സഖാക്കളുടെ ഒളിവ് ജീവിതം അത്ര വിശുദ്ധപുസ്തകമൊന്നുമല്ല''.. ബൽറാമിന് പിന്തുണയുമായി സിവിക് ചന്ദ്രൻ
Recommended Video
കോഴിക്കോട്: കമ്മ്യൂണിസ്റ്റുകാരനെന്നതിലുപരി കേരളം ആദരിക്കുന്ന നേതാവായ എകെജിയെ ബാലപീഡകനെന്ന് വിളിച്ച ബല്‍റാമിനെ കോണ്‍ഗ്രസ് നേതൃത്വം പോലും പിന്തുണയ്ക്കുന്നില്ല. സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരടക്കം ബല്‍റാമിനെ തള്ളിപ്പറഞ്ഞ് രംഗത്ത് വന്നുകഴിഞ്ഞു. സോഷ്യല്‍ മീഡിയയിലെ ബല്‍റാം ഫാന്‍സും അന്ധമായ സിപിഎം വിരോധം ഉള്ളില്‍ സൂക്ഷിക്കുന്നവരും സംഘികളും മഞ്ചിസ്റ്റുകളുമാണ് ബല്‍റാമിന് കയ്യടിക്കുന്നത്. അതിനിടെ വിടി ബല്‍റാം എംഎല്‍എയെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സിവിക് ചന്ദ്രന്‍.
ബൽറാമിന് ഓടാൻ കണ്ടം റെഡി.. പറഞ്ഞത് പോക്രിത്തരം.. പിതൃത്വത്തിലും സംശയം പറയും.. രൂക്ഷ പ്രതികരണങ്ങൾ
വാദവും പ്രതിവാദവും
എകെജിയെ ബാലപീഡകനായ കമ്മി നേതാവെന്ന് വിടി ബല്‍റാം എന്ന ജനപ്രതിനിധി അധിക്ഷേപിച്ച് യാതൊരുവിധ തെളിവുമില്ലാതെയാണ്. എകെജിയുടെ ആത്മകഥയില്‍ പറയുന്ന സുശീലയുമായുണ്ടായിരുന്ന പ്രണയമാണ് പീഡനമായി ബല്‍റാം വളച്ചൊടിച്ചത്. സോഷ്യല്‍ മീഡിയയില്‍ കടുത്ത ആക്രമണം ബല്‍റാമിന് എതിരെ നടക്കുന്നുണ്ട്. എകെജി ചരിത്രത്തിന് നല്‍കിയ സംവാദങ്ങളെ ഓര്‍മ്മിപ്പിച്ചു കൊണ്ട് ഒരു വാദം നടക്കുന്നുണ്ട്.
സിവിക് ചന്ദ്രൻ പറയുന്നു
അതേസമയം മറ്റൊരു വശത്ത് ചിലര്‍ ബല്‍റാമിന്റെ ആരോപണത്തെ പ്രതിരോധിക്കുന്നത് മഹാത്മാ ഗാന്ധിയുടെ വിവാഹത്തെ ചൂണ്ടിക്കാട്ടിയും ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെയും ഇന്ദിരാ ഗാന്ധിയുടേയുമെല്ലാം വ്യക്തി ജീവിതത്തെ അധിക്ഷേപിച്ച് കൊണ്ടാണ്. ഈ പ്രതികരണം ശരിയല്ലെന്നാണ് സിവിക് ചന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല സഖാക്കളുടെ ഒളിവ് ജീവിതം അത്ര വിശുദ്ധമായിരുന്നില്ല എന്നും ഫേസ്ബുക്ക് കുറിപ്പില്‍ സിവിക് ചന്ദ്രന്‍ പറയുന്നു.
