കോൺഗ്രസിൽ നിന്നും സിപിഎമ്മിൽ നിന്നും 12 നേതാക്കൾ ബിജെപിയിൽ! പണിക്ക് ഉടൻ മറുപണിയും
പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയം വിശ്വാസ പ്രശ്‌നം എന്ന നില വിട്ട് കൃത്യമായ രാഷ്ട്രീയ പോരായി സംസ്ഥാനത്ത് വളര്‍ന്നിരിക്കുന്നു. തന്ത്രി കണ്ഠരര് രാജീവരുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളള നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങള്‍ പുറത്ത് വന്നു കഴിഞ്ഞു. ഇത് ബിജെപിക്ക് കിട്ടിയ സുവര്‍ണാവസരമാണ് എന്നാണ് യുവമോര്‍ച്ച യോഗത്തില്‍ ശ്രീധരന്‍ പിള്ള പ്രസംഗിച്ചത്.
തെരഞ്ഞെടുപ്പ് കാലം മുന്നില്‍ നില്‍ക്കേ ശബരിമല വികാരം വോട്ടായി തങ്ങളുടെ പെട്ടിയില്‍ എത്തിക്കുക എന്ന രാഷ്ട്രീയ ലക്ഷ്യം ബിജെപിക്കുണ്ട്. അതിനായി വിശ്വാസികളെ ഒപ്പം നിര്‍ത്തുന്നതിനൊപ്പം മറ്റ് പാര്‍ട്ടികളിലെ നേതാക്കളെ മറുകണ്ടം ചാടിക്കാനും ശ്രമങ്ങള്‍ നടത്തുന്നു. 12 കോണ്‍ഗ്രസ്-സിപിഎം നേതാക്കള്‍ ബിജെപിക്കൊപ്പം ചേരുമെന്ന് കഴിഞ്ഞ ദിവസം ശ്രീധരന്‍ പിളള പ്രഖ്യാപിച്ചിരുന്നു. 12 പേര്‍ വന്നപ്പോള്‍ 70 പേരാണ് സിപിഎമ്മിലേക്ക് പോയിരിക്കുന്നത്.

പ്രമുഖർ ക്യൂവിലാണ്
ബിജെപി സംസ്ഥാന അധ്യക്ഷനായി പിഎസ് ശ്രീധരന്‍ പിളള ചുമതലയേറ്റതിന് പിന്നാലെ തന്നെ കോണ്‍ഗ്രസില്‍ നിന്നും സിപിഎമ്മില്‍ നിന്നും വന്‍ സ്രാവുകള്‍ ബിജെപിയില്‍ ചേരാന്‍ പടിക്കല്‍ ക്യൂ നില്‍ക്കുകയാണ് എന്ന് അവകാശപ്പെട്ടിരുന്നു. കെ സുധാകരന്‍ അടക്കമുളള വമ്പന്‍ നേതാക്കളുടെ പേരാണ് പറഞ്ഞ് കേട്ടത്. എന്നാല്‍ പകരം ബിജെപിയിലെത്തിയത് ജി രാമന്‍ നായര്‍ അടക്കമുളളവരാണ്.

പന്ത്രണ്ട് പ്രമുഖര്‍
ശബരിമല പ്രശ്‌നം കത്തുന്നതിനിടെ ഇടത്- വലത് മുന്നണികളുടെ നെഞ്ചില്‍ തീയാളിച്ച് കൊണ്ട് മറ്റൊരു പ്രസ്താവനയും പിഎസ് ശ്രീധരന്‍ പിളള നടത്തി. കോണ്‍ഗ്രസില്‍ നിന്നും സിപിഎമ്മില്‍ നിന്നുമായി പന്ത്രണ്ട് പ്രമുഖര്‍ ബിജെപിയില്‍ ചേരും എന്നായിരുന്നു പ്രഖ്യാപനം. പ്രസിഡണ്ട് പറഞ്ഞത് പോലെ 12 പേര്‍ പത്തനംതിട്ടയില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ ബിജെപി അംഗത്വം സ്വീകരിക്കുകയും ചെയ്തു.

