ജലീലിനെതിരായ ലോകായുക്ത ഉത്തരവ് കൈമാറി; മുഖ്യമന്ത്രിയുടെ തീരുമാനം നിർണായകം
ഉത്തരവ് നടപ്പാക്കി മുഖ്യമന്ത്രി ലോകായുക്തയെ അറിയിക്കണമെന്നാണു നിയമം
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി ജലീൽ തൽസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് വ്യക്തമാക്കുന്ന ലോകായുക്ത റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. മുഖ്യമന്ത്രിയാണ് ഇക്കാര്യത്തിൽ ഇനി തീരുമാനം എടുക്കേണ്ടത്. റിപ്പോർട്ട് ലഭിച്ച് കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ തീരുമാനം എടുക്കണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഉത്തരവ് നടപ്പാക്കി മുഖ്യമന്ത്രി ലോകായുക്തയെ അറിയിക്കണമെന്നാണു നിയമം.
മുഖ്യമന്ത്രിയുടെ തീരുമാനം നിർണായകം
ലോകായുക്ത രജിസ്ട്രാറാണ് മുഖ്യമന്ത്രിയുടെ ഒാഫിസിന് റിപ്പോർട്ട് കൈമാറിയത്. മന്ത്രി നഗ്നമായ അധികാര ദുർവിനിയോഗം നടത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ തീരുമാനം നിർണായകമാണ്. നിലവിൽ ഉത്തരവിനെതിരെ ജലീൽ ഹൈക്കോടതിയെ സമീപിക്കുമെങ്കിലും വിധി വരുന്നതുവരെ കാത്തു നിൽക്കുമോയെന്നാണ് അറിയേണ്ടത്. തുടർഭരണം ലഭിച്ചാൽ ജലീലിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ഇപ്പോൾ രാജിവെയ്ക്കുന്നത് ഉചിതമാണെന്നാണ് വിലയിരുത്തൽ.
ധാർമ്മിക പ്രശ്നം
എൽഡിഎഫ് തന്നെ കൊണ്ടുവന്ന ലോകായുക്ത സംവിധാനത്തിന്റെ ഉത്തരവ് കണ്ടില്ലെന്ന് നടിക്കാൻ സർക്കാറിനും സാധിക്കില്ല. ഈ റിപ്പോർട്ടിൽ മൂന്ന് മാസത്തിനുള്ളിൽ മുഖ്യമന്ത്രി നടപടി സ്വീകരിക്കേണ്ടിയും വരും. എന്നാൽ ബന്ധുനിയമനമെന്ന ആരോപണം നേരത്തേ ഹൈക്കോടതിയും ഗവർണറും പരിശോധിച്ചതാണെന്ന് ഹൈകോടതിയിൽ നൽകിയ ഹരജിയിൽ ജലീൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ ഹരജി നിയമപരമായി നിലനിൽക്കില്ലെന്ന വാദവുമുണ്ട്.
സിപിഎം നിലപാട്
ഇക്കാര്യം വിശദമായി പരിശോധിച്ച് തീരുമാനമെടുക്കാമെന്നാണ് സിപിഎം നിലപാട്. തൽക്കാലം രാജിവെക്കണ്ടെന്ന തീരുമാനമാണ് സിപിഎമ്മിന്റേത്. കീഴ്ക്കോടതിയില്‍ നിന്ന് ഉത്തരവുണ്ടായാല്‍ ഉടന്‍ മന്ത്രി കെ ടി ജലീൽ രാജിവയ്ക്കില്ലെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞിരുന്നു. എന്നാൽ ബാലനെ തള്ളി എം.എ ബേബി രംഗത്തെത്തിയിരുന്നു. ബാലന്റേത് പാർട്ടി നിലപാടല്ലെന്നാണ് ബേബി പറഞ്ഞത്.
നിയമോപദേശം
നിലവിൽ ലോകായുക്ത വിധിക്കെതിരെ സ്റ്റേ ലഭിച്ചാൽ തൽക്കാലം രാജി ഒഴിവാക്കാമെങ്കിലും ഉടൻ തന്നെ പുതിയ മന്ത്രിസഭയ്ക്ക് രൂപം നൽകുമെന്നതിനാൽ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് ധാർമികവും നിയമപരമായും പ്രശ്നമായേക്കും. അതുകൊണ്ട് തന്നെ ഇപ്പോൾ രാജിവെച്ച് ലോകായുക്ത വിധി അംഗീകരിക്കുകയും ലോകായുക്ത വിധിയിലെ പരാമർശം നീക്കാൻ ഹൈക്കോടതിയെ സമീപിക്കുകയുമാകാം. അങ്ങനെയെങ്കിൽ വീണ്ടും മന്ത്രിയായി ജലീലിന് വരാൻ സാധിക്കും.
ജലീലിന്റെ ഹർജി ഇന്ന് പരിഗണിച്ചേക്കും
അതേസമയം ലോകയുക്ത വിധിക്കെതിരെ ജലീൽ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ മുഖ്യ ആവശ്യം. നടപടി ക്രമങ്ങൾ പാലിക്കാതെയുള്ള ഉത്തരവ് സ്വാഭാവിക നീതിയുടെയും ലോകായുക്ത നിയമത്തിലെ വ്യവസ്ഥകളുടെയും ലംഘനമാണെന്നും ആരോപിക്കുന്നു.
Recommended Video
നായനാരുടെ ആത്മാവ് പൊറുക്കില്ലെന്ന് ചെന്നിത്തല
ലോകായുക്ത വിധി മാനിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനോട് ലോകായുക്ത നിയമം കൊണ്ടുവന്ന ഇ.കെ.നായനാരുടെ ആത്മാവ് പൊറുക്കില്ലെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആദ്യമായാണ് ഒരു മന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹത നഷ്ടപ്പെട്ടു എന്നും രാജിവച്ചു പുറത്തു പോകണമെന്നും ലോകായുക്ത വിധിക്കുന്നത്. എന്നിട്ടും ഇത്രയും ഗുരുതരമായ അഴിമതിയും സ്വജനപക്ഷപാതവും നടത്തിയ മന്ത്രിയെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.