പൊറുക്കാനാകാത്ത ക്രൂരത! മുരുകന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് മുഖ്യമന്ത്രി;കേരളത്തിന് നാണക്കേട്...
കഴിഞ്ഞ ദിവസമാണ് അപകടത്തിൽ പരിക്കേറ്റ തമിഴ്നാട് തിരുനെൽവേലി സ്വദേശി മുരുകൻ മതിയായ ചികിത്സ കിട്ടാതെ മരിച്ചത്.
തിരുവനന്തപുരം: അപകടത്തിൽ പരിക്കേറ്റ് ചികിത്സ ലഭിക്കാതെ മരിച്ച തമിഴ്നാട് സ്വദേശി മുരുകന്റെ കുടുംബത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പ് ചോദിച്ചു. ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മുരുകൻ മരണപ്പെട്ടത് സംസ്ഥാനത്തിന് നാണക്കേടാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
ചികിത്സയ്ക്ക് വേണ്ടി ആശുപത്രികളുടെ പടിവാതിൽക്കൽ കാത്തുകിടക്കേണ്ടി വരുന്ന അവസ്ഥ ദയനീയമാണ്. പരിക്കേറ്റയാൾക്ക് അഞ്ച് ആശുപത്രികളിൽ നിന്നും ചികിത്സ ലഭിക്കാതിരുന്നത് അതിക്രൂരമാണ്. സംസ്ഥാനത്തിനാകെ നാണക്കേടുണ്ടാക്കിയ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണമെങ്കിൽ നിയമനിർമ്മാണം നടത്തുമെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് അപകടത്തിൽ പരിക്കേറ്റ തമിഴ്നാട് തിരുനെൽവേലി സ്വദേശി മുരുകൻ മതിയായ ചികിത്സ കിട്ടാതെ മരിച്ചത്. കൊല്ലത്തെ അഞ്ച് ആശുപത്രികളിലും മുരുകനെ എത്തിച്ചെങ്കിലും, ഒരിടത്തും പ്രവേശിപ്പിക്കാൻ ഡോക്ടർമാർ തയ്യാറായില്ല. പരിക്കേറ്റയാളുടെ കൂടെ ആരുമില്ലാത്തതിനാലാണ് ചികിത്സ നിഷേധിച്ചതെന്നാണ് ആംബുലൻസ് ഡ്രൈവർ പറഞ്ഞത്.
എന്നാൽ ആശുപത്രിയിൽ വെന്റിലേറ്റർ ഒഴിവില്ലാത്തതിനാലാണ് മുരുകനെ മറ്റു ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ചതെന്നായിരുന്നു കൊല്ല മെഡിസിറ്റി ആശുപത്രി അധികൃതർ പ്രതികരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രികളെയും, ഡോക്ടർമാരെയും പ്രതി ചേർത്ത് മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരെ ഉടൻ തന്നെ പോലീസ് അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.












Click it and Unblock the Notifications