'പരാതി വൈകാൻ മതിയായ കാരണമില്ല, മുഴുവൻ വിശ്വസനീയമല്ല'; രഞ്ജിത്തിനെതിരായ പരാതിയിൽ കോടതി
കോഴിക്കോട്: സംവിധായകൻ രഞ്ജിത്തിനെതിരായ യുവാവിന്റെ പീഡന പരാതിയിൽ സംശയം പ്രകടിപ്പിച്ച് കോടതി. യുവാവിന്റെ പരാതി മുഴുവനായും വിശ്വസനീയമല്ലെന്നാണ് കോടതി ചൂണ്ടിക്കാണിച്ചത്. പരാതി പറയാൻ വൈകിയത് ഉൾപ്പെടെയുള്ള വിഷയങ്ങൾ കോടതി രഞ്ജിത്തിന്റെ ഹർജി പരിഗണിക്കവേ എടുത്ത് പറഞ്ഞിരുന്നു. സംഭവം നടന്ന പന്ത്രണ്ട് വർഷത്തിന് ശേഷം നൽകിയ പരാതി ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നിരീക്ഷണം.
കേസിന് ആസ്‌പദമായ സംഭവം നടന്നുവെന്ന് പറയുന്ന ഹോട്ടൽ 2012ൽ പ്രവർത്തനം തുടങ്ങിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇടക്കാല ഉത്തരവ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലായിരുന്നു കോടതിയുടെ നിർണായക നിരീക്ഷണം ഉണ്ടായിരിക്കുന്നത്. പരാതിയിലെ പ്രധാന വിവരങ്ങളിലെ പിശക് കോടതി എടുത്തുപറയുകയുണ്ടായി.

ലൈംഗികാതിക്രമം നേരിട്ടുവെന്ന് പറയപ്പെടുന്ന താജ് ഹോട്ടൽ പ്രവർത്തനമാരംഭിച്ചത് 2015ലാണ്. എന്നാൽ പരാതി പ്രകാരം 2012ലാണ് സംഭവം നടന്നിരിക്കുന്നതെന്ന് കോടതി പറയുന്നു. പരാതിയിലെ ഈ സുപ്രധാന വിവരം തന്നെ തെറ്റാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു. കൂടാതെ പരാതി നൽകാൻ ഇത്രയും വർഷം വൈകിയതിന്റെ കാരണം ബോധിപ്പിക്കാൻ യുവാവിന് കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു.
കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവ് നൽകിയ പരാതിയിൽ നേരത്തെ രഞ്ജിത്തിന് മുപ്പത് ദിവസത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് സംവിധായകന് ജാമ്യം അനുഭവിച്ചത്. ഇതിന് പുറമേ കേസ് ബെംഗളുരുവിലെ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റാനും കോടതി ഉത്തരവിട്ടിരുന്നു.
2012ൽ ബാവൂട്ടിയുടെ നാമത്തിൽ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത് എന്നായിരുന്നു യുവാവ് പറഞ്ഞത്. അന്ന് പ്ലസ് ടു വിദ്യാർഥിയായിരുന്നു. ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വരാനാവശ്യപ്പെടുകയും അവിടെ വെച്ച് സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത് ക്രൂരമായി പീഡിപ്പിച്ചെന്നുമാണ് രഞ്ജിത്തിനെതിരെ യുവാവ് നൽകിയ പരാതിയിൽ പറയുന്നത്.
കോഴിക്കോട് കസബ സ്‌റ്റേഷനിലാണ് യുവാവ് പരാതി നൽകിയത്. വിഷയം അന്ന് തന്നെ ഒരു പ്രമുഖ നടിയെ അറിയിച്ചിരുന്നു എങ്കിലും അവർ നടപടി എടുത്തില്ലെന്നും യുവാവ് പറഞ്ഞിരുന്നു. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ രഞ്ജിത്തിനെതിരെ വരുന്ന രണ്ടാമത്തെ ലൈംഗിക പീഡന പരാതിയായിരുന്നു ഇത്.
നേരത്തെ ബംഗാളി നടി ശ്രീലേഖ മിത്ര പീഡന ആരോപണം ഉന്നയിച്ചിരുന്നു. വിവാദങ്ങളെ തുടർന്ന് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഉൾപ്പെടെ രാജിവച്ചിരുന്നു. നേരത്തെ ഈ കേസിലും കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി രഞ്ജിത്തിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. 15 വർഷം മുൻപ് നടന്നുവെന്ന് പറയുന്ന സംഭവത്തിലാണ് ഇപ്പോൾ പരാതി ഉയർന്നിരിക്കുന്നത്.












Click it and Unblock the Notifications