'കമ്യൂണിസം അപകടം'..പ്രചരണവുമായി സമസ്ക; കാലം മുന്നോട്ടു പോയത് സമസ്ത അറിഞ്ഞിട്ടില്ലെന്ന് പരിഹസിച്ച് ഡിവൈഎഫ്ഐ
കണ്ണൂർ; കമ്മ്യൂണിസത്തിനെതിരെ പ്രത്യേക കാമ്പെയ്നുമായി സമസ്ത. മതവിശ്വാസത്തിന് എതിരായി നിലപാട് എടുക്കുന്ന ആളുകൾക്കെതിരെയുള്ള പ്രചരണമാണ് ക്യാമ്പെയ്നിലൂടെ സമസ്ത ലക്ഷ്യം വെയ്ക്കുന്നത്.സുന്നി മഹല്ല് ഫെഡറേഷനാണ് മൂന്ന് മാസം നീണ്ട് നിൽക്കുന്ന 'ലൈറ്റ് ഓഫ് മിഹ്റാബ്' എന്ന പേരിട്ടിരിക്കുന്ന ക്യാമ്പെയിന് നേതൃത്വം നൽകുന്നത്. യുക്തിവാദം, നിരീശ്വരവാദം, കമ്മ്യൂണിസം എന്നിവയ്ക്കെതിരെ മഹല്ല് കമ്മിറ്റികൾ വഴിയാണ് ബോധവത്കരണ പരിപാടി നടത്തുന്നത്.കമ്മ്യൂണിസം പതിയിരിക്കുന്ന അപകടമാണെന്നാണ് ക്യാമ്പെയ്ൻ സംബന്ധിച്ചിച്ച് ഇറക്കിയ കുറിപ്പിൽ സമസ്ത പറയുന്നത്.

രാഷ്ട്രീയപരമായ വിയോജിപ്പല്ല, ആദർപരമായ വിയോജിപ്പാണ് കമ്മ്യൂണിസത്തോട് ഉള്ളതെന്നും കുറിപ്പിൽ പറയുന്നു.പഴയകാല കമ്യൂണിസ്റ്റ് നേതാക്കൾ മുതൽ സംസ്ഥാന നേതാക്കൾ വരെ മതവിശ്വാസത്തിന് എതിരായ നിലപാടാണ് സ്വീകരിച്ചത്. വി എസ് അച്യുതാനന്ദൻ 2004-ൽ ചിന്ത വാരികയിൽ എഴുതിയ ലേഖനത്തിലെ വരികളും കുറിപ്പിൽ ഉദ്ധരിച്ചിട്ടുണ്ട്. അതേസമയം സമസ്ത നേതാവും ദാറുല്‍ ഹുദ് ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സുപ്രഭാതം പത്രത്തിലും ഇത് സംബന്ധിച്ചുള്ള വിശദമായ ലേഖനം എഴുതിയിട്ടുണ്ട്.
മുസ്ലിങ്ങള്‍ക്കിടയില്‍ കമ്മ്യൂണിസത്തിന്റെ ഗൗരവം തമസ്‌കരിക്കപ്പെട്ട് അതു കേവലമൊരു രാഷ്ട്രീയ ആശയമായി മാറിക്കൊണ്ടിരിക്കുകയാണ്.അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റുകള്‍ ദൈവവിശ്വാസികളല്ല, നിഷേധികളാണെന്ന വസ്തുത നാം തിരിച്ചറിയേണ്ടതുണ്ട്. മാര്‍ക്സും ഏംഗല്‍സും മുതല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ വരെ അതു സുതരാം വ്യക്തമാക്കിയതാണ്. 'കമ്മ്യൂണിസം ആരംഭിക്കുന്നിടത്ത് നിരീശ്വരത്വവും ആരംഭിക്കുന്നു'വെന്നാണ് മാര്‍ക്സിന്റെ വീക്ഷണം. ലിബറല്‍ ധാര്‍മികതയാണ് കമ്മ്യൂണിസത്തിന്റെ ആശയം. സ്വതന്ത്ര ലൈംഗികതയെ വരെ അവര്‍ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ലേഖനത്തിൽ പറയുന്നത്.
