2 സ്ത്രീകൾ കയറിയപ്പോൾ ഹർത്താൽ നടത്തിയവർ ഒരു സ്ത്രീ കയറിയപ്പോൾ നടത്തുന്നില്ലേ?ട്രോളി മുഖ്യമന്ത്രി
Recommended Video
തിരുവനന്തപുരം: സുപ്രീം കോടതി വിധി വന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും ശബരിമലയിലേക്ക് ഒരു യുവതിയെ പോലും കയറ്റാന്‍ കഴിഞ്ഞില്ല എന്ന വിമര്‍ശനം നേരിടുകയായിരുന്നു ഇതുവരെ പിണറായി സര്‍ക്കാര്‍. എന്നാല്‍ അവസരം കാത്തിരുന്നത് പോലെ വനിതാ മതിലിന് തൊട്ടടുത്ത ദിവസം ചരിത്രം പിറന്നു.
കലാപമുണ്ടാക്കാന്‍ കാത്തിരുന്നവരെ നിരാശപ്പെടുത്തി രക്തം ചിന്തുകയോ വെടിവെപ്പ് നടത്തുകയോ ചെയ്യാതെ രണ്ട് യുവതികള്‍ മല ചവിട്ടി. പിന്നാലെ ശ്രീലങ്കന്‍ യുവതിയും മല കയറി. എന്നാല്‍ ആദ്യത്തേത് പോലെ ഹര്‍ത്താലോ ശുദ്ധിക്രിയയോ ഉണ്ടായില്ല. ഇതോടെ സംഘപരിവാറിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഹർത്താലും ശുദ്ധിക്രിയയും
ബിന്ദുവും കനകദുര്‍ഗയും മല ചവിട്ടിയപ്പോള്‍ ശബരിമല തന്ത്രി നട അടച്ചിട്ട് ശുദ്ധിക്രിയ നടത്തിയിരുന്നു. ശബരിമല കര്‍മ്മ സമിതി ബിജെപി പിന്തുണയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും കേരളത്തില്‍ അഴിഞ്ഞാടുകയും ചെയ്തു. എന്നാല്‍ ശ്രീലങ്കന്‍ സ്വദേശിനിയായ ശശികല മല ചവിട്ടിയതായി വാര്‍ത്ത വന്നപ്പോള്‍ തന്ത്രി നട അടയ്ക്കുകയോ ബിജെപി ഹര്‍ത്താല്‍ നടത്തുകയോ ഉണ്ടായില്ല.
നൂലിൽ കെട്ടി ഇറക്കിയതല്ല
ഇതിനെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പരിഹസിച്ചിരിക്കുന്നത്. ശബരിമലയില്‍ കയറിയ യുവതികളെ നൂലില്‍ കെട്ടിയിറക്കിയതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റ് ഭക്തര്‍ക്കൊപ്പം മല കയറിയാണ് അവര്‍ സന്നിധാനത്ത് എത്തിയതും പ്രാര്‍ത്ഥിച്ചതും. ശബരിമലയില്‍ ഉണ്ടായിരുന്ന ഭക്തര്‍ യുവതികളെത്തിയത് മഹാ അപരാധമായി കണ്ടില്ല.
ഇതിന് ഹർത്താൽ ഇല്ലേ
ഭക്തര്‍ അവര്‍ക്ക് സൗകര്യം ചെയ്ത് കൊടുക്കുകയാണുണ്ടായത്. യുവതികള്‍ കയറി മണിക്കൂറുകളോളം പ്രതിഷേധമുണ്ടായില്ല. എന്നാല്‍ പിന്നീട് നടന്നത് സംഘപരിവാര്‍ ആസൂത്രണം ചെയ്തതാണ്. രണ്ടും ഒന്നും തമ്മില്‍ എന്താണ് വ്യത്യാസം. രണ്ട് സ്ത്രീകള്‍ കയറിയപ്പോള്‍ ഹര്‍ത്താല്‍ നടത്തിയവര്‍ ഒരു സ്ത്രീ കയറിയപ്പോള്‍ ഹര്‍ത്താല്‍ നടത്തുന്നില്ലേ എന്ന് മുഖ്യമന്ത്രി പരിഹസിച്ചു.
ആത്മാഹൂതി ചെയ്യുമെന്ന് വരെ
ഇനിയും സ്ത്രീകള്‍ കയറിയാല്‍ ഹര്‍ത്താല്‍ നടത്തുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ഇവിടെ എന്തൊക്കെയായിരുന്നു വര്‍ത്തമാനം. ശബരിമലയില്‍ ഏതെങ്കിലും ഒരു സ്ത്രീ കയറിയാല്‍ ആത്മാഹൂതി വരെ ചെയ്തു കളയും എന്ന് പറഞ്ഞവരുണ്ട്. എന്നാല്‍ നമ്മളാരുടേയും ആത്മാഹൂതിയൊന്നും ആഗ്രഹിക്കുന്നില്ല കെട്ടോ എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സംഘപരിവാറിനെ പരിഹസിച്ചു.
പ്രശ്നമെന്ന് വരുത്തിത്തീർക്കാൻ
ശബരിമലയില്‍ സ്ത്രീകള്‍ കയറുന്നതില്‍ പ്രശ്‌നമില്ലെന്ന് ബിജെപി നേതാവ് തന്നെ പറഞ്ഞ് കഴിഞ്ഞു. പിന്നെ എന്തിനാണ് രണ്ട് ദിവസം കേരളത്തില്‍ അക്രമം നടത്തിയത് എന്നും പിണറായി വിജയന്‍ ചോദിച്ചു. പാര്‍ട്ടി ഓഫീസുകള്‍ തകര്‍ക്കുകയും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നേരെ വ്യാപക ആക്രമണം നടത്തുകയും ചെയ്തു. സംസ്ഥാനത്ത് പ്രശ്‌നമാണ് എന്ന് വരുത്തിത്തീര്‍ക്കാനുളള ശ്രമം നടക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത്രയേ ഉളളൂ വീരശൂരപരാക്രമം
അക്രമികള്‍ക്ക് പൊതുജനത്തിന്റെ പിന്തുണയില്ല. ചില സ്ഥലങ്ങളില്‍ അക്രമികള്‍ക്കെതിരെ നാട്ടുകള്‍ തന്നെ രംഗത്ത് വന്നു. വാളുയര്‍ത്തിപ്പിടിച്ച് നാട്ടുകാരെ ആക്രമിക്കാന്‍ ചെന്നവര്‍ ഓടുന്ന കാഴ്ചയാണ് കണ്ടതെന്നും പിണറായി പരിഹസിച്ചു. അത്രയേ ഉളളൂ ഇവരുടെ വീരശൂര പരാക്രമം എന്നും കിളിമാനൂരില്‍ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.