അറസ്റ്റിലായ വ്യാജ സിദ്ധന്‍ വിസ തട്ടിപ്പിലൂടെയും ലക്ഷങ്ങള്‍ തട്ടിയതായി പുതിയ പരാതി
മലപ്പുറം: മന്ത്രവാദത്തിലൂടെ അസുഖങ്ങള്‍ക്കും തൊഴില്‍പരമായ പ്രശ്നങ്ങള്‍ക്കും മറ്റും പരിഹാരം കാണാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു പണം തട്ടിയ കേസിലെ അറസ്റ്റിലായ വ്യാജ സിദ്ധന്‍ വിസ തട്ടിപ്പും നടത്തിയതായി പരാതി.
കഴിഞ്ഞ 14ന് പെരിന്തല്‍മണ്ണയില്‍ പിടികൂടിയ വ്യാജ സിദ്ധനെതിരെയാണ് പുതിയ വിസ തട്ടിപ്പ് പരാതി വന്നത്. വേങ്ങര സ്വദേശി ചെമ്പയില്‍ സലീം അഹമ്മദാണ് തട്ടിപ്പ് ആരോപിച്ച് മലപ്പുറം പോലീസ് ജില്ലാപോലീസ് മേധാവിക്ക് പരാതി നല്‍കിയത്.
2008ലാണ് തട്ടിപ്പിന് ആസ്പദമായ സംഭവം എന്ന് പരാതിയില്‍ പറയുന്നു.അസീസ് പുള്ളിയില്‍ എന്ന അബ്ദുല്‍ അസീസിന് ഇയാള്‍ ഡ്രൈവര്‍ വിസക്കായി 2008 സെപ്തമ്പര്‍ 16 നാണ് പണം നല്‍കിയത്. ഷാര്‍ജയില്‍ ഡ്രൈവര്‍ വിസക്കായി വേങ്ങരയില്‍ ഉള്ള സുഹൃത്ത് മുഖേന 60000 ( അറുപതിനായിരം രൂപ നല്‍കിയതത്രെ. പിന്നീട് വ്യാജ വിസയുടെ കോപ്പി കാണിച്ച് ഇയാള്‍ 80000 (എണ്‍പതിനായിരം )രൂപയും കൈപ്പറ്റിയ തായി പരാതിയില്‍ പറയുന്നു'. അന്‍പത് രൂപയുടെ മുദ്രപത്രത്തില്‍ കരാര്‍ എഴുതിയാണത്രെ അസീസ് തുക കൈപ്പറ്റിയത്. ടിക്കറ്റ് ശരിയാക്കിയ ശേഷം വിളിക്കാമെന്ന് പറഞ്ഞ അസീസിനെ പിന്നീട് കണ്ടെത്താനായില്ലെന്ന് സലീം പറയുന്നു.

അറസ്റ്റിലായ വ്യാജ സിദ്ദന്‍ അബ്ദുള്‍അസീസ്
ഒരു വര്‍ഷക്കാലം അസീസിനായി വിവിധ ഇടങ്ങളിലായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ മുഹമ്മദ് കുട്ടി എന്നയാള്‍ സലീമിന്റെ എക്കൗണ്ട് നമ്പര്‍ അന്വേഷിക്കുകയും പഞ്ചാബ് നാഷണല്‍ ബാങ്ക് വഴി 30000 (മുപ്പതിനായിരം ) രൂപ ലഭിക്കുകയും ചെയ്തു. തനിക്ക് ഇനിയും ഒരു ലക്ഷത്തി പതിനായിരം രൂപ ഇനിയും ലഭിക്കാനുണ്ടെന്ന് സലീം അഹമ്മദ് പറഞ്ഞു .കൊളത്തൂര്‍ സ്വദേശിയുടെ പരാതിയിലാണ് കഴിഞ്ഞ വ്യാഴാഴ്ച അസീസിനെ അറസ്റ്റു ചെയ്തത്.
