കള്ളക്കേസ്, തെറിവിളി, അടിയും ഇടിയും; കുമിഞ്ഞുകൂടുന്ന ആരോപണങ്ങള്‍; കേരള പോലീസിന് എന്തുപറ്റി!
കഴിഞ്ഞ കുറച്ചുദിവസങ്ങളായി കേരള പോലീസിനെതിരെ രൂക്ഷമായ ആരോപണങ്ങളും പ്രതിഷേധവുമാണ് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്. കള്ളക്കേസില്‍ കൂടുക്കല്‍, മര്‍ദ്ദനം, തെറിവിളി എന്നുവേണ്ട അതിരൂക്ഷമായ പരാതികളാണ് പോലീസിനെതിരെ ഉയര്‍ന്നുവരുന്നത്. നിയമം കാക്കേണ്ട പോലീസുതന്നെ ഇത്തരത്തില്‍ പെരുമാറുമ്പോള്‍ സാധാരണക്കാര്‍ക്ക് എങ്ങനെ നീതി ലഭിക്കുെമന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ നടന്ന ചില സംഭവങ്ങള്‍ പരിശോധിച്ചാല്‍ തന്നെ പോലീസിന്റെ ഭാഗത്ത് സംഭവിച്ച വീഴ്ചകള്‍ മനസ്സിലാക്കാന്‍ സാധിക്കും.
കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ സൈനികനും സഹോദരനും പൊലീസിനെ അക്രമിച്ചെന്ന വാർത്ത നമ്മൾ എല്ലാവരും കേട്ടുകാണും. എന്നാൽ പോലീസ് കെട്ടിച്ചമച്ച വെറും കള്ളക്കഥ മാത്രമാണ് ഇതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. കള്ളക്കേസെടുത്ത സംഭവത്തിൽ പ്രതികളായ ഉദ്യോഗസ്ഥർക്കെതിരായ നടപടി സ്ഥലംമാറ്റത്തിൽ ഒതുക്കാൻ നീക്കം നടക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. മഫ്തിയിലുണ്ടായിരുന്ന പോലീസും സൈനികനായ വിഷ്ണുവും തമ്മിലുണ്ടായ തർക്കത്തിന്റെ പേരിലാണ് ഇരുവർക്കുമെതിരെ കള്ളക്കേസ് കെട്ടിച്ചമച്ചതെന്നാണ് ലഭിക്കുന്ന വിവരം.

എംഡിഎംഎ കേസ് പ്രതികളെ കാണാനായി രണ്ട് യുവാക്കളെത്തി, പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി എഎസ്ഐയെ ആക്രമിക്കുന്നു എന്ന രീതിയിലായിരുന്നു വാർത്ത. എന്നാൽ കേസ് വ്യാജമാണെന്ന് തെളിയിക്കുന്ന കിളികൊല്ലൂർ സ്റ്റേഷനിൽ ഉണ്ടായിരുന്ന സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

സൈനികനായ വിഷ്ണു ബൈക്കിൽ ഇൻഡിക്കേറ്റർ ഇടാതിരുന്നതിനെ ചൊല്ലി എഎസ്ഐ യുമായി ഉണ്ടായ തർക്കമാണ് പ്രശ്നങ്ങൾക്ക് കാരണം എന്ന് ഉദ്യോഗസ്ഥൻ സമ്മതിക്കുന്ന വീഡിയോയാണ് പുറത്തായത്. എഎസ്ഐ ഷർട്ടിൽ പിടിച്ചു കീറിയെന്ന പരാതി പറയാൻ സൈനികൻ വനിത എസ്.ഐയുടെ അടുക്കൽ എത്തുകയായിരുന്നുവെന്നും സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ പറയുന്നതായാണ് റിപ്പോർട്ട്.

പുറത്തു നിന്നുണ്ടായ അക്രമണത്തിലാണ് യുവാക്കൾക്ക് പരിക്കേറ്റതെന്നാണ് പൊലീസ് പറയുന്നത്. ''പൊലീസ് പറയുന്ന കള്ളക്കഥയാണിതെന്ന് എല്ലാവർക്കും മനസ്സിലാകും. ജില്ലാമജിസ്ട്രേറ്റിന് കൊടുത്ത മൊഴിയിൽ ഞാൻ പറഞ്ഞിട്ടുണ്ട്, അന്ന് രാത്രി മെഡിക്കലിനായി ഡോക്ടറുടെ അടുത്ത് കൊണ്ടുപോകുന്ന സമയത്ത് അവരെന്നെ ഭീഷണിപ്പെടുത്തി, നിന്നെ കൊന്നുകളയും മര്യാദക്ക് ഞങ്ങൾക്ക് അനുകൂലമായി പറയണം എന്ന് പറഞ്ഞു. പറയാനുള്ള കള്ളം വരെ അവരെനിക്ക് പറഞ്ഞു തന്നു. ആരെങ്കിലും അടിച്ചതാണെന്നോ വണ്ടിയിൽ നിന്ന് വീണതാണെന്നോ പറയണം. അല്ലെങ്കിൽ ജീവിതം തുലച്ചു തരും എന്നും പറഞ്ഞു.'' പോലീസ് മർദ്ദനം ഏറ്റുവങ്ങിയ വിഘ്നേഷ് പറയുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

പോലീസിനെതിരെ മറ്റൊരു ആരോപണം കൂടി ഉയര്‍ന്നുവന്നിട്ടുണ്ട്. സഹോദരങ്ങളെ അകാരണമായി പോലീസ് മര്‍ദ്ദിച്ചെന്നാണ് റിപ്പോര്‍ട്ട്. പാലക്കാടാണ് സംഭവം. പോലീസ് ജീപ്പ് ഇവരുടെ കരാറില്‍ ഇടിച്ച സംഭവം ചോദ്യം ചെയ്തതിന് പിന്നാലെയാണ് മര്‍ദ്ദനം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ലാത്തി പൊട്ടും വരെ മര്‍ദ്ദിച്ചെന്നാണ് പറയുന്നത്. എസ്പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കയാതാലും റിപ്പോര്‍ട്ടുണ്ട്. ആശുപത്രിയില്‍ പോകുംവഴിയാണ് സംഭവം. സഹോദരങ്ങളില്‍ ഒരാളായ ഹൃദയ സ്വാമി മദ്യപിച്ച് ബഹളം വെച്ചപ്പോള്‍ നിയന്ത്രിക്കാനാണ് നോക്കിയതെന്നാണ് പോലീസ് പറയുന്നത്.

വാളയാര്‍ സിഐയ്‌ക്കെതിരെ മുമ്പും പരാതി ഉയര്‍ന്നതായും ആരോപണമുണ്ട്. പട്ടിയെ തല്ലുപോലെയാണ് പോലീസ് തന്നെ തല്ലിയതെന്നാണ് ഹൃദയസ്വാമി പറയുന്നത്. അതുപോലെ തന്നെ മഞ്ചേരിയില്‍ മകന്റെ മുന്നില്‍ഡ വെച്ച് യുവതിയേയും സഹോദരനേയും മര്‍ദ്ദിച്ചെന്ന പരാതിയുമായി യുവതി കഴിഞ്ഞ ദിവസം രംഗത്ത് എത്തിയരുന്നു. പോലീസ് ബലം പ്രയോഗിച്ച് ജീപ്പിലേക്ക് കയറ്റാന്‍ ശ്രമിക്കുന്ന വീഡിയോ സഹിതം പരാതി നല്‍കിയിരുന്നു.












Click it and Unblock the Notifications