കേരളത്തെ മോശമാക്കി കാണിക്കാൻ ശ്രമം, വാക്സിൻ ഉപയോഗിക്കുന്നില്ലെന്ന ആരോപണത്തിൽ മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ വാക്‌സിന്‍ ഉപയോഗിക്കാതെ ഇരിക്കുകയാണ് എന്നുളള ആരോപണത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. പത്ത് ലക്ഷം ഡോസ് വാക്‌സിന്‍ കേരളം ഉപയോഗിച്ചിട്ടില്ല എന്നാണ് കേന്ദ്ര വിമര്‍ശനം എന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം ഈ ആരോപണത്തിന് കണക്കുകള്‍ നിരത്തി മറുപടി നല്‍കിയിരുന്നു.
ദിവസവും ശരാശരി രണ്ട് മുതല്‍ രണ്ടര ലക്ഷം വരെ ഡോസ് വാക്‌സിന്‍ ആണ് കേരളത്തില്‍ ഉപയോഗിക്കുന്നതെന്ന് വീണാ ജോര്‍ജ് പറഞ്ഞു. ഒരു തുള്ളി പോലും പാഴാക്കാതെ വാക്‌സിന്‍ ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പിന്നാലെയാണ് മുഖ്യമന്ത്രിയും ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്. വാക്‌സിന്‍ വിഷയത്തില്‍ ദേശീയ തലത്തില്‍ കേരളത്തെ മോശമാക്കി കാണിക്കാനുളള ശ്രമം ആണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇതുവരെയുള്ള കണക്കനുസരിച്ച് 1,77,09,529 പേര്‍ക്ക് വാക്സിന്‍ നല്‍കിക്കഴിഞ്ഞു. ഇതില്‍ 1,24,64,589 പേര്‍ക്ക് ഒരു ഡോസ് വാക്സിനും 52,44,940 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും ലഭിച്ചു. കേന്ദ്രത്തിൽ നിന്നും കേരളത്തിന് വാക്സിന്‍ കൃത്യമായി ലഭിക്കുകയാണെങ്കില്‍ രണ്ടോ മൂന്നോ മാസങ്ങള്‍ക്കുള്ളില്‍ 60 ശതമാനം പേര്‍ക്കെങ്കിലും വാക്സിന്‍ നല്‍കാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. '' മുഴുവന്‍ ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്സിന്‍ നല്‍കാന്‍ മാതൃകവചം എന്ന പേരില്‍ ആരോഗ്യ വകുപ്പ് സംസ്ഥാനത്ത് പ്രത്യേക പ്രചാരണം ആരംഭിച്ചിട്ടുണ്ട്. വാക്സിന് വേണ്ടി സ്വന്തമായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നവരെ അതിനായി പ്രോത്സാഹിപ്പിക്കും'' മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.












Click it and Unblock the Notifications