സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വച്ച് മൂന്നരക്കോടി തട്ടിയ കേസ്, സിപിഎം ലോക്കൽ കമ്മറ്റി അംഗമായ ബാങ്ക് മാനേജരും ക്ലാർക്കും അറസ്റ്റിൽ
പോത്തൻകോട്: അയിരൂപ്പാറ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ ചേങ്കോട്ടുകോണം ശാഖയിൽ മുക്കുപണ്ടം പണയം വച്ച് മൂന്നരക്കോടിയോളം രൂപ തട്ടിയ കേസിൽ ബാങ്ക് മാനേജരെയും ക്ലർക്കിനെയും അറസ്റ്റു ചെയ്തു.
ചേങ്കോട്ടുകോണം ശാഖ മാനേജരും സി.പി.എം കാട്ടായിക്കോണം ലോക്കൽ കമ്മറ്റി അംഗവുമായ ചേങ്കോട്ടുകോണം കോണത്തുവീട്ടിൽ ശശികല ( 54 ), സീനിയർ ക്ലർക്കും പാർട്ടി ബ്രാഞ്ച് അംഗവുമായ ചേങ്കോട്ടുകോണം എസ്എൻ പബ്ളിക് സ്‌കൂളിന് സമീപം കുശലകുമാരി (48 ) എന്നിവരാണ് അറസ്റ്റിലായത്.

മുക്കുപണ്ടം പണയം വച്ച് 2.25 കോടിയും തട്ടിയെടുത്തത് പോത്തൻകോട് റീന കോട്ടേജിൽ സുബൈദയെന്ന് വിളിക്കുന്ന റീനയാണ്. സഹകരണ ബാങ്കുകളിൽ ഒരാൾക്ക് സ്വർണം പണയം വയ്ക്കാവുന്ന പരമാവധി തുക 40 ലക്ഷമാണ്. 2016 മാർച്ചിന് ശേഷം റീന അറുപത് തവണകളിലായി 2.25 കോടിക്ക് മുക്കുപണ്ടം പണയം വച്ചു. ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ശാഖാ മാനേജരെയും ഹെഡ് ക്ലാർക്കിനെയും ബാങ്ക് ഡയറക്ടർ ബോർഡ് സസ്പെൻഡ് ചെയ്തിരുന്നു.
മുഖ്യ പ്രതി റീനയെ കൂടാതെ അയിരൂപ്പാറ പ്ലാമൂട് എസ്ബി നിവാസിൽ ഷീബ (32 ), വെമ്പായം കാറുക്കോണം അബ്ബാസ് മൻസിലിൽ ഷീജ ഷുക്കൂർ (42), റീനയുടെ കാർ ഡ്രൈവർ സാജിദ് (27 ) എന്നിവരെയും കേസ് ആദ്യം അന്വേഷിച്ച പോത്തൻകോട് സിഐ എസ് ഷാജിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications