പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്രബാബു അന്തരിച്ചു: അന്ത്യം കോഴിക്കോട്ട് സിനിമാ ചർച്ചക്കെത്തിയപ്പോൾ!!
കോഴിക്കോട്: പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്ര ബാബു (79) അന്തരിച്ചു. വയനാട്ടിൽ ചിത്രീകരണം നടക്കാനിരിക്കുന്ന സിനിമയുടെ ചർച്ചകൾക്കിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ആദ്യം ബീച്ച് ആശുപത്രിലെത്തിച്ച ശേഷം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു. യാത്രാമധ്യേയാണ് മരണം സംഭവിച്ചത്. മൃതദേഹം ശനിയാഴ്ച രാത്രി തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷം നൂറ്റി നാൽപ്പതോളം സിനിമകളിൽ ഛായാഗ്രാഹകനായി പ്രവർത്തിച്ചിട്ടുണ്ട്. ജോൺ എബ്രഹാമിന്റെ വിദ്യാർത്ഥികളേ ഇതിലേ ഇതിലേ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലാണ് ഛായാഗ്രാഹകനായി പ്രവർത്തിച്ച് തുടങ്ങുന്നത്. നിർമാല്യം, രതിനിർവേദം, ഇതാ ഇവിടെ വരെ, ചാമരം, പടയോട്ടം, ഏഴാംകടലിനക്കരെ, സ്വപ്നാടനം, യവനിക, ഒരു വടക്കൻ വീരഗാഥ എന്നിവയാണ് അദ്ദേഹം ഛായാഗ്രഹണം നിർവഹിച്ച സുപ്രധാന ചിത്രങ്ങൾ.

ജോൺ എബ്രഹാം, കെജി ജോർജ് എന്നിവർക്കൊപ്പമാണ് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാഭ്യാസം അദ്ദേഹം പൂർത്തിയാക്കിയത്. എന്നാൽ പഠനം പൂർത്തിയാക്കുന്നതിന് മുമ്പുതന്നെ സ്വതന്ത്ര ഛായാഗ്രാഹകനായി മലയാള സിനിമയിൽ തുടക്കം കുറിച്ചയാളാണ് രാമചന്ദ്രബാബു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഇംഗ്ലീഷ്, അറബിക് ഭാഷകളിലുള്ള സിനിമകളും അദ്ദേഹം കൈമുദ്ര പതിപ്പിച്ചിട്ടുണ്ട്. ദ്വീപ്, രതിനിർവേദം, ചാമരം, ഒരു വടക്കൻ വീരഗാഥ എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹണ മികവിന് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications