Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്ന് ഒമ്പതില്‍ നിന്ന് കുതിച്ചു; കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ പുതിയ തന്ത്രം! പക്ഷേ, നേതാക്കള്‍ക്ക് രസിക്കില്ല

തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസ് നേരിട്ട ഏറ്റവും വലിയ പരാജയം ഒന്നും അല്ല 2021 ലെ തിരഞ്ഞെടുപ്പില്‍ സംഭവിച്ചത്. ഇതിന് മുമ്പ് കേരള നിയമസഭയില്‍ വെറും ഒമ്പത് അംഗങ്ങള്‍ മാത്രമായി ഒതുങ്ങിയ ചരിത്രമുണ്ട് കോണ്‍ഗ്രസിന്. അതിന് ശേഷം എത്രയോ തവണ കേരളം ഭരിച്ച ചരിത്രവും ഉണ്ട്.

ഇക്കാര്യം ഓര്‍മിപ്പിച്ചുകൊണ്ടാണ് ഇപ്പോഴത്തെ ചരിത്രസന്ധിയില്‍ നിന്ന് കരകയറാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടുക എന്നതാണ് അടുത്ത നീക്കം. എന്നാല്‍, ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടുന്നതോടെ പലനേതാക്കള്‍ക്കും സ്ഥാനമില്ലാത്ത സ്ഥിതിവരും. കോണ്‍ഗ്രസിനെ സംബന്ധിച്ച് അത് അത്ര സുഖകരമായ ഒരു സ്ഥിതിയാവില്ല. പരിശോധിക്കാം...

ഒമ്പതില്‍ ഒതുങ്ങി

ഒമ്പതില്‍ ഒതുങ്ങി

കേരളത്തില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ പരാജയം നേരിട്ടത് 1967 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആയിരുന്നു. 36 സീറ്റില്‍ നിന്ന് കോണ്‍ഗ്രസ് തകര്‍ന്ന് വീണത് വെറും ഒമ്പത് സീറ്റിലേക്കായിരുന്നു. ആ തകര്‍ച്ചയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റുവന്ന ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത് എന്നാണ് നേതാക്കള്‍ ഇപ്പോള്‍ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നത്. 1970 ലെ തിരഞ്ഞെടുപ്പില്‍ 21 സീറ്റുകള്‍ കൂട്ടി കോണ്‍ഗ്രസ് 30 സീറ്റുകള്‍ സ്വന്തമാക്കുകയും ചെയ്തു.

ഇനിയെന്ത്

ഇനിയെന്ത്

2016 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ചത് 22 സീറ്റുകള്‍ ആയിരുന്നു. ഇത്തവണ കൂടുതല്‍ മണ്ഡലങ്ങളില്‍ മത്സരിച്ചിട്ടും ഒരു സീറ്റ് കുറയുകയാണ് ചെയ്തത്. പ്രതിപക്ഷ സ്ഥാനത്തിരുന്ന് മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസിന് സീറ്റ് കുറയുന്നത് ആദ്യമായാണ്. അതുകൊണ്ട് തന്നെ ഇനി എന്ത് എന്നത് നിര്‍ണായക ചോദ്യമാണ്.

ജംബോ കമ്മിറ്റികള്‍

ജംബോ കമ്മിറ്റികള്‍

ഇത്തവണ കോണ്‍ഗ്രസിന് തിരിച്ചടിയായത് കെപിസിസി, ഡിസിസി തലങ്ങളിലെ ജംബോ കമ്മിറ്റികള്‍ ആയിരുന്നു എന്ന് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിറകെ നേതാക്കള്‍ ഒറ്റയ്ക്കും തെറ്റയ്ക്കും പറഞ്ഞിരുന്നു. ഇപ്പോഴത് രാഷ്ട്രീയ കാര്യ സമിയില്‍ പൊതു അഭിപ്രായമായി ഉയര്‍ന്ന് വന്നിരിക്കുകയാണ്. ജംബോ കമ്മിറ്റികളുടെ ആയുസ്സ് ഇനി അധികമുണ്ടാകില്ല എന്ന് കരുതാം.

പ്രശ്‌നം തീരുമോ

പ്രശ്‌നം തീരുമോ

ജംബോ കമ്മിറ്റികള്‍ ആയതുകൊണ്ട് വ്യക്തിപരമായ ഉത്തരവാദിത്തങ്ങള്‍ നേതാക്കള്‍ ഏറ്റെടുത്തില്ല എന്ന ആക്ഷേപം എത്രകണ്ട് ശരിയാണെന്ന് പരിശോധിക്കേണ്ടി വരും. എന്തായാലും തിരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടാക്കിയ ജംബോ കമ്മിറ്റികള്‍ ഒരു വിധത്തില്‍ കോണ്‍ഗ്രസിനെ സഹായിച്ചിട്ടുണ്ട് എന്ന് പറയേണ്ടിവരും. അസ്വസ്ഥരായി നിന്നിരുന്ന പല നേതാക്കളേയും ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞത് ഈ ജംബോ കമ്മിറ്റികള്‍ രൂപീകരിച്ചതുകൊണ്ട് മാത്രമാണ്.

സ്ഥാനം നഷ്ടപ്പെട്ടാല്‍

സ്ഥാനം നഷ്ടപ്പെട്ടാല്‍

ജംബോ കമ്മിറ്റികള്‍ പിരിച്ചുവിട്ടാല്‍ പല രണ്ടാം നിര നേതാക്കള്‍ക്കും സ്ഥാനം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകും. അത്തരം നേതാക്കള്‍ ഏത് വിധത്തില്‍ പ്രതികരിക്കും എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ സമസ്യയാണ്. അസംതൃപ്തരായ കോണ്‍ഗ്രസ് നേതാക്കളെ ചാക്കിട്ടുപിടിക്കാന്‍ ബിജെപി രംഗത്തിറങ്ങിയാല്‍ അത് വലിയ തിരിച്ചടി ആവുകയും ചെയ്യും.

യുവാക്കള്‍ നയിക്കട്ടെ

യുവാക്കള്‍ നയിക്കട്ടെ

1967 ലെ തിരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്ന് കോണ്‍ഗ്രസ് ഉയിര്‍ത്തെഴുന്നേറ്റത് യുവാക്കളുടെ പോരാട്ടത്തിലൂടെ ആയിരുന്നു. അതേ വഴിയിലൂടെ തന്നെ ഇപ്പോഴത്തെ കോണ്‍ഗ്രസിനേയും ശക്തിപ്പെടുത്തണം എന്ന അഭിപ്രായമാണ് രാഷ്ട്രീയകാര്യ സമിതിയില്‍ ഉയര്‍ന്നത്. യൂത്ത് കോണ്‍ഗ്രസിന്റേയും കെഎസ് യുവിന്റേയും സംഘടനാ തിരഞ്ഞെടുപ്പ് പഴയരീതിയിലേക്ക് തിരികെ കൊണ്ടുവരണം എന്ന നിര്‍ദ്ദേശവും ഉയര്‍ന്നിട്ടുണ്ട്.

കാര്‍ക്കശ്യം വേണം

കാര്‍ക്കശ്യം വേണം

ആര്‍ക്കും എന്തും പറയാം എന്നതാണ് കോണ്‍ഗ്രസിലെ സ്ഥിതി. ഇതില്‍ മാറ്റം വേണമെന്ന അഭിപ്രായവും ഉണ്ട്. നേതൃത്വത്തിനേയും പാര്‍ട്ടിയേയും പൊതുമധ്യത്തില്‍ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്താന്‍ ആരേയും അനുവദിക്കരുത് എന്നാണ് നിര്‍ദ്ദേശം. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം എന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസില്‍ ഇത് എത്രകണ്ട് നടപ്പിലാകും എന്നത് കണ്ടറിയുക തന്നെ വേണം.

ഗ്രൂപ്പ് കളി നിര്‍ത്തുമോ

ഗ്രൂപ്പ് കളി നിര്‍ത്തുമോ

എന്നാല്‍ അടിത്തട്ടില്‍ ഉയരുന്ന പ്രധാനപ്പെട്ട ചോദ്യം, നേതാക്കള്‍ ഗ്രൂപ്പ് കളി നിര്‍ത്തുമോ എന്നതാണ്. തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പോലും ഗ്രൂപ്പ് തിരിഞ്ഞുള്ള ആക്രമണത്തിന് ഒരു കുറവും ഇല്ല എന്നത് സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ വലിയ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. പ്രധാന ഗ്രൂപ്പുകളും ആ ഗ്രൂപ്പുകള്‍ക്കുള്ളിലെ ഗ്രൂപ്പുകളും എല്ലാം കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് വലിയ വിഘാതം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

നേതൃമാറ്റം

നേതൃമാറ്റം

പാര്‍ട്ടിയിലും മുന്നണിയിലും നേതൃമാറ്റം വരണം എന്ന ആവശ്യം ശക്തമായി ഉയര്‍ത്തപ്പെടുന്നുണ്ട്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളിയ്‌ക്കെതിരെ ഇപ്പോള്‍ തന്നെ കലാപം ശക്തമാണ്. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തലയെ മാറ്റണം എന്നും ആവശ്യം ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് ആയിരിക്കും അന്തിമ നിലപാട് സ്വീകരിക്കുക.

ആര് വരണം

ആര് വരണം

പാര്‍ട്ടിയെ നയിക്കാന്‍ കെ സുധാകരനേയോ കെ മുരളീധരനേയോ പോലുള്ള ശക്തരായ നേതാക്കള്‍ വരണം എന്ന ആവശ്യം ഏറെനാളായി ഉയരുന്നുണ്ട്. സുധാകരന്‍ നേതൃത്വം നല്‍കിയ കണ്ണൂരില്‍ പോലും കോണ്‍ഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങി എന്ന യാഥാര്‍ത്ഥ്യവും പാര്‍ട്ടിയ്ക്ക് മുന്നിലുണ്ട്. നേമം പിടിക്കാനിറങ്ങിയ കെ മുരളീധരന്‍ മൂന്നാം സ്ഥാനക്കാരന്‍ മാത്രമായി മടങ്ങുകയും ചെയ്തു. എന്തായാലും കോണ്‍ഗ്രസിന് പുതിയ മുഖം നല്‍കുക എന്നത് ഹൈക്കമാന്‍ഡിന്റെ കൂടി ആവശ്യമായി മാറിയിരിക്കുകയാണ് ഇപ്പോള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+