കുരിശ് പൊളിച്ചതില്‍ പിണറായിക്ക് മാത്രമല്ല..സഭയ്ക്കും ഉണ്ട് എതിര്‍പ്പ്..! തകർക്കേണ്ടിയിരുന്നില്ല..!
കോട്ടയം: മൂന്നാറിലെ പാപ്പാത്തിച്ചോലയില്‍ സ്ഥാപിച്ച കുരിശ് കയ്യേറ്റമൊഴിപ്പിക്കലിന്റെ ഭാഗമായി നീക്കം ചെയ്തപ്പോള്‍ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും ശക്തമായി പ്രതികരിച്ചിരുന്നു. അതേസമയം ക്രിസ്തീയ സഭകള്‍ക്കോ വിശ്വാസികള്‍ക്കോ എതിര്‍പ്പ് ഇല്ലല്ലോ എന്നൊരു വാദം ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ കുരിശ് നീക്കം ചെയ്തതിനെതിരെ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കം രംഗത്ത് വന്നുകഴിഞ്ഞു.

പാപ്പാത്തിച്ചോലയിലെ കരിശ് നീക്കം ചെയ്ത രീതി വിഷമമുണ്ടാക്കിയെന്നാണ് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രതികരിച്ചിരിക്കുന്നത്. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് സഭ എതിരല്ലെന്നും കര്‍ദിനാള്‍ പറഞ്ഞു.

ക്രൈസ്തവരെ സംബന്ധിച്ച് കുരിശ് എന്നത് വിശ്വാസത്തോട് ഏറെ ബന്ധപ്പെട്ട് കിടക്കുന്ന അടയാളമാണ്. അതുകൊണ്ടുതന്നെ സംഭവിച്ചതിലുള്ള പ്രതിഷേധവും വിഷമവും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. വനഭൂമി കയ്യേറി കുരിശ് സ്ഥാപിക്കുന്നതിനെ സഭ അംഗീകരിക്കുന്നില്ലെന്നും കര്‍ദിനാള്‍ വ്യക്തമാക്കി.

ആരാധനാ വസ്തുവായ കുരിശ് ജെസിബി വെച്ച് തകര്‍ത്തത് മനോവിഷമമുണ്ടാക്കിയെന്ന് കെസിബിസി അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഡോക്ടര്‍ എം സൂസെപാക്യം പറഞ്ഞു. മാന്യമായ രീതിയില്‍ അത് പൊളിച്ചുനീക്കാമായിരുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ പ്രശംസിക്കുന്നു.

കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും അത് ചെയ്യുന്നതില്‍ തെറ്റില്ലെന്നും സൂസെപാക്യം അഭിപ്രായപ്പെട്ടു.
അതേസമയം കുരിശ് സ്ഥാപിച്ച സ്പിരിറ്റ് ഇന്‍ ജീസസുമായി സീറോ മലബാര്‍ സഭയ്ക്ക് ബന്ധമില്ലെന്ന് എറണാകുളം-അങ്കമാലി സഹായമെത്രാന്‍ മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്ത് പറഞ്ഞു.












Click it and Unblock the Notifications