മന്ത്രവാദത്തിലൂടെ അസുഖങ്ങള്‍ക്കും തൊഴില്‍പരമായ പ്രശ്നങ്ങള്‍ക്കും മറ്റും പരിഹാരം കാണാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു പണം തട്ടിയെടുത്തെന്ന പരാതിയില്‍ വ്യാജ സിദ്ധനെ ആദ്യം അറസ്റ്റ് ചെയ്തതെങ്കിലും ഇയാള്‍ അറസ്റ്റിലായതോടെ പരാതി പറയാന്‍ ഭയന്നിരുന്നവരും മടിച്ചിരുന്നവരും ഇനിയും രംഗത്തുവരുമെന്നാണു പ്രതീക്ഷിക്കുന്നത്. പെരിന്തല്‍മണ്ണ നാരങ്ങാകുണ്ട് സ്വദേശി പുള്ളിയില്‍ അബ്ദുള്‍അസീസാണ് ഇത്തരത്തില്‍ വിവിധ തട്ടിപ്പുകള്‍ നടത്തി അറസ്റ്റിലായത്. പഴമള്ളൂര്‍ സ്വദേശി പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.പി.മോഹനചന്ദ്രന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സി.ഐ ടി.എസ്.ബിനു, കൊളത്തൂര്‍ എസ്.ഐ സുരേഷ്ബാബു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.
കേരളത്തിലും പുറത്തും ഗള്‍ഫിലും ഏജന്റുമാര്‍ മുഖേന മന്ത്രവാദത്തിലൂടെ മാനസിക രോഗമുള്‍പ്പെടെയുളള രോഗങ്ങള്‍ക്കും ജോലിയില്‍ ഉന്നതി നേടാനും ശത്രുക്കളെ ഇല്ലാതാക്കാനും കഴിയുമെന്ന് വിശ്വസിപ്പിച്ച് പ്രതി നിരവധിപേരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പൊലീസിന് വിവരം ലഭിച്ചു. പലരും പ്രതിയുടെ സിദ്ധികളില്‍ വിശ്വസിച്ചും അപമാനം ഭയന്നും പരാതി നല്‍കാന്‍ മുന്നോട്ടുവരുന്നില്ല.
അസുഖങ്ങള്‍ ഭേദമാക്കാനും കുടുംബ പ്രശ്നങ്ങള്‍ പറഞ്ഞും തന്നെ സമീപിക്കുന്നവരോട് അവരുടെ വീടിന്റെ പരിസരത്ത് ശത്രുക്കള്‍ ഒരുസാധനം കുഴിച്ചിട്ടിട്ടുണ്ടെന്നും അത് കണ്ടുപിടിച്ച് പുറത്തെടുക്കണമെന്നും ഇതിനായി തകിട്, കുടം തുടങ്ങി വിലപിടിപ്പുള്ള സാധനങ്ങള്‍ വാങ്ങാനെന്നും പറഞ്ഞ് പണം വാങ്ങും. ശേഷം വീട്ടുമുറ്റത്തുള്ള ഒരു സ്ഥലം കാണിച്ചുകൊടുത്ത ശേഷം അവിടെ കുഴിക്കാനാവശ്യപ്പെട്ട് വീട്ടുകാര്‍ കാണാതെ പ്രതി തന്നെ കയ്യില്‍ ഒളിപ്പിച്ച പൊതി കുഴിയില്‍ നിന്നും കണ്ടെടുക്കുന്നു. ഇത് കണ്ട് വിശ്വസിക്കുന്ന വീട്ടുകാര്‍ പ്രതി പറയുന്ന പണം നല്‍കുന്നു.
പരിഹാരം കിട്ടാത്തവര്‍ പരാതിയുമായി വന്നാല്‍ മന്ത്രവാദം നടത്തി കുടുംബത്തെ നശിപ്പിച്ചുകളയുമെന്നു പറഞ്ഞ് മൊബൈല്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പറയുന്നു. ബസ് തൊഴിലാളിയായും വിസ ഏജന്റായും ജോലി ചെയ്തിരുന്ന അസീസ് നാലുവര്‍ഷം മുമ്പാണ് ഇത്തരത്തില്‍ ചികിത്സ തുടങ്ങുന്നത്. പല സ്ഥലങ്ങളില്‍ മാറി മാറി താമസിച്ചാണ് ചികിത്സ നടത്തുന്നത്. അഡീഷണല്‍ എസ്.ഐ സദാനന്ദന്‍, പെരിന്തല്‍മണ്ണ ടൗണ്‍ ഷാഡോ പൊലീസ് അന്വേഷണ സംഘത്തിലെ എസ്.ഐ ആന്റണി, ജെ.ആര്‍ എസ്.ഐ എം.ബി.രാജേഷ്, സി.പി.മുരളി, പി.എന്‍.മോഹനകൃഷ്ണന്‍, എന്‍.ടി.കൃഷ്ണകുമാര്‍, എം.മനോജ്കുമാര്‍, ഷറഫുദ്ദീന്‍, മിഥുന്‍ എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷണം നടത്തുന്നത്.












Click it and Unblock the Notifications