ഭഗവാൻ മക്രോണി ,ആരാടാ മക്റോണി,
സിവിക് ചന്ദ്രന്റെ വാക്കുകൾ ഇങ്ങനെയാണ്: ഭഗവാൻ മക്രോണി ,ആരാടാ മക്റോണി,നിന്റെ തന്തയാടാ മക്രോണി.. ഇങ്ങനെ ഒരു കാലം കേരളത്തിലുമുണ്ടായിരുന്നു. പിന്നീട് അപൂർവമായി മാത്രമേ കമ്യൂണിസ്റ്റിതർക്ക് പൊതു വർത്തമാനങ്ങളിൽ മുൻകൈ ഉണ്ടായിട്ടുള്ളു. അങ്ങനെയാണ് കോൺഗ്രസുകാർ കമ്യുണിസ്റ്റുകളുടെ ബി ടീമായി മാറിയത്. കാബറേക്കെതിരെ കമ്യൂണിസ്റ്റുകാർ സദാചാര മുന്നണിയുണ്ടാക്കി രക്തസാക്ഷിത്വം വരിക്കുമ്പോൾ തുറന്ന ലൈംഗിക സദാചാരത്തെ കുറിച്ച് ചർച്ച ചെയ്യാൻ ധൈര്യപ്പെട്ട കോൺഗ്രസുകാരും ഉണ്ടായിട്ടുള്ളത് അപവാദം മാത്രം.
സഹികെട്ടാവാം പ്രതികരണം
ഉമ്മൻ ചാണ്ടി മുതൽ എം കെ ഗാന്ധി വരെയുള്ളവരെ കുറിച്ച് എന്ത് പുലയാട്ടും പറയാം ,ഏത് ലൈംഗികാപവാദവും പ്രചരിപ്പിക്കാം. തിരിച്ച് കമാന്നൊരക്ഷരം മിണ്ടിപ്പോകരുത് - ഇത് സാംസ്കാരിക രംഗത്തെ കണ്ണൂർ രാഷ്ട്രീയം. കൈ പിടിച്ച് കുലുക്കുമ്പഴും നോട്ടം കുതികാലിൽ. ആത്മാഭിമാനമുള്ള ഏത് കോൺഗ്രസുകാരനേയും പോലെ സഹികെട്ടാവണം വി ടി ബലറാം എ കെ ജിയെ കുറിച്ച് പരാമർശിച്ചു പോയത്.
ഒളിവ് ജീവിതെ അത്ര വിശുദ്ധമല്ല
വേണ്ടത്ര ആലോചിക്കാതെ ,സോഷ്യൽ മീഡിയക്കു സഹജമാംവിധം ധൃതി പിടിച്ച് , ഉത്തരവാദിത്തമില്ലാതെ നടത്തിയ ആ പ്രതികരണമാണ് വിവാദമായത്. പ്രണയത്തിലേയോ വിവാഹത്തിലെയോ പ്രായ വ്യത്യാസം ബാല ലൈംഗിക പീഡനമൊന്നുമല്ല. എന്നാൽ സഖാക്കളുടെ ഒളിവു ജീവിതം അത്ര വിശുദ്ധ പുസ്തകമൊന്നുമല്ലെന്നും ഒപ്പം പറയണം. ലൈംഗികരാജകത്വം / അവിഹിതം/പ്രകൃതി വിരുദ്ധം എന്നെല്ലാം വിശേഷിപ്പിക്കപ്പെട്ടിരുന്ന ബന്ധങ്ങൾ ഏറെ.
കമ്യുണിസ്റ്റുകാരും മനുഷ്യർ
അഞ്ച് സെന്റ് എന്ന മലയാറ്റൂർ നോവലിലെ നായകൻ ആരെന്ന് വെളിപ്പെടുത്തപ്പെട്ടിട്ടുണ്ടല്ലോ. ജെന്നിയുമായുള്ള ഐതിഹാസിക പ്രണയം മാത്രമല്ല വേലക്കാരിയുമായുള്ള അത്ര വിശുദ്ധമല്ലാത്ത ബന്ധവും സാക്ഷാൽ മാർക്സിന്റെ ജീവിതത്തിൽ തന്നെയുണ്ട്. അതുകൊണ്ട് മാത്രം ദാസ് കാപ്പിറ്റൽ റദ്ദായി പോകുന്നില്ലല്ലോ. കമ്യുണിസ്റ്റുകാരും മനുഷ്യർ, ചിലപ്പോൾ വെറും മനുഷ്യർ. മനുഷ്യസഹജമായത് നമ്മുടെയെല്ലാം ജീവിതത്തിൽ സംഭവിക്കുന്നു.
