് ആയിരുന്നു ചീഫ് വിപ്പ്. അദ്ദേഹത്തിന്റെ സ്റ്റാഫില്‍ അംഗങ്ങള്‍ കൂടുതലാണ് എന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധിച്ചവരാണ് ഇടതുപക്ഷം. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുന്നു. നിലവിലെ ചീഫ് വിപ്പ് എന്‍ ജയരാജിന്റെ സ്റ്റാഫില്‍ അംഗങ്ങളുടെ എണ്ണം കുത്തനെ കൂട്ടിയിരിക്കുകയാണ്. അതും ഒരു ലക്ഷം രൂപ വരെ ശമ്പളം വാങ്ങുന്നവര്‍ ഇക്കൂട്ടത്തിലുണ്ട്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യ രംഗത്തുള്ളവര്‍ക്ക് വരെ ശമ്പളം വര്‍ധിപ്പിക്കാന്‍ മടിക്കുമ്പോഴാണ് പുതിയ നിയമനം എന്നതും എടുത്തുപറയേണ്ടതാണ്. ചീഫ് വിപ്പിന് മന്ത്രിമാരുടെ അത്ര തന്നെ ജോലിയില്ല എന്നിരിക്കെയാണ് സ്റ്റാഫ് വിപുലീകരിച്ചിരിക്കുന്നത്. അറിയാം കൂടുതല്‍ വിവരങ്ങള്‍...

ചീഫ് വിപ്പ് ഡോ. എന്‍. ജയരാജിന്റെ പേഴ്സനല്‍ സ്റ്റാഫില്‍ 18 പേര്‍ക്ക് കൂടി നിയമനം. ഡ്രൈവറും പേഴ്സനല്‍ അസിസ്റ്റന്റും (പി.എ) അടക്കം ഏഴുപേരെ ചീഫ് വിപ്പിന്റെ പേഴ്സനല്‍ സ്റ്റാഫില്‍ സര്‍ക്കാര്‍ ആദ്യം അനുവദിച്ചിരുന്നു. ഇതുകൂടാതെയാണ് 18 പേരെ കൂടി ഉള്‍പ്പെടുത്തിയത്. ഇതുസംബന്ധിച്ച ഉത്തരവും സര്‍ക്കാര്‍ പുറപ്പെടുവിച്ചു. പ്രൈവറ്റ് സെക്രട്ടറി (പിഎസ്) ഉള്‍പ്പെടെയുള്ളവരെയാണ് പുതുയതായി നിയമിച്ചത്. ഇതില്‍ നാലുപേര്‍ സര്‍ക്കാര്‍ സര്‍വിസില്‍ നിന്ന് ഡപ്യൂട്ടേഷനില്‍ എത്തിയവരാണ്. 23,000 മുതല്‍ ഒരു ലക്ഷം വരെയുള്ള സ്‌കെയിലിലാണ് ഇവര്‍ക്ക് ശമ്പളം നല്‍കുന്നത്.
ഇതോടെ ചീഫ് വിപ്പിന്റെ പേഴ്സനല്‍ സ്റ്റാഫുകളുടെ എണ്ണം 25 ആയി ഉയര്‍ന്നു. നിയമസഭ സമ്മേളിക്കുന്ന സമയത്ത് നിര്‍ണായ വോട്ടെടുപ്പുകള്‍ വരുമ്പോള്‍ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കുക എന്ന ചുമതല മാത്രമാണ് ചീഫ് വിപ്പിനുള്ളത്. ഇതുകൂടാതെ യാതൊരു ദൈനംദിന ചുമതലകളും വിപ്പിനില്ല. 99 അംഗങ്ങളോടെ ഇടതുപക്ഷത്തിന് വ്യക്തമായ ഭൂരിപക്ഷമുള്ള സഭയില്‍ വോട്ടെടുപ്പ് സമയത്ത് വിപ്പിന്റെ ആവശ്യവുമില്ല. എന്നിരിക്കെയാണ് ഇത്രയധികം ജീവനക്കാരെ ഈ സാമ്പത്തിക പ്രതിസന്ധി സമയത്ത് സര്‍ക്കാര്‍ നിയമിച്ചത്.
ഒരംഗങ്ങളുടെ മാത്രം ഭൂരിപക്ഷത്തോടെ ഭരിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ പിസി ജോര്‍ജ് ആയിരുന്നു ചീഫ് വിപ്പ്. 30 ജീവനക്കാരായിരുന്നു പിസി ജോര്‍ജിന്റെ സ്റ്റാഫില്‍ ഉണ്ടായിരുന്നത്. ഈ നടപടിയെ അന്ന് എല്‍ഡിഎഫ് കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും അതിനെതിരേ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇതോടെ ജീവനക്കാരുടെ എണ്ണം 20 ആയി കുറച്ചു.
പേഴ്സനല്‍ സ്റ്റാഫ് കൂടാതെ അഞ്ചുപൊലിസുകാരെയും എന്‍ ജയരാജിന് അനുവദിച്ചിരുന്നു. എന്നാല്‍ പ്രത്യേക സുരക്ഷ ഭീഷണിയില്ലാത്തതിനാല്‍ ഇവരെ തിരിച്ചുവിളിക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ് (എം) അംഗമായി കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ നിന്നാണ് ജയരാജ് തെരഞ്ഞെടുക്കപ്പെട്ടത്. പുതിയ ജീവനക്കാരില്‍ അഞ്ചുപേര്‍ മണ്ഡലത്തിലെ ഓഫിസിലാണ് ജോലി ചെയ്യുന്നത്.












Click it and Unblock the Notifications