കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറ്റും; അനുകൂല സാഹചര്യമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.അഴിമതി കുറഞ്ഞ സാഹചര്യം നിലനിൽക്കുന്നതിനാൽ കേരളത്തിൽ നിക്ഷേപം തുടങ്ങാൻ എത്തുന്നവർക്ക് മറ്റു രീതിയിൽ പണം ചെലവഴിക്കേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.കൊച്ചിയില്‍ നടക്കുന്ന അസെൻഡ് 2020 നിക്ഷേപക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ നിക്ഷേപത്തിന് ഏറ്റവും അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. കേരളത്തിന്റെ പ്രത്യേകതകൾ, പ്രകൃതി വിഭവങ്ങൾ, കാലാവസ്ഥ, മികച്ച ക്രമസമാധാന അന്തരീക്ഷം എന്നിവയെല്ലാം നിക്ഷേപത്തിന് ഏറെ അനുകൂലമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകളിലേക്ക്
അതിവേഗം പുരോഗമിക്കുന്നു
നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ, സീപോർട്ടുകൾ എന്നിവ കേരളത്തിലുണ്ട്.ദേശീയപാതാ വികസനം അതിവേഗം പുരോഗമിക്കുന്നു. മലയോര ഹൈവേ, തീരദേശ ഹൈവേ, ദേശീയ ജലപാത എന്നിവയും പൂർത്തിയായി വരുന്നു. കോവളം മുതൽ ബേക്കൽ വരെയുള്ള ദേശീയ ജലപാതയിൽ ഈ വർഷം തന്നെ ബോട്ട് സർവീസ് ആരംഭിക്കും.
അംഗീകാരം ലഭിച്ചു
തിരുവനന്തപുരം - കാസർഗോഡ് സെമി ഹൈസ്പീഡ് ട്രെയിനും തത്വത്തിൽ അംഗീകാരം ലഭിച്ചു. കൊച്ചി-കോയമ്പത്തൂർ വ്യവസായ ഇടനാഴിക്കുള്ള സ്ഥലമെടുപ്പ് നടപടികൾ പുരോഗമിക്കുന്നു. ഈ വർഷം അവസാനത്തോടെ കേരളത്തിലെ മുഴുവൻ റോഡുകളും മികച്ച രീതിയിൽ ഗതാഗത യോഗ്യമാക്കും.
ഒന്നാം സ്ഥാനത്താണ്
അഴിമതി കുറഞ്ഞ സാഹചര്യം നിലനിൽക്കുന്നതിനാൽ കേരളത്തിൽ നിക്ഷേപം തുടങ്ങാൻ എത്തുന്നവർക്ക് മറ്റു രീതിയിൽ പണം ചെലവഴിക്കേണ്ട സാഹചര്യമില്ല. വിവിധ ഏജൻസികളുടെ റാങ്കിംഗിലും കേരളം മുന്നിലാണ്. ആരോഗ്യ, വിദ്യാഭ്യാസ സൂചികകളിൽ കേരളം ഒന്നാം സ്ഥാനത്താണ്.
നടപടികൾ സ്വീകരിച്ചു കഴിഞ്ഞു
കേരള ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ഫെസിലിറ്റേഷൻ ആക്ട്, കെ-സ്വിഫ്റ്റ്, ഇൻവെസ്റ്റ്മെൻറ് കേരള പോർട്ടൽ തുടങ്ങിയ നിരവധി നടപടികൾ സംസ്ഥാനം സ്വീകരിച്ചു കഴിഞ്ഞു.വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സുഗമവും സുതാര്യവും അതിവേഗത്തിലുമാക്കുന്നതിനായി 7 നിയമങ്ങളും 10 ചട്ടങ്ങളും സർക്കാർ ഭേദഗതി ചെയ്തു. വ്യവസായം ആരംഭിക്കുന്നതിന് സർക്കാരുമായുള്ള ഇടപെടലുകൾ ഇ പ്ലാറ്റ്ഫോം വഴി ഏകജാലക സംവിധാനത്തിലൂടെയാക്കി
പരിഗണനയില്‍ ഉണ്ട്
വ്യവസായങ്ങൾക്ക് അനുമതി നൽകുന്നതിന് സംവിധാനം വേഗത്തിലാക്കാൻ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതാധികാര സമിതി.സംരംഭം തുടങ്ങാൻ അപേക്ഷിച്ച് 30 ദിവസം കഴിഞ്ഞാൽ അനുമതി ലഭിച്ചതായുള്ള ഡീംഡ് ലൈസൻസ് സംവിധാനം നിലവിലുണ്ട്.വ്യവസായങ്ങള്‍ ആകര്‍ഷിക്കുന്നതിന് നിയമങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ട്.
നടപടിയെടുക്കും
വൻ വ്യവസായങ്ങൾക്ക് ഭൂപരിഷ്കരണ നിയമത്തിൽ ഇളവു നൽകുന്ന കാര്യം പരിഗണനയിലാണ്. 250 കോടിയിൽപ്പരം നിക്ഷേപമുള്ളതും ആയിരത്തിലധികം പേർക്ക് തൊഴിൽ നൽകുന്നതുമായ സ്ഥാപനത്തിന് 15 ഏക്കറിലധികം ഭൂമി കൈവശം വെക്കാമെന്ന വ്യവസ്ഥ കൊണ്ടുവരുന്നതിന് നടപടിയെടുക്കും.റോഡിന്റെ വീതിക്ക് ആനുപാതികമായി മാത്രമേ കെട്ടിടം നിർമിക്കാവൂ എന്ന നിയമം ഇളവു ചെയ്യാനും ഉടൻ നടപടി സ്വീകരിക്കും. നിലവിൽ എട്ട് മീറ്റർ വീതിയിലുള്ള റോഡിനു സമീപം 18,000 ചതുരശ്ര അടിയിലധികം വിസ്തീർണ്ണമുള്ള കെട്ടിടം അനുവദിക്കില്ല.
ഉടമ സജ്ജീകരിക്കണം
സ്ത്രീകൾക്ക് വൈകിട്ട് 7 മുതൽ രാവിലെ 6 വരെ ജോലി ചെയ്യാൻ അനുമതി നൽകും. സുരക്ഷിത താമസം അടക്കമുള്ള നടപടികൾ സ്ഥാപന ഉടമ സജ്ജീകരിക്കണം.വ്യവസായ യൂണിറ്റുകൾക്ക് ആവശ്യമായ വൈദ്യുതി, വെള്ളം ലഭ്യമാക്കുന്നതിന് നടപടികൾ വേഗത്തിലാക്കും.
സർക്കാർ വിഭാവനം ചെയ്യുന്നുണ്ട്
20,000 ചതുരശ്ര അടിയിൽ അധികമുള്ള സിംഗിൾ ഫാക്ടറി കോംപ്ലക്സുകൾക്കുള്ള അനുമതി, ജിയോളജി വകുപ്പിന്റെ അനുമതി എന്നിവ ഏക ജാലക സംവിധാനത്തിൽ ഉൾപ്പെടുത്തും. രജിസ്റ്റർ ചെയ്യുന്ന നിക്ഷേപകർക്ക് തൊഴിലാളിയെ അടിസ്ഥാനപ്പെടുത്തി 5 വർഷത്തേക്ക് സബ്സിഡി നൽകുന്ന പുതിയ പദ്ധതിയും സർക്കാർ വിഭാവനം ചെയ്യുന്നുണ്ട്.