എതിർപക്ഷത്തും മിടുക്കരുണ്ട്
ഈസി വാക്കോവറുകളേ ഇടതുപക്ഷ സുഹൃത്തുക്കൾക്ക് പരിചയമുള്ളു. നിർഭാഗ്യവശാൽ ഇപ്പോൾ മറു കളത്തിലും കളിക്കാരുണ്ട്. ഗോൾ മുഖത്തേക്ക് പാഞ്ഞുകയറാൻ മിടുക്കരായ ചിലരും അവരിലുണ്ട്. സ്വയം റെഫറി ചമഞ്ഞിട്ടും വലിയ കാര്യമൊന്നുമില്ല. പൊരുതി മാത്രമെ ഇനി വിജയിക്കാനാവു.എ കെ ജി കേരളത്തിന്റെ പ്രിയ ജനനായകൻ തന്നെ. അടിയന്തിരാവസ്ഥ പിൻവലിക്കപ്പെട്ട സന്തോഷത്തിൽ മരിക്കാൻ ഭാഗ്യമുണ്ടായ പ്രതിപക്ഷ നേതാവ് .
രോഷപ്രകടനങ്ങൾ അപലപിക്കപ്പെടണം
പക്ഷെ അദ്ദേഹത്തെക്കുറിച്ച് (ഞങ്ങളെക്കുറിച്ചും) മിണ്ടിപ്പോകരുത് എന്ന ഫത്വ വിലപ്പോവില്ല .ബലറാമിന്റെ ഫേസ്ബുക്ക് ഇടപെടലിനെതിരെ കേസെടുത്തോളു. അതിനപ്പുറത്തുള്ള അതിരു കടന്ന രോഷപ്രകടനങ്ങൾ നിരുപാധികം അപലപിക്കപ്പെടുക തന്നെ വേണം. എം എൽ എ ആയതിനാൽ ആട് - കോഴി വിതരണത്തേയും റോഡ് - പാലം റിപ്പയറിനേയും പറ്റി മാത്രമേ സംസാരിക്കാവു എന്ന് ശഠിക്കരുത് ,പ്ളീസ് എന്നാണ് പോസ്റ്റ് അവസാനിക്കുന്നത്.
പ്രകോപനത്തിനുള്ള മറുപടി
ഫ്രീതിങ്കേഴ്‌സ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയിലാണ് എകെജിക്കെതിരെ അധിക്ഷേപ പരാമര്‍ശനം ബല്‍റാം നടത്തിയത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് വന്ന ഒരു കമന്റാണ് എംഎല്‍എയെ പ്രകോപിപ്പിച്ചത്. എന്നാലിനി ബാലപീഡനം നടത്തിയ കമ്മി നേതാവ് എകെജി മുതല്‍ ഒളിവ് കാലത്ത് അഭയം നല്‍കിയ വീടുകളില്‍ നടത്തിയ വിപ്ലവ പ്രവര്‍ത്തനം വരെയുള്ളതിന്റെ വിശദാംശങ്ങള്‍ ഉമ്മര്‍ ഫാറൂഖ് തന്നെ നല്‍കുന്നതായിരുന്നു എന്നായിരുന്നു വിവാദ കമന്റ്.
മാപ്പിന് പകരമായി ന്യായീകരണം
എകെജിയെ മാത്രമല്ല, സുശീല ഗോപാലനേയും മറ്റ് കമ്മ്യൂണിസ്റ്റ് നേതാക്കളേയും കേരളത്തിലെ സ്ത്രീകളെ ആകെയും അപമാനിക്കുന്നതാണ് ബല്‍റാമിന്റെ വാക്കുകള്‍. സോഷ്യൽ മീഡിയ ശക്തമായി ബൽറാമിന് എതിരെ രംഗത്ത് വന്നതോടെ പരാമര്‍ശം പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കുന്നതിന് പകരം ന്യായീകരണവുമായി എംഎൽഎ വീണ്ടുമെത്തി. "പോരാട്ടകാലങ്ങളിലെ പ്രണയം" എന്ന തലക്കെട്ടോടുകൂടി ദ് ഹിന്ദു ദിനപത്രം 2001 ഡിസബർ 20ന് പ്രസിദ്ധീകരിച്ച വാർത്തയും എകെജിയുടെ ആത്മകഥയിലെ ഭാഗവും ഉപയോഗിച്ചായിരുന്നു ന്യായീകരണത്തിനുള്ള ശ്രമം.