കമ്മ്യൂണിസ്റ്റ് വിദ്യാർത്ഥി സംഘടന അന്തർദേശീയ സ്വയംഭോഗ ദിനം സജീവമായി ആചരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണാണ്. മാന്യതയുള്ളവർ പറയാൻ മടിക്കുന്ന കാര്യങ്ങൾ പൊതു ഇടങ്ങളിൽ ആഘോഷിക്കാൻ അവർക്ക് മടിയില്ല. പതിയിരിക്കുന്ന അപകടത്തെ തിരിച്ചറിയണം, ലേഖനത്തിൽ പറയുന്നു.
അതേസമയം കമ്മ്യൂണിസ്റ്റുകാർക്കെതിരെ പ്രചരണം നടത്താനുള്ള സമസ്തയുടെ നീക്കത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡിവൈഎഫ്. 'സമസ്തയ്ക്ക് ഇപ്പൊഴും കപിൽ ദേവാണ് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എന്ന് തോന്നുന്നു. കാലം ഒരുപാട് മുന്നോട്ട് പോയെന്ന് സമസ്തയുടെ നേതാക്കൾക്ക് ആരെങ്കിലും പറഞ്ഞു കൊടുക്കുമെന്ന് കരുതട്ടെയെന്ന് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം ഷാജർ പറഞ്ഞു.
സമസ്തയ്ക്ക് ഇപ്പൊഴും കപിൽ ദേവാണ് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എന്ന് തോന്നുന്നു.
കാലം ഒരുപാട് മുന്നോട്ട് പോയെന്ന് സമസ്തയുടെ നേതാക്കൾക്ക് ആരെങ്കിലും പറഞ്ഞു കൊടുക്കുമെന്ന് കരുതട്ടെ.കൊടപ്പനയ്ക്കൽ തറവാട്ടിലെ അംഗത്തെ ലീഗ് സംസ്ഥാന കമ്മറ്റി ഓഫീസിൽ കയറി തെറി വിളിച്ചപ്പോൾ സമസ്ത എവിടെ ആയിരുന്നു, ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ ഷാജിർ പരിഹസിച്ചു.
ഇപ്പൊൾ വായ പോയ കോടാലിയും കൊണ്ട് കമ്മ്യൂണിസ്റ്റ് കാരെ വെട്ടാൻ ഇറങ്ങിയിരിക്കുകയാണ്.കാലിനടിയിലെ മണ്ണ് ഒലിച്ചിറങ്ങിയപ്പോൾ ലീഗ് തുമ്പിയെ കൊണ്ട് കല്ല് എടുപ്പിക്കുകയാണ്.വിശ്വാസിയെയും അവിശ്വാസിയെയും തിരിച്ചറിയാനുള്ള യന്ത്രം കൂടി സമസ്ത കണ്ടു പിടക്കുമെന്ന് കരുതുന്നു.എന്നിട്ട് പാണക്കാടെ വീടിനു മുന്നിലും, കോഴിക്കോട് ലീഗ് ഓഫീസിനു മുന്നിലും ഒന്ന് സ്ഥാപിച്ചു നോക്കുക.അപ്പൊൾ അറിയാം ആർക്കെതിരെയാണ് വിശ്വാസ സംരക്ഷണ ക്യാമ്പയിൻ നടത്തേണ്ടത് എന്ന്, ഷാജിർ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം തങ്ങളുടെ ക്യാമ്പയിന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് എതിരെയല്ലെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍ നേതാവ് ഷാഫി ഹാജി പറഞ്ഞതായി ഡൂൾ റിപ്പോർട്ട് ചെയ്തു. ക്യാമ്പയിനിലെ വിവിധ വിഷയങ്ങളില്‍ ഒന്നാണ് കമ്മ്യൂണിസത്തിനെതിരായതെന്നും കമ്മ്യൂണിസം എന്നത് മാത്രമെടുത്ത് മാധ്യമങ്ങള്‍ ക്യാമ്പയിനെ തെറ്റായി പ്രചരിപ്പിക്കുകയാണെന്നും ഷാഫി ഹാജി പറഞ്ഞു.












Click it and Unblock the Notifications