കോയമ്പത്തൂര്‍ വാഹനാപകടം; ലോറി ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു
പാലക്കാട്: കോയമ്പത്തൂരിന് സമീപം അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് 19 പേര്‍ മരിക്കാനിടയായ അപകടത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് ലോറി ഡ്രൈവര്‍ ഹേമരാജിനെതിരെ പോലീസ് കേസെടുത്തത്. അശ്രദ്ധമായി വാഹനം ഓടിച്ചതിനാണ് കേസ്. ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്യും.
പാലക്കാട് സ്വദേശിയാണ് ഹേമരാജ്. അപകടം നടന്നയുടനെ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ട ഹേമരാജ് പിന്നീട് പോലീസില്‍ കീഴടങ്ങുകയായിരുന്നു. ഡ്രൈവിങ്ങിനിടെ തന്‍റെ ശ്രദ്ധ നഷ്ടപ്പെട്ടതായും ഡിവൈഡറില്‍ ഇടിച്ച ശേഷമാണ് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞതെന്നുമാണ് ഹേമരാജ് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

കൊച്ചി കടവന്ത്രയിലെ കോസ്റ്റ ഷിപ്പിങ്ങ് കമ്പനിയുടേതാണ് അപകടത്തിനിടയാക്കിയ കണ്ടെയ്നര്‍ ലോറി. വല്ലാര്‍പാടം ടെര്‍മിനലില്‍ നിന്ന് ടൈല്‍ നിറച്ച കണ്ടെയ്‌നറുമായി പോവുകയായിരുന്നു ലോറി.അതേസമയം, അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധന സഹായം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. അടിയന്തര സഹായമായി 10 ലക്ഷം ഉടന്‍ കൈമാറും.
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂരിന് അടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയില്‍ വെച്ച് കെഎസ്ആര്‍ടിസി ബസ് കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ ബസ് ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പടെ 19 പേര്‍ മരിച്ചു. തൃശ്ശൂർ, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ നിന്നുള്ളവരുമാണ് മരിച്ചത്. മരിച്ചവരിൽ അഞ്ച് പേർ സ്ത്രീകളാണ്.












Click it and Unblock the Notifications