കെസി വേണുഗോപാലിനെതിരെ പടയൊരുക്കം; ഐ, എ ഗ്രൂപ്പുകള്‍ ഒന്നിച്ച്? കെസിയെ തൊടാന്‍ ആവില്ല
തിരുവനന്തപുരം: കെസി വേണുഗോപാല്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പതിയെ പതിയെ ശക്തനാകുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി കാണുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസി അവരുടെ ഫേസ്ബുക്ക് കവര്‍ ചിത്രം പുതിക്കിയപ്പോള്‍ അതില്‍ കെസി വേണുഗോപാലിനേയും ഉള്‍പ്പെടുത്തിയത് വലിയ ചര്‍ച്ചയായിരുന്നു.
ഇപ്പോഴിതാ, കെസി വേണുഗോപാല്‍ കോണ്‍ഗ്രസില്‍ അപ്രമാദിത്വം സ്ഥാപിക്കുന്നു എന്ന ആരോപണം ഉയര്‍ന്നിരിക്കുന്നു. എ, ഐ ഗ്രൂപ്പുകള്‍ വ്യത്യാസമില്ലാതെ ആണ് ഈ ആരോപണം ഉന്നയിക്കപ്പെടുന്നത് എന്ന പ്രത്യേകതയും ഉണ്ട്. കേരളത്തില്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറിമറിയുന്നതിന്റെ സൂചനകൂടിയാണിത്.
വീൽചെയറിൽ പ്രചാരണത്തിനെത്തി മമത ബാനർജി- ചിത്രങ്ങൾ

ആരാണ് ഹൈക്കമാന്‍ഡ്
സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇപ്പോള്‍ പ്രിയങ്ക ഗാന്ധിയും ആണ് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ്. എന്ത് പ്രശ്‌നങ്ങള്‍ക്കും അന്തിമ തീര്‍പ്പ് കല്‍പിക്കുന്നത് ഹൈക്കമാന്‍ഡ് ആയിരിക്കും. അതിനെ അംഗീകരിച്ചു നില്‍ക്കുക എന്നതാണ് കോണ്‍ഗ്രസ് രീതി. എതിര്‍ക്കാന്‍ ശ്രമിച്ച പലരും ഇന്ന് പാര്‍ട്ടിയ്ക്ക് പുറത്താണ്.

കെസി വേണുഗോപാല്‍
സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും സ്വാധീനിക്കാന്‍ ശേഷിയുള്ള നേതാവാണ് ഇന്ന് കെസി വേണുഗോപാല്‍. എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി വേണുഗോപാലിനെ നിയമിച്ചത് രാഹുല്‍ ഗാന്ധിയുടെ പ്രത്യേക താത്പര്യപ്രകാരം ആണ്.

സുധാകരന്‍ തുടങ്ങിവച്ചു
കേരളത്തില്‍ ഐ ഗ്രൂപ്പിന്റെ ശക്തനായ നേതാവാണ് കെ സുധാകരന്‍. കെസി വേണുഗോപാലിനെതിരെ ആരോപണം ആദ്യം ഉന്നയിച്ചത് സുധാകരന്‍ തന്നെ. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അല്ല, കെസി വേണുഗോപാല്‍ ആണ് ഇപ്പോള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എന്നാണ് സുധാകരന്‍ ശബ്ദമുയര്‍ത്തിയത്.

പേരുകള്‍ വെട്ടപ്പെട്ടു
എ, ഐ ഗ്രൂപ്പുകള്‍ നല്‍കപ്പെട്ട പല പേരുകളും സ്ഥാനാര്‍ത്ഥി പട്ടികയില്‍ വെട്ടപ്പെട്ടു എന്നാണ് ആക്ഷേപം. അത്തരം സ്ഥലങ്ങളില്‍ എല്ലാം കെസി വേണുഗോപാലിന് വേണ്ടപ്പെട്ടവരെ തിരുകി കയറ്റിയെന്നും ആരോപണം ഉയരുന്നുണ്ട്. എന്നാല്‍ ഇതിനോടൊന്നും കെസി വേണുഗോപാല്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

എ ഗ്രൂപ്പും കലിപ്പിലാണ്
ഇരിക്കൂര്‍ സീറ്റ് സംബന്ധിച്ചാണ് എ ഗ്രൂപ്പിന്റെ കടുത്ത വിമര്‍ശനം. ഇവിടെ കെസി വേണുഗോപാലിന്റെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കിയെന്നാണ് ആക്ഷേപം. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ കെസി ജോസഫും ഈ പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ ഉണ്ട്. സജി ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കില്ലെന്ന് പറഞ്ഞ് എ ഗ്രൂപ്പ് വിമത കണ്‍വെന്‍ഷനും നടത്തി.

ഐ ഗ്രൂപ്പില്‍ നിന്ന്
കെ കരുണാകരന്റെ വത്സല ശിഷ്യനായിരുന്നു കെസി വേണുഗോപാല്‍. ഐ ഗ്രൂപ്പിന്റെ ശക്തനായ വക്താവും ആയിരുന്നു. എന്നാല്‍ ദേശീയ നേതൃത്വത്തില്‍ ശക്തനായതോടെ കെസി വേണുഗോപാല്‍ കേരളത്തിലെ ഗ്രൂപ്പ് സമവാക്യങ്ങളില്‍ നിന്ന് അകലം പാലിക്കുകയായിരുന്നു.

രണ്ട് കൂട്ടര്‍ക്കും വെല്ലുവിളി
എകെ ആന്റണി- കരുണാകരന്‍ ദ്വന്ദത്തിന് ശേഷം കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയം ഉമ്മന്‍ ചാണ്ടി- രമേശ് ദ്വന്ദത്തിലേക്ക് മാറിയിരുന്നു. ഈ സമവാക്യം പൊളിച്ചുകൊണ്ടാണ് കെസി വേണുഗോപാലിന്റെ വരവ്. ഹൈക്കമാന്‍ഡിലുള്ള സ്വാധീനം കൂടിയാകുമ്പോള്‍ മറ്റ് രണ്ട് ഗ്രൂപ്പുകള്‍ക്കും അത് വലിയ വെല്ലുവിളിയാണ്.

പുതുതലമുറ നേതാക്കള്‍
കോണ്‍ഗ്രസിലെ പുതുതലമുറ നേതാക്കളില്‍ വലിയൊരു വിഭാഗവും ഇപ്പോള്‍ കെസി വേണുഗോപാലിനൊപ്പം ആണെന്നാണ് വിവരം. ഇത് കൂടാതെ, വേണുഗോപാല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന കാലത്തുണ്ടായിരുന്ന യുവനേതാക്കളില്‍ ഒരു വിഭാഗവും കൂടെയുണ്ട്.

തൊടാന്‍ ആവില്ല
നിലവിലെ സാഹചര്യത്തില്‍ കെസി വേണുഗോപാലിനെതിരെയുള്ള ഒരു നീക്കവും വിലപ്പോവില്ലെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെയാണ് കെ സുധാകരനെ പരസ്യമായി തള്ളിക്കൊണ്ട് രമേശ് ചെന്നിത്തല രംഗത്തെത്തിയതും. എ ഗ്രൂപ്പിലെ പ്രമുഖരെ വെട്ടിയപ്പോഴും ഉമ്മന്‍ ചാണ്ടി നിശബ്ദത പാലിക്കാനുള്ള കാരണവും ഇത് തന്നെയാണ്.
ഹോട്ട് ലുക്കിൽ മലയാളികളുടെ പ്രിയനായിക ലക്ഷ്മി റായ്, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications