'സ്രാവുകൾക്കൊപ്പം നീന്തിയ' ജേക്കബ് തോമസിനെതിരെ ക്രിമിനൽ കേസ്! മുഖ്യമന്ത്രിയുടെ നിർദേശം...
ജേക്കബ് തോമസിനെതിരെ വകുപ്പ് തല നടപടിയെടുക്കാനും മുഖ്യമന്ത്രി നിർദേശിച്ചു.
തിരുവനന്തപുരം: സർക്കാർ അനുമതിയില്ലാതെ പുസ്തകം എഴുതിയതിന് മുൻ വിജിലൻസ് ഡയറക്ടറായ ജേക്കബ് തോമസിനെതിരെ ക്രിമിനൽ കേസെടുക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്. നിലവിൽ ഐഎംജി ഡയറക്ടറായ ജേക്കബ് തോമസിനെതിരെ വകുപ്പ് തല നടപടിയെടുക്കാനും മുഖ്യമന്ത്രി നിർദേശിച്ചു.
സർവ്വീസിലിരിക്കെ അനുമതിയില്ലാതെ ആത്മകഥ എഴുതിയത് ചട്ടലംഘനമാണെന്ന് സർക്കാർ നിയോഗിച്ച മൂന്നംഗ സമിതി നേരത്തെ കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി നിർദേശം നൽകിയിരിക്കുന്നത്.

ജേക്കബ് തോമസിന്റെ 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന ആത്മകഥയിലെ 50 പേജുകളിൽ ചട്ടവിരുദ്ധമായ കാര്യങ്ങളുണ്ടെന്നാണ് സമിതിയുടെ കണ്ടെത്തൽ. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് അദ്ധ്യക്ഷനും, നിയമസെക്രട്ടറി ബിജി ഹരീന്ദ്രനാഥ്, പിആർഡി ഡയറക്ടർ കെ അമ്പാടി എന്നിവർ അംഗങ്ങളുമായ സമിതിയാണ് അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്.
എന്നാൽ, കേസെടുക്കുന്നത് സംബന്ധിച്ച് തനിക്ക് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ജേക്കബ് തോമസ് പ്രതികരിച്ചത്. സർക്കാർ സർവ്വീസിൽ നിന്ന് അവധി എടുത്താൻ താൻ പുസ്തകം എഴുതിയതെന്നും അദ്ദേഹം വിശദീകരിച്ചു.












Click it and Unblock the Notifications