നേതാവിന്റെ ചെറുമകൻ
സംസ്ഥാന രാഷ്ട്രീയത്തില്‍ പേര് പോലും പരിചിതമല്ലാത്ത ചെറുകിട നേതാക്കളാണ് ബിജെപിക്കൊപ്പം ചേര്‍ന്നിരിക്കുന്നത്. നേരത്തെ സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ചെറുമകനെ ബിജെപി വേദിയില്‍ എത്തിച്ചതിന് രൂക്ഷമായി പരിഹസിക്കപ്പെട്ടിരുന്നു പാര്‍ട്ടി. സംസ്ഥാന അധ്യക്ഷന്റെ വന്‍ പ്രഖ്യാപനത്തിന് ശേഷമുളള പ്രാദേശിക നേതാക്കളുടെ ബിജെപി പ്രവേശനവും കണക്കിന് പരിഹസിക്കപ്പെടുന്നുണ്ട്.

12 പേർക്ക് ബിജെപി അംഗത്വം
കോ്ണ്‍ഗ്രസ് മുന്‍ ജില്ലാ ഭാരവാഹി സുരേഷ് കേശവപുരം, എസ്എഫ്‌ഐ മുന്‍ ജില്ലാ പ്രസിഡണ്ടായിരുന്ന പ്രദീപ് കുമാര്‍ എന്നിവരടക്കമുളളവരാണ് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. നേരത്തെ ബിജെപിയില്‍ എത്തിയ ജി രാമന്‍ നായര്‍ക്ക് സംസ്ഥാന വൈസ് പ്രസിഡണ്ട് പദവി നല്‍കിയിരിക്കുകയാണ് പാര്‍ട്ടി. മാത്രമല്ല പുതിയതായി എത്തിയവരെയെല്ലാം പാര്‍ട്ടി പദവി നല്‍കി സന്തോഷിപ്പിക്കാന്‍ ശ്രമം നടത്തുന്നുമുണ്ട്.

പുതുമുഖങ്ങൾക്ക് പദവി
രാമന്‍ നായര്‍ക്ക് പിന്നാലെ ബിജെപിയിലെത്തിയ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. ജി മാധവന്‍ നായര്‍, വനിതാ കമ്മീഷന്‍ മുന്‍ അംഗം ഡോ. പ്രമീളാ ദേവി, മുന്‍ സിപിഎം നേതാവ് എം ഹരികുമാര്‍ എന്നിവരടക്കമുളളവരെ ബിജെപി സംസ്ഥാന സമിതി അംഗങ്ങളായി നാമനിര്‍ദേശം ചെയ്തു കഴിഞ്ഞു. ഒരു ഭാഗത്ത് ബിജെപിയിലേക്ക് പ്രാദേശിക നേതാക്കളും പ്രവര്‍ത്തവരും കൂറ് മാറുമ്പോള്‍ ബിജെപിയില്‍ നിന്നും ചെറുതല്ലാത്ത വിധത്തില്‍ ചോര്‍ച്ച നടക്കുന്നുണ്ട്.

70 പേർ സിപിഎമ്മിൽ
ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും നിരവധി പേരാണ് സിപിഎമ്മിലേക്ക് എത്തുന്നത്. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയില്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നുമായി 70തോളം പേരാണ് സിപിഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഏനാദിമംഗലത്ത് നിന്നും മെഴുവേലിയില്‍ നിന്നും ഉളള പ്രവര്‍ത്തകരാണ് തങ്ങളുടെ പാര്‍ട്ടികള്‍ വിട്ട് സിപിഎമ്മിലെത്തിയത്.

ചോർച്ച തുടരുന്നു
ബിജെപി മുന്‍ പഞ്ചായത്ത് സെക്രട്ടറി ദിലീപ് കുമാര്‍, ബിജെപി ബൂത്ത് പ്രസിഡണ്ട് വേലന്‍ പറമ്പില്‍ ഗംഗാധരന്‍, ബിജെപി ബൂത്ത് പ്രസിഡണ്ട് ബാബു, ബിജു എന്നിവരുടെ നേതൃത്വത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍ സിപിഎമ്മിലെത്തിയത്. 21 കുടുംബങ്ങളാണ് കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും ശബരിമല വിഷയത്തിലെ ഇരട്ടത്താപ്പില്‍ പ്രതിഷേധിച്ച് സിപിഎമ്മിനൊപ്പം ചേര്‍ന്നത്. ഏനാദിമംഗലത്ത് 40 പേരും മെഴുവേലിയില്‍ 30 പേരുമാണ് കോണ്‍ഗ്രസ്, ബിജെപി ബന്ധം ഉപേക്ഷിച്ചത്.












Click it and Unblock the Notifications