ഒന്നും അവസാനിച്ചിട്ടില്ല: മഹാരാഷ്ട്രയില്‍ അവർ മൂവരും വീണ്ടും ഇറങ്ങുന്നു, ബിജെപിയെ പൂട്ടും
മുംബൈ: ശിവസേന നേതാവ് ഉദ്ധവ് താക്കറയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സർക്കാർ വീണെങ്കിലും ബി ജെ പിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസ്, ശിവസേന, എന്‍ സി പി കക്ഷികള്‍ ഒന്നിച്ച് പോരാടും. നവംബറിൽ നടക്കാനിരിക്കുന്ന അന്ധേരി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പ് സംസ്ഥാനത്തെ മഹാ വികാസ് അഘാഡി (എംവിഎ) സഖ്യ സർക്കാരിന്റെ പതനത്തിനും ശിവസേനയിലെ പിളർപ്പിനും ശേഷമുള്ള ആദ്യത്തെ പ്രധാന തിരഞ്ഞെടുപ്പിലാണ് സഖ്യം ഒരിക്കല്‍ കൂടെ ബി ജെ പിക്കെതിരെ ഒരുമിച്ച് പോരാടാനിറങ്ങുന്നത്.
ശിവസേന എം എൽ എയായിരുന്ന രമേഷ് ലത്‌കെയുടെ നിര്യാണത്തെത്തുടർന്നാണ് അന്ധേരി ഈസ്റ്റില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. നവംബർ 3 നാണ് നടക്കുന്ന വോട്ടെടുപ്പിന്റെ വോട്ടെണ്ണല്‍ മൂന്ന് ദിവസം കഴിഞ്ഞ് നവംബർ ആറിന് നടക്കും. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗം ലട്‌കെയുടെ ഭാര്യ റുതുജയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ മുൻ ബിഎംസി കോർപ്പറേറ്റർ മുർജി പട്ടേലിനെയാണ് ബി ജെ പി രംഗത്ത് ഇറക്കിയിരിക്കുന്നത്.
ബിഗ് ബോസില്‍ എന്നെ ഭ്രാന്തിയെന്ന് വിളിച്ചു; കാമുകന്‍ ഒരു കിലോ സ്വർണ്ണം സ്ത്രീധനം ചോദിച്ചു: സൂര്യ
ഉപതിരഞ്ഞെടുപ്പില്‍ മുൻ എം വി എ സഖ്യകക്ഷികളായ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും കോൺഗ്രസും തങ്ങളുടെ എല്ലാ പിന്തുണയും ശിവസേന സ്ഥാനാർത്ഥിക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച പൂനെയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് എൻ സി പി അധ്യക്ഷൻ ശരദ് പവാർ താക്കറെയുടെ സേനയ്ക്ക് പാർട്ടി പിന്തുണ പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കിയത്.
ദിലീപിന് വന്‍ തിരിച്ചടി: ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം താരത്തിന്റേതെന്ന് എഫ്എസ്‍എല്‍ റിപ്പോർട്ട്
രണ്ട് ദിവസത്തിന് ശേഷം, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാനാ പട്ടോളും തങ്ങളുടെ പിന്തുണ ശിവസേനയ്ക്ക് ആയിരിക്കുമെന്ന് വ്യക്തമാക്കി രംഗത്ത് എത്തി. ഉപതിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ താക്കറെയ്‌ക്കൊപ്പമാണ് നിൽക്കുന്നതെന്നും "മഹാരാഷ്ട്രയ്ക്ക് വേണ്ടി വർഗീയ ബി ജെ പിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താനാണ്" എം വി എ രൂപീകരിച്ചതെന്നും കോണ്‍ഗ്രസ് പി സി സി അധ്യക്ഷന്‍ വ്യക്തമാക്കി.
എം വി എയെ തകർക്കാനുള്ള ബി ജെ പിയുടെ ശ്രമങ്ങൾ വിജയിക്കാതെ വന്നപ്പോഴാണ് അവർ ശിവസേനയെ തകർത്തത്. ബി ജെ പിക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസ് പാർട്ടി ശിവസേനയ്‌ക്കൊപ്പം ഇപ്പോഴും ഉറച്ചുനിൽക്കുന്നു. ഉപതിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ സ്ഥാനാർത്ഥിയെ നിർത്തില്ല. പകരം കോൺഗ്രസിന്റെ നേതാക്കളും പ്രവർത്തകരും പൂർണ്ണ ശക്തിയോടെ ശിവസേന സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ ശ്രമിക്കുമെന്നും പടോലെ പറഞ്ഞു.
അതേസമയം, മറുവശത്ത് ബി ജെ പി പൂർണ്ണ ആത്മവിശ്വാസത്തിലാണ്. ഷിൻഡെ ക്യാമ്പിന്റെ പിന്തുണയോടെ തങ്ങളുടെ സ്ഥാനാർത്ഥി വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് മുംബൈ ബി ജെ പി അധ്യക്ഷൻ ആശിഷ് ഷേലാർ കഴിഞ്ഞ ദിവസം വ്യക്തമാക്കി. മുർജി പട്ടേലിന് "നാട്ടുകാരിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്" അന്ധേരി ഈസ്റ്റിൽ അടുത്തിടെ നടന്ന ഒരു പരിപാടിയെക്കുറിച്ച് ട്വീറ്റ് ചെയ്തുകൊണ്ട് ബി ജെ പി നേതാവ് പറഞ്ഞു.
"യഥാർത്ഥ ശിവസേന" ആരാണെന്നും പാർട്ടിയുടെ ചിഹ്നമായ വില്ലും അമ്പും ആർക്കാണെന്നതും സംബന്ധിച്ച് ഉദ്ധവ് താക്കറയ്ക്കും മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്കും ഇടയിലുള്ള തർക്കം കോടതി കയറിയിരിക്കുന്ന സമയത്താണ് ഉപതിരഞ്ഞെടുപ്പ് എന്നതും ശ്രദ്ധേയമാണ്. 2019 ലെ തിരഞ്ഞെടുപ്പില്‍ 16965 വോട്ടിനായിരുന്നു ശിവസേന സ്ഥാനാർത്ഥി മണ്ഡലത്തില്‍ വിജയിച്ചത്. അന്ന സ്വതന്ത്രനായി മത്സരിച്ച മുർജി പട്ടേലിന് 45808 വോട്ട് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിക്ക് 27951 വോട്ടും ലഭിച